വി.എ കബീര്‍
 
രാജാവ്‌ നഗ്നനാണെന്ന്‌ പറഞ്ഞ കഥയിലെ നിഷ്‌കളങ്ക ബാല്യമാണ്‌ സിറിയയില്‍ നാല്‌ പതിറ്റാണ്ടായി തുടരുന്ന ഏകാധിപത്യത്തിന്റെ തുണിയുരിഞ്ഞത്‌. തുനീഷ്യയിലെയും ഈജിപ്‌തിലെയും വിപ്ലവത്തില്‍ പ്രചോദിതരായ ദര്‍അ നഗരത്തിലെ സ്‌കൂള്‍ കുട്ടികള്‍ സിറിയയുടെ പുതിയ ചരിത്രത്തിന്‌ ചുവരുകളില്‍ അക്ഷര നാന്ദികുറിച്ചു. ബശ്ശാറിന്റെ സുരക്ഷാ സേന അവരെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. അവരെ മോചിപ്പിക്കാനാവശ്യപ്പെട്ടു ചെന്ന, നഗരത്തിലെ മാന്യ പൗരന്മാരെ അപമാനിച്ചു വിട്ടു. അതോടെ ജനം ഇളകി. അത്‌ വന്‍ പ്രക്ഷോഭമായി ഈജിപ്‌തിനും തുനീഷ്യക്കും തുടര്‍ച്ച സൃഷ്‌ടിച്ച്‌ ഇതര നഗരങ്ങളിലേക്ക്‌ വ്യാപിച്ചു. നാല്‌ മാസം പിന്നിട്ടിട്ടും പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്‌. സിറിയയിലെ ബഅ്‌സ്‌ ഫാഷിസ്റ്റ്‌ ഭരണത്തിന്റെ നാല്‍പതു വര്‍ഷത്തിനു ശേഷമുള്ള പരസ്യ വിചാരണ ജനം ആരംഭിച്ചിരിക്കുന്നു.
 
 
നാലു സ്‌തംഭങ്ങള്‍
 
നാല്‌ സ്‌തംഭങ്ങളിലാണ്‌ സിറിയയിലെ ഭരണകൂടം നിലനില്‍ക്കുന്നത്‌. ഒന്ന്‌, അസദ്‌ കുടുംബത്തിന്റെ കരങ്ങളില്‍ നിക്ഷിപ്‌തമായ അധികാരം. രണ്ട്‌, അലവി ഐക്യം. മൂന്ന്‌, സൈന്യത്തിലും ഇന്റലിജന്‍സ്‌ വിഭാഗത്തിലുമുള്ള അലവി നിയന്ത്രണം. നാല്‌, രാഷ്‌ട്രീയ വ്യവസ്ഥക്ക്‌ മേലുള്ള ബഅ്‌സ്‌ പാര്‍ട്ടിയുടെ കുത്തക.
 
വിചിത്രമായി തോന്നാം. സിറിയയില്‍ സുന്നികളാണ്‌ ഭൂരിപക്ഷം; പക്ഷേ, ഭരിക്കുന്നത്‌ ഏറ്റവും ചെറിയ ന്യൂനപക്ഷമായ അലവി ശീഈകളും. സദ്ദാമിന്റെ കാലത്തെ ഇറാഖിന്റെ നേര്‍ വിപരീത ചിത്രം. അവിടെ ഭൂരിപക്ഷം ശീഈകളാണ്‌. പക്ഷേ, സദ്ദാം ഭരണം ന്യൂനപക്ഷമായ സുന്നീകരങ്ങളിലായിരുന്നു. സദ്ദാമിന്റെ പാര്‍ട്ടിയും ബഅ്‌സ്‌ തന്നെയെന്നത്‌ മറ്റൊരു വിരോധാഭാസമായി തോന്നാം. അറബ്‌ ഐക്യമാണ്‌ ബഅ്‌സ്‌ പാര്‍ട്ടിയുടെ താത്ത്വികാടിത്തറയെങ്കിലും ഇറാഖിലെ ബഅ്‌സ്‌ പില്‍ക്കാലത്ത്‌ സിറിയയന്‍ ബഅ്‌സില്‍ നിന്ന്‌ ചേരിതിരിയുകയായിരുന്നു. സദ്ദാമിന്റെ കുവൈത്ത്‌ അധിനിവേശകാലത്തും അമേരിക്കയുടെ ഇറാഖ്‌ അധിനിവേശകാലത്തും സിറിയ ഇറാഖിന്റെ എതിര്‍വശത്തായിരുന്നു. അത്‌ മറ്റൊരു വിഷയം.
 
മുന്‍ചൊന്ന നാല്‌ സ്‌തംഭങ്ങളില്‍ ഒന്ന്‌ വീണാല്‍ മതി അസദ്‌ ഭരണകൂടം നിലംപൊത്താന്‍. അത്തരമൊരു നിലനില്‍പിന്റെ പ്രതിസന്ധിയിലാണ്‌ സിറിയന്‍ ഭരണകൂടം ഇപ്പോള്‍. സിറിയന്‍ രാഷ്‌ട്രീയ ഘടനയുടെ അകപ്പൊരുള്‍ കണ്ടെത്തണമെങ്കില്‍ ആധുനിക സിറിയയില്‍ വളരെ ചെറിയ ന്യൂനപക്ഷമായ അലവികള്‍ക്ക്‌ എങ്ങനെ മേല്‍ക്കൈ ലഭിച്ചുവെന്ന്‌ അറിയണം.
 
വടക്ക്‌-കിഴക്ക്‌ ഭാഗത്തെ കുര്‍ദ്‌ ന്യൂനപക്ഷമടക്കം സിറിയന്‍ ജനതയില്‍ 22 ദശലക്ഷം സുന്നികളാണ്‌. ജനസംഖ്യക്കുള്ളിലെ സ്‌ഫോടകാത്മകമായ രാഷ്‌ട്രീയം അറിയാവുന്നത്‌ കൊണ്ട്‌ ഭരണകൂടം മതാടിസ്ഥാനത്തിലുള്ള സെന്‍സസ്‌ എടുക്കാറില്ല. അതിനാല്‍ ഓരോ വിഭാഗത്തിന്റെയും കൃത്യമായ ജനസംഖ്യ മനസ്സിലാക്കുക പ്രയാസകരമത്രെ. എങ്കിലും അലവികള്‍ ഒന്നര ദശലക്ഷമേ വരികയുള്ളൂ എന്നാണ്‌ മിക്ക കണക്കുകളും പറയുന്നത്‌; മൊത്തം ജനസംഖ്യയില്‍ ഏതാണ്ട്‌ 7 ശതമാനം. ഇതോടൊപ്പം ഇസ്‌മാഈലികളടക്കം ഇതര ശീഈ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 13 ശതമാനം വരും. ഓര്‍ത്തോഡക്‌സ്‌, മറോണി (Maronites) എന്നീ വ്യത്യസ്‌ത വിഭാഗങ്ങളുള്‍പ്പെടുന്ന ക്രിസ്‌ത്യന്‍ ജനസംഖ്യ 10 ശതമാനമത്രെ; കൂടുതലും മലവാസികളായ ദുറൂസുകള്‍ 3 ശതമാനവും.
 
സിറിയയിലെ അലവി മേല്‍ക്കോയ്‌മക്ക്‌ അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്‌. മുഖ്യ ശീഈ വിഭാഗമായ ഇഥ്‌നാ അശരി ഇമാമി(ഇറാനില്‍ ഇവരാണ്‌ ഭൂരിപക്ഷം)യില്‍ നിന്ന്‌ ഉള്‍പിരിഞ്ഞുണ്ടായവരാണ്‌ അലവികള്‍. ഒമ്പതാം നൂറ്റാണ്ടിലെ ഇബ്‌നു നുസൈര്‍ ആണ്‌ ഈ ശീഈ ശാഖയുടെ സ്ഥാപകന്‍ (1920-ന്‌ മുമ്പ്‌ അലവികള്‍ പൊതുവെ നുസൈരികള്‍ എന്നറിയപ്പെടാന്‍ ഇതാണ്‌ കാരണം). ബാങ്ക്‌ വിളിക്കുക, പള്ളിയില്‍ പ്രാര്‍ഥിക്കുക, ഹജ്ജ്‌ തീര്‍ഥാടനം ചെയ്യുക, മദ്യം വര്‍ജിക്കുക തുടങ്ങിയ പൊതു ഇസ്‌ലാമിക അനുഷ്‌ഠാനങ്ങള്‍ നിരാകരിക്കുന്നതിനാല്‍ നിഗൂഢമായ ഒരു വ്യതിചലിത വിഭാഗമായാണ്‌, സുന്നികള്‍ മാത്രമല്ല ഇതര ശീഈ വിഭാഗങ്ങളും ഇവരെ കാണുന്നത്‌. അതേസമയം പല ക്രിസ്‌ത്യന്‍ പുണ്യദിനങ്ങളും ഇവര്‍ ആചരിക്കാറുണ്ട്‌. ക്രിസ്‌ത്യന്‍ പുണ്യവാളന്മാരോട്‌ ആദരവുമാണ്‌. പൂര്‍വകാലത്ത്‌ ഗോത്ര വൈരങ്ങളുടെ ഫലമായി വിഭജിതരായി സിറിയയിലെ ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ചിതറിക്കിടക്കുകയായിരുന്നു അലവികള്‍. ലതാകിയയാണ്‌ അവരുടെ ഒരു ആവാസ കേന്ദ്രം. മുന്‍കാലത്ത്‌ സുന്നികള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ വ്യാപാരങ്ങളിലും രാഷ്‌ട്രീയ പദവികളിലും മേല്‍ക്കൈ നേടിയിരുന്നപ്പോള്‍ പിന്നാക്ക ഗ്രാമപ്രദേശങ്ങളായിരുന്നു അലവികളുടെ അധിവാസ കേന്ദ്രം. അക്കാലത്ത്‌ ഒരു പീഡിത വിഭാഗമായിരുന്നു ഇവര്‍. പീഡനങ്ങളെ മറികടക്കാന്‍ സ്വന്തം വിശ്വാസം മറച്ചുവെച്ചുകൊണ്ട്‌ സുന്നികളായി അഭിനയിക്കുക എന്ന ശീഈ സങ്കല്‍പമായ `തഖിയ' ആചരിക്കുകയായിരുന്നു അവര്‍.
 
 
ഫ്രഞ്ച്‌ കൊളോണിയലിസത്തിന്റെ ഉപകരണം
 
അലവികളുടെ പതിതാവസ്ഥ മനസ്സിലാക്കിയ ഫ്രഞ്ച്‌ കോളനിഭരണാധികാരികള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ നല്ലൊരു ഉപകരണമായി അവരെ കണ്ടെത്തി. തുര്‍ക്കിയിലെ ഉസ്‌മാനി (ഓട്ടോമന്‍) പിന്തുണയുള്ള സുന്നി ഭൂരിപക്ഷത്തിനെതിരെ അലവികളുടെ പിന്തുണ നേടാന്‍ വര്‍ഷങ്ങളായി പണിയെടുത്തുകൊണ്ടിരുന്ന ഫ്രഞ്ചുകാരുടെ ആസൂത്രണത്തോടെയാണ്‌ നുസൈരികള്‍ അലവികളായി മാറുന്നത്‌. പ്രവാചകന്റെ പുത്രീഭര്‍ത്താവും മാതുല പുത്രനുമായ അലിയുടെ പേരുമായി ചേര്‍ത്താണ്‌ ഈ പേരു മാറ്റം. സുന്നീ ഭൂരിപക്ഷത്തിനെതിരെ അലവി-ദുറൂസ്‌-ക്രിസ്‌ത്യന്‍ മുന്നണി എന്നതായിരുന്നു ഫ്രഞ്ച്‌ കൊളോണിയല്‍ തന്ത്രം. സാമ്രാജ്യത്വം ഒരു നാടു കീഴടക്കിയാല്‍ സ്വാതന്ത്ര്യാനന്തരവും അവിടെ ഭരിക്കാനുള്ള സംവിധാനമൊരുക്കിയേ നാടുവിടൂ എന്ന്‌ പറയാറുണ്ട്‌. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ അലവി-ഫ്രഞ്ച്‌ കൂട്ടുകെട്ട്‌.
 
ഫ്രഞ്ചുകാര്‍ക്കു കീഴില്‍ ചരിത്രത്തില്‍ ആദ്യമായി അലവികള്‍ ഇതര ന്യൂനപക്ഷങ്ങള്‍ക്കൊപ്പം ധാരാളം സൗജന്യങ്ങള്‍ നേടി. സബ്‌സിഡികള്‍, `പ്രതിയോഗിക'ളായ സുന്നികളേക്കാള്‍ കുറഞ്ഞ നികുതിയിളവുകള്‍ അങ്ങനെ പലതും. ഫ്രഞ്ച്‌ ഭരണത്തിനെതിരെയുള്ള സുന്നി വെല്ലുവിളിയെ ചെറുക്കാന്‍ സൈന്യത്തിലും പോലീസിലും സുരക്ഷാ വിഭാഗങ്ങളിലും ധാരാളം അലവികളെ തിരുകിക്കയറ്റിയതായിരുന്നു ഇതില്‍ മര്‍മപ്രധാനമായൊരു നടപടി. നഗരജീവികളായ സുന്നീ വരേണ്യവര്‍ഗത്തിന്റെ ഇരകളായ അലവികള്‍ക്ക്‌, 1946-ല്‍ ഫ്രഞ്ച്‌ മാന്‍ഡേറ്റ്‌ അവസാനിച്ചപ്പോള്‍ സിറിയയില്‍ നിര്‍ണായക സ്ഥാനം ലഭിച്ചു എന്നതായിരുന്നു ഇതിന്റെ ഫലം.
 
കൊളോണിയലാനന്തര സിറിയയില്‍ സുന്നികള്‍ രാഷ്‌ട്രീയാധികാരങ്ങള്‍ തിരിച്ചുപിടിച്ച്‌ സര്‍ക്കാറിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അലവികളെ അരികിലാക്കാനും വ്യാപാര മേഖലകളില്‍ നിന്ന്‌ അകറ്റാനുമുള്ള ശ്രമങ്ങള്‍ പുനരാരംഭിച്ചു. പക്ഷേ, സായുധ സേനയിലുള്ള അലവികളുടെ കനത്ത സാന്നിധ്യം അവഗണിച്ചുകൊണ്ട്‌ സുന്നികള്‍ ഒരു വന്‍ അബദ്ധം ചെയ്‌തു. സുന്നികളെപ്പോലെ സൈനിക ഫീസൊടുക്കാന്‍ കഴിയാതിരുന്ന അലവികള്‍ സായുധ സേനയുടെ താഴെതട്ടില്‍ അടിഞ്ഞുകൂടി. സുന്നികള്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ മുഴുകിയപ്പോള്‍ അലവികള്‍ ആസൂത്രിതമായൊരു സൈനിക അട്ടിമറി നടത്തുന്നതില്‍ വിജയിച്ചു.
 
 
ബഅ്‌സ്‌ പാര്‍ട്ടി
 
അലവികള്‍ക്ക്‌ പിന്തുണ നല്‍കുന്ന സിറിയന്‍വ്യവസ്ഥയുടെ രണ്ടാം സ്‌തംഭമായ ബഅ്‌സ്‌ (ബാത്ത്‌) പാര്‍ട്ടി 1947-ലാണ്‌ ഉയിര്‍കൊള്ളുന്നത്‌. അലവികളെപ്പോലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള പ്രാന്തീയ ജനവിഭാഗങ്ങള്‍ക്ക്‌, സെക്യുലരിസവും സോഷ്യലിസവും അറബ്‌ ദേശീയത്വവും ഉയര്‍ത്തിപ്പിടിച്ച്‌ രംഗപ്രവേശം ചെയ്‌ത ബഅ്‌സ്‌ പാര്‍ട്ടി ഐക്യപ്പെടാനും സ്വയം ശാക്തീകരിക്കാനുമുള്ള ഒരു ആദര്‍ശവേദിയും രാഷ്‌ട്രീയ വാഹകവുമായി മാറി. ബഅ്‌സ്‌ സിദ്ധാന്തം സുന്നീ ചേരിയില്‍ പിളര്‍പ്പും രോഷവും സൃഷ്‌ടിച്ചു; വിശിഷ്യാ ഇസ്‌ലാമിസ്റ്റുകള്‍ ബഅ്‌സ്‌ പാര്‍ട്ടിയുടെ മതേതര-സാമൂഹിക പരിപാടികള്‍ക്കെതിരെ രംഗത്തുവന്നു. സുന്നി ജനറലെങ്കിലും 1963-ല്‍ പട്ടാള അട്ടിമറി നടത്തിയ അമീനുല്‍ ഹാഫിസ്‌ ഒട്ടനേകം സുന്നീ ഓഫീസര്‍മാരെ സ്ഥാനത്തുനിന്ന്‌ നീക്കി ഉന്നത സൈനിക പദവികളില്‍ ധാരാളം അലവികളെ പ്രതിഷ്‌ഠിച്ചു. അതോടെ സൈനിക ബലം അലവികള്‍ക്കനുകൂലമായി. 1966-ല്‍ പട്ടാള വിപ്ലവത്തിലൂടെ ആദ്യമായി രാജ്യത്തിന്റെ ആസ്ഥാനമായ ദമസ്‌കസ്‌ കൈപ്പിടിയിലൊതുക്കാന്‍ ഇത്‌ അലവികളെ സഹായിച്ചു. സുന്നീ മേല്‍ക്കോയ്‌മ ഇല്ലാതാക്കാന്‍ അലവികളെ നഗരങ്ങളിലേക്ക്‌ കുടിയേറാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ സിറിയന്‍ നഗര-ഗ്രാമ വിഭാഗീയ വിഭജനത്തിന്റെ മാറ്റിമറിക്കപ്പെട്ട സംവിധാനത്തിനും അറുപതുകളില്‍ ബഅ്‌സ്‌ പാര്‍ട്ടി കളമൊരുക്കി.
 
ബഅ്‌സിന്റെ സൈദ്ധാന്തികരിലൊരാളാണ്‌ സ്വലാഹ്‌ ബൈത്വാര്‍. പാര്‍ട്ടിയുടെ മുഖപത്രമായ അല്‍ബഅസില്‍ `രാജ്യത്തിന്റെ സ്വാശ്രയത്തെ സ്വാതന്ത്ര്യം കൊണ്ട്‌ ശക്തിപ്പെടുത്തുക' എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം മുമ്പൊരു ലേഖനമെഴുതിയിരുന്നു. സ്വാതന്ത്ര്യത്തെ പവിത്രീകരിക്കുന്നേടത്തോളം ആദരിക്കുന്നതിന്റെ അടിത്തറയിലാണ്‌ ബഅ്‌സ്‌ പ്രസ്ഥാനം നിലയുറപ്പിക്കുന്നതെന്ന്‌ അതില്‍ അദ്ദേഹം എഴുതുകയുണ്ടായി. ``കാരണം അറബ്‌ ദേശത്തിന്റെ നിര്‍മിതിയുടെയും സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെയും ഗ്യാരണ്ടിയാണ്‌ പാര്‍ട്ടിയുടെ വീക്ഷണത്തില്‍ സ്വാതന്ത്ര്യം.'' പക്ഷേ, നേര്‍വിപരീതമാണ്‌ പാര്‍ട്ടിയുടെ ചരിത്രം. സിറിയയില്‍ നടന്ന മിക്കവാറും പട്ടാള അട്ടിമറികളുടെയൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ചതിന്റെ ചരിത്രമാണ്‌ തുടക്കത്തിലേ ഫാഷിസ്റ്റ്‌ പ്രവണത പുലര്‍ത്തിയിരുന്ന ഈ പാര്‍ട്ടിക്കുള്ളത്‌. 1946-ല്‍ ഫ്രഞ്ച്‌ വാഴ്‌ചയില്‍നിന്ന്‌ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം പാര്‍ലമെന്ററി തെരഞ്ഞെടുപ്പിലൂടെ തകര്‍പ്പന്‍ ഭൂരിപക്ഷം നേടിയ ഒരു ദേശീയ ഗവണ്‍മെന്റാണ്‌ സിറിയയില്‍ അധികാരത്തിലെത്തിയിരുന്നത്‌. അന്ന്‌ ഗവണ്‍മെന്റിനു മുമ്പിലുണ്ടായിരുന്നത്‌ രണ്ട്‌ പ്രശ്‌നങ്ങളായിരുന്നു- ഫലസ്‌ത്വീന്‍ പ്രശ്‌നവും `ടോപ്‌ ലെയ്‌ന്‍' പ്രശ്‌നവും. സിറിയന്‍ സേനക്ക്‌ അക്കാലത്ത്‌ ബാല്യഘട്ടത്തിലെ എല്ലാ ദൗര്‍ബല്യങ്ങളുമുണ്ടായിട്ടും ഫലസ്‌ത്വീന്‍ മുന്നണിയില്‍ ഉജ്വലമായ പോരാട്ടം കാഴ്‌ചവെക്കാന്‍ സാധിച്ചിരുന്നു. 1949-ല്‍ ഖാലിദുല്‍ അള്‌മിന്റെ ഭരണകൂടം ടോപ്‌ ലെയ്‌ന്‍ കരാറില്‍ (Topline accord) ഒപ്പ്‌ വെക്കാന്‍ തുനിഞ്ഞു. സിറിയന്‍ ഭൂപ്രദേശങ്ങളിലൂടെ സുഊദിയില്‍ നിന്ന്‌ മധ്യധരണ്യാഴിയിലേക്ക്‌ എണ്ണ പൈപ്പുകള്‍ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട അരാംകോവിന്റെ കരാറാണത്‌. വിദേശശക്തികളുമായി രാജ്യത്തെ കൂട്ടിക്കെട്ടുന്നതിനാല്‍ സിറിയന്‍ പാര്‍ലമെന്റ്‌ കരാറില്‍ ഒപ്പിടുന്നതിനെ എതിര്‍ത്തു. ഈ കരാറിലൂടെ ഒരു വെടിക്ക്‌ രണ്ട്‌ പക്ഷികളെ വീഴ്‌ത്താനായിരുന്നു അമേരിക്കയുടെ ലക്ഷ്യമെന്ന്‌ സി.ഐ.എ ഏജന്റായിരുന്ന മെയിന്‍സ്‌ കൂപ്പ്‌ ലാന്റ്‌ തന്റെ `ഗെയിംസ്‌ ഓഫ്‌ ദ നാഷന്‍സ്‌' എന്ന കൃതിയില്‍ പറയുന്നുണ്ട്‌- ഒരു പട്ടാള അട്ടിമറിയിലൂടെ സിറിയന്‍ സേനയെ എന്നന്നേക്കുമായി ദുര്‍ബലമാക്കുകയും പാര്‍ലമെന്റിന്റെ സമ്മതമില്ലാതെ ടോപ്‌ ലെയ്‌ന്‍ കരാര്‍ നടപ്പിലാക്കുകയും ചെയ്യുക. ഹുസ്‌നീ അസ്സഈമിന്റെ നേതൃത്വത്തില്‍ പട്ടാള വിപ്ലവം നടക്കുന്നത്‌ അങ്ങനെയാണ്‌. മധ്യപൗരസ്‌ത്യ ദേശത്ത്‌ അമേരിക്കന്‍ നയതന്ത്രത്തിന്റെ ആദ്യത്തെ ഇറക്കുമതി ശ്രമമായാണ്‌ ഇത്‌ അറിയപ്പെടുന്നത്‌.
 
വിപ്ലവത്തിന്റെ പിന്നാമ്പുറം ചികയുമ്പോള്‍ `വിശുദ്ധ സ്വാതന്ത്ര്യ'ത്തിന്റെ കാവലാളുകളായ ബാത്തിസ്റ്റുകളിലാണ്‌ നാം ചെന്നെത്തുക. വിപ്ലവം നടക്കുന്നതിന്‌ മുമ്പ്‌ ബഅ്‌സ്‌ പാര്‍ട്ടിയുടെ പ്രവര്‍ത്തനം എല്ലാ നഗരങ്ങളിലും സജീവമായി കാണപ്പെട്ടു. ഓരോ ദിവസവും പ്രഭാഷണവും തുടര്‍ന്നു. പ്രകടനവും നടക്കുന്നുണ്ടായിരുന്നു. വിപ്ലവത്തിന്‌ അന്തരീക്ഷം പാകപ്പെടുത്തുന്ന പ്രതീതി ജനിപ്പിക്കുന്നതായിരുന്നു ഈ ചലനങ്ങള്‍. 1949 തുടക്കത്തില്‍ തന്നെ പാര്‍ട്ടി പട്ടാള വിപ്ലവത്തിന്‌ ഒരുക്കം കൂട്ടി തുടങ്ങിയിരുന്നുവെന്ന്‌ ബഅ്‌സിന്റെ ഉന്നത നേതാക്കളിലൊരാളായ ജലാല്‍ സയ്യിദ്‌ അല്‍ബഅ്‌സ്‌ എന്ന കൃതിയില്‍ സമ്മതിച്ചിട്ടുള്ളതാണ്‌. ആ വര്‍ഷം മാര്‍ച്ച്‌ 29-ന്‌ ശുക്‌രീ അല്‍ ഫോത്‌ലിയുടെ സര്‍ക്കാറിനെ മറിച്ചിട്ട്‌ സൈന്യം തല്‍സ്ഥാനത്ത്‌ ഹുസ്‌നീ അസ്സഈമിനെ പ്രതിഷ്‌ഠിച്ചു. വിപ്ലവത്തെ അഭിവാദ്യം ചെയ്‌ത പാര്‍ട്ടി അതിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഒരു കൂറ്റന്‍ റാലി നടത്തി. പാര്‍ട്ടി സ്ഥാപകനായ മിഷേല്‍ അഫ്‌ലഖ്‌ റാലിയെ അഭിമുഖീകരിച്ച്‌ ചെയ്‌ത പ്രസംഗത്തില്‍ വിപ്ലവത്തില്‍ തങ്ങള്‍ പ്രതീക്ഷകളര്‍പ്പിക്കുന്നുവെന്നും ജനങ്ങളുടെ അഭിലാഷ സാക്ഷാല്‍ക്കാരമാണ്‌ സൈന്യം നിര്‍വഹിച്ചതെന്നും പ്രസ്‌താവിച്ചു.
 
വിദേശ കരങ്ങളെ സംശയിക്കത്തക്ക രീതിയിലാണ്‌ പിന്നീട്‌ കാര്യങ്ങള്‍ മുന്നോട്ടുപോയത്‌. പാര്‍ലമെന്റ്‌ പിരിച്ചുവിട്ടു. ഭരണഘടന സസ്‌പെന്റ്‌ ചെയ്യപ്പെട്ടു. ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചു. 1948-ല്‍ ഇസ്രയേല്‍ അധിനിവിഷ്‌ഠ പ്രദേശങ്ങളില്‍ മോചിപ്പിച്ച ഫലസ്‌ത്വീന്റെ ഉത്തര മേഖലയില്‍ നിന്ന്‌ സിറിയന്‍ സേന പിന്‍വലിക്കപ്പെട്ടു. ടോപ്‌ ലെയ്‌ന്‍ കരാര്‍ അംഗീകരിച്ചു. അതോടെ ബഅ്‌സ്‌ പാര്‍ട്ടിക്ക്‌ നില്‍ക്കക്കള്ളിയില്ലാതായി. പാര്‍ട്ടിയും ഭരണകൂടവും തമ്മില്‍ തെറ്റി. പാര്‍ട്ടി നേതാക്കളെ ഹുസ്‌നീ അസ്സഈം ജയിലറകളിലേക്ക്‌ തള്ളി. അഫ്‌ലഖ്‌ തടവറയില്‍ പീഡിപ്പിക്കപ്പെടുക മാത്രമല്ല അപമാനിക്കപ്പെടുക യും ചെയ്‌തു. ഏകാന്ത തടവില്‍ അഫ്‌ലഖിന്റെ തലമുണ്ഡനം ചെയ്‌തു. സിഗരറ്റ്‌ വിലക്കപ്പെട്ടു. ഉറങ്ങാനനുവദിക്കാതെ നിന്തരം പട്ടാളക്കാര്‍ സെല്ലില്‍ കയറിയിറങ്ങി ശല്യപ്പെടുത്തി. ഭീഷണികള്‍ക്കൊപ്പം കിംവദന്തികളും പ്രചരിപ്പിക്കപ്പെട്ടു. പത്തു ദിവസം കഴിഞ്ഞപ്പോഴേക്ക്‌ അഫ്‌ലഖ്‌ തടവറയില്‍ നിന്ന്‌ ഹുസ്‌നീ അസ്സഈമിന്ന്‌ കുറ്റസമ്മതം നടത്തി ഇങ്ങനെ എഴുതി: ``രാജ്യത്തെ സംബന്ധിച്ചേടത്തോളം താങ്കളുടെ ഭരണകാലം ഏറ്റവും അഭിമാനാര്‍ഹവും പുരോഗമനാത്മകവും പ്രതീക്ഷാ നിര്‍ഭരവുമാണെന്നതില്‍ പൂര്‍ണ സംതൃപ്‌തനാണ്‌ ഞാന്‍. നിങ്ങള്‍ക്കിഷ്‌ടമെങ്കില്‍ രാഷ്‌ട്ര പുനര്‍നിര്‍മാണത്തില്‍ ഭടന്മാരാകാന്‍ ഞങ്ങള്‍ സന്നദ്ധരാണ്‌. മൗനവും നിഷ്‌പക്ഷതയും പാലിക്കണമെന്നാണെങ്കില്‍ അതിനും സന്നദ്ധരാണ്‌.
 
``മിസ്റ്റര്‍ പ്രസിഡന്റ്‌,
 
എല്ലാ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങാന്‍ ഞാന്‍ തീരുമാനമെടുത്ത്‌ കഴിഞ്ഞു. സാമ്രാജ്യത്വത്തിനും മുന്‍ഭരണകൂടത്തിനുമെതിരിലുള്ള സുദീര്‍ഘമായ എന്റെ പോരാട്ട ചരിത്രത്തില്‍ എനിക്ക്‌ പിണഞ്ഞ അബദ്ധങ്ങളും വീഴ്‌ചകളും ഈ തടവ്‌ ജീവിതത്തില്‍നിന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടുകഴിഞ്ഞു. എന്റെ ദൗത്യം അവസാനിച്ചു കഴിഞ്ഞതായി ഞാന്‍ മനസ്സിലാക്കുന്നു; പുതിയ കാലഘട്ടത്തിന്‌ യോജിച്ചതല്ല എന്റെ ശൈലിയെന്നും. എന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനം കൊണ്ട്‌ രാജ്യത്ത്‌ ഇനി മുതല്‍ യാതൊരു പ്രയോജനവുമില്ല.
 
``മിസ്റ്റര്‍ പ്രസിഡന്റ്‌,
 
നാടിന്റെ മക്കളുടെ പിതാവിന്റെ സ്ഥാനത്താണ്‌ താങ്കള്‍. തെറ്റ്‌ തിരുത്താന്‍ ഞങ്ങള്‍ക്ക്‌ അവസരം തരിക. ഞങ്ങള്‍ കൂറു തെളിയിക്കാം.''
 
സമ്മര്‍ദത്തിന്‌ വിധേയമായി എഴുതിയതാണ്‌ ഈ കത്തെന്നത്‌ ശരിയാണ്‌. എങ്കിലും പത്ത്‌ ദിവസത്തെ തടവുകാലത്തിനിടക്ക്‌ തകരാന്‍ മാത്രമുള്ള മനക്കരുത്തേ ബഅ്‌സ്‌ നേതാക്കള്‍ക്കുണ്ടായിരുന്നുള്ളൂ എന്നതിന്റെ തെളിവുമാണത്‌.
 
ആറ്‌ മാസമേ ഹുസ്‌നീ അസ്സഈമിന്റെ ഭരണത്തിന്‌ ആയുസ്സുണ്ടായിരുന്നുള്ളൂ. ആ കാലയളവില്‍ ഹുസ്‌നി അസ്സഈമും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മുഹ്‌സിന്‍ ബറാസിയും, ജനറല്‍ സാമി ഹന്നാവിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്താല്‍ 1949 ആഗസ്റ്റ്‌ 14-ന്‌ താഴെയിറക്കപ്പെടുകയും വിചാരണക്ക്‌ വിധേയമാവുകയും ചെയ്‌തു. ബഅ്‌സ്‌ പാര്‍ട്ടി വീണ്ടും സജീവമായി. ബഅ്‌സ്‌ നേതാവ്‌ അക്‌റം ഹൂറാനി യുവ പട്ടാള ഓഫീസര്‍മാരുമായി ബന്ധം ശക്തിപ്പെടുത്തി. ഹന്നാവി സ്വന്തമായൊരു നിലപാടുമില്ലാത്ത ദുര്‍ബലനായിരുന്നുവെന്നാണ്‌ ലബനീസ്‌ പത്രപ്രവര്‍ത്തകനായ എഡ്വേര്‍ഡ്‌ സ്വുഅ്‌ബു അന്ന്‌ അഭിപ്രായപ്പെട്ടിരുന്നത്‌. ഹാശിം അത്താസിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഹന്നാവിയുടെ മന്ത്രിസഭയില്‍ ബഅ്‌സ്‌ നേതാക്കളായ മിഷേല്‍ അഫ്‌ലഖ്‌ വിദ്യാഭ്യാസ മന്ത്രിയായും അക്‌റം ഹൂറാനി കൃഷികാര്യമന്ത്രിയായും ചേര്‍ന്നു.
 
vakabeer@hotmail.com
 
(തുടരും)
അസദ് കുടുംബത്തിന്റെ അരങ്ങേറ്റം
വി.എ കബീര്‍
 

 
ബഅ്‌സ് പാര്‍ട്ടിയുടെ സ്വന്തം സിറിയ; അസദ് കുടുംബത്തിന്റെയും - 2
 
 
വിപ്ലവങ്ങളുടെയും പ്രതിവിപ്ലവങ്ങളുടെയും നീണ്ട ചരിത്രമാണ് സിറിയയുടേത്. ബഅ്‌സ് പാര്‍ട്ടിയുടെയും അലവികളുടെയും ആഭ്യന്തരപ്പോരുകളുടെ ഫലമായുണ്ടായിക്കൊണ്ടിരുന്ന പട്ടാള വിപ്ലവങ്ങള്‍ക്ക് അറുതിയായത് ഹാഫിസുല്‍ അസദി(1930-2000)ന്റെ പട്ടാള വിപ്ലവത്തോടെയാണ്. 1970-ല്‍ സ്വലാഹ് ജദീദിനെതിരില്‍ അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രിയും വ്യോമസേനാ കമാന്ററുമായ ഹാഫിസുല്‍ അസദ് നടത്തിയ രക്തരഹിത വിപ്ലവത്തിലൂടെയാണ് രാജ്യം അസദ് കുടുംബത്തിന്റെ കൈയിലേക്ക് വരുന്നത്. സ്വലാഹ് ജദീദിന്റെ പല നയങ്ങളോടും മന്ത്രിസഭാംഗങ്ങള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. 1970-ല്‍ പി.എല്‍.ഒയും ജോര്‍ദാന്‍ സര്‍ക്കാറും ഏറ്റുമുട്ടിയപ്പോള്‍ (ബ്ലാക് സെപ്റ്റംബര്‍ സംഭവം) പി.എല്‍.ഒവിന് സിറിയ സായുധ സഹായം നല്‍കിയതിനെതിരായിരുന്നു ഹാഫിസുല്‍ അസദ്. സ്വലാഹ് ജദീദ് സുഊദിയിലെയും ജോര്‍ദാനിലെയും പിന്തിരിപ്പന്‍ സര്‍ക്കാറുകള്‍ക്കെതിരായിരുന്നു. ഹാഫിസുല്‍ അസദിന്റെ വീക്ഷണം മറ്റൊന്നായിരുന്നു. ഈ രാജ്യങ്ങളോടൊക്കെ സൗഹൃദം നിലനിര്‍ത്തണമെന്നതായിരുന്നു അസദിന്റ നിലപാട്. അഭിപ്രായ ഭിന്നതകള്‍ മൂര്‍ഛിച്ച ഒരു ഘട്ടത്തില്‍ ഹാഫിസുല്‍ അസദിന്റെ നേരെ സ്വലാഹ് ജദീദ് തോക്ക് ചൂണ്ടിയിരുന്നു. എന്നാല്‍, താന്‍ അത്താഴമാക്കപ്പെടുന്നതിന് മുമ്പ് സ്വലാഹ് ജദീദിനെ ഹാഫിസുല്‍ അസദ് ഉച്ചഭക്ഷണമാക്കി എന്നതായിരുന്നു ശരി. അലവി ഛിദ്രതകളെ നിയന്ത്രണത്തിലാക്കിയ ആദ്യത്തെ അലവി നേതാവാണ്, നാല് പ്രധാന അലവികുടുംബങ്ങളിലൊന്നായ 'അല്‍ മതാവിറ' ഗോത്രത്തിന്റെ ഉപശാഖയായ നുമൈലാതിയില്‍ ജനിച്ച ഹാഫിസുല്‍ അസദ്. 1970 മുതല്‍ 2000 ആണ്ടില്‍ മരിക്കുന്നതുവരെ പ്രസിഡന്റ് സ്ഥാനം വഹിച്ച ഹാഫിസുല്‍ അസദ് സ്വന്തം കുടുംബത്തിനായി അധികാരം ഭദ്രമാക്കി. ദുറൂസ്-ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ രക്ഷാകര്‍തൃവലയം ശ്രദ്ധാപൂര്‍വം നെയ്‌തെടുത്ത അസദ് സുരക്ഷാ വിഭാഗങ്ങളില്‍ കൂറുള്ള ഗോത്രക്കാരെ കൊണ്ട് നിറച്ചു. മഖ്‌ലൂഫ് കുടുംബത്തെ പോലുള്ള അലവികളിലെ വന്‍ വര്‍ത്തക കുടുംബങ്ങളുടെ കൂറ് ഉറപ്പിച്ച പോലെ തന്നെ എതിര്‍പ്പുകളെ നിയന്ത്രിച്ചു നിര്‍ത്താന്‍ സൈന്യത്തിലെയും വ്യാപാര മേഖലയിലെയും സുന്നിവരേണ്യ വര്‍ഗത്തെ അടുപ്പിച്ചു നിര്‍ത്താനും അദ്ദേഹം ശ്രമിച്ചു. സുന്നി വിഭാഗത്തില്‍ പെട്ട മുന്‍ പ്രതിരോധ മന്ത്രി മുസ്ത്വഫ ത്വലാസ് ഉദാഹരണം. എന്നാല്‍ മതാഭിമുഖ്യമുള്ളവരോട്, വിശിഷ്യാ ഇസ്‌ലാമിസ്റ്റുകളോട് ഒട്ടും സഹിഷ്ണുത കാണിച്ചില്ല. മതത്തിന്റെ ധനകാര്യ സ്ഥാപനങ്ങളുടെ ഭരണം സ്റ്റേറ്റ് പിടിച്ചെടുത്തു. ജുമാ മസ്ജിദുകളിലെ വെള്ളിയാഴ്ച പ്രഭാഷകരെ സ്വേഛാനുസൃതം പിരിച്ചുവിടാന്‍ മടിച്ചില്ല.
 
 
ഹമാ കൂട്ടക്കൊല
 
1976-ലാണ് അസദ് ഭരണകൂടം ആദ്യമായി കനത്ത തിരിച്ചടി നേരിടാന്‍ തുടങ്ങിയത്. അസദ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള സിറിയന്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ ഊര്‍ജിതമായി. ഒരു പ്രതിപക്ഷ ഐക്യ നിര കെട്ടിപ്പടുക്കുന്നതിനും ബ്രദര്‍ഹുഡിനു സാധിച്ചിരുന്നു. നഗരങ്ങളിലെ ഉന്നത സുന്നീ വിഭാഗങ്ങളുടെ പിന്തുണ നേടുന്നതിലും അവര്‍ വിജയിച്ചിരുന്നു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഹമാ നഗരത്തില്‍ ജനകീയ പ്രക്ഷോഭം സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ അത് അക്രമാസക്തമാവുകയുമുണ്ടായി. 1982-ല്‍ ഹമാ നഗരത്തില്‍ ബോംബിട്ടും വെടിവെച്ചും അമ്പതിനായിരത്തില്‍ പരം ജനങ്ങളെ കൂട്ടക്കശാപ്പ് നടത്തിയാണ് ഭരണകൂടം അതിനെ നേരിട്ടത്. അതിനു ചുക്കാന്‍ പിടിച്ചത് ഹാഫിസുല്‍ അസദിന്റെ സഹോദരനായ രിഫ്അത്ത് അസദായിരുന്നു. അതോടെ ബ്രദര്‍ഹുഡ് അണ്ടര്‍ ഗ്രൗണ്ടിലേക്ക് പോയി. ഇസ്വാമുല്‍ അത്താര്‍, സദ്‌റുദ്ദീന്‍ ബയാനൂനി തുടങ്ങി പല നേതാക്കളും നാടുവിടാന്‍ നിര്‍ബന്ധിതരായി. ജര്‍മനിയില്‍ അഭയം തേടിയ ഇസ്വാമുല്‍ അത്താറിനെ വധിക്കാന്‍ സിറിയന്‍ ചാരന്മാര്‍ നിരന്തരം വേട്ടയാടി. പക്ഷേ, ബലിയായത് അദ്ദേഹത്തിന്റെ ഭാര്യയും പ്രസിദ്ധ സിറിയന്‍ എഴുത്തുകാരനായ അലി ത്വന്‍ത്വാവിയുടെ മകളുമായ ബനാനായിരുന്നു. ബനാന്‍ വധിക്കപ്പെടുമ്പോള്‍ അത്താറിന്റെ സഹോദരി അസദ് ഭരണകൂടത്തില്‍ കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു. സിറിയന്‍ സ്വാതന്ത്ര്യ സമരപ്പോരാളിയും കിടയറ്റ അക്കാദമീഷനുമായ മുസ്ത്വഫ സിബാഇ (1905-1964) നേതൃത്വം നല്‍കിയ ബ്രദര്‍ഹുഡ് ഒരുകാലത്ത് സിറിയയിലെ ഏറ്റവും വലിയ ശക്തികളിലൊന്നായിരുന്നു. ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ ബന്നാക്ക് ശേഷം നേതൃസ്ഥാനത്ത് പരിഗണിക്കപ്പെട്ട പേരുകളിലൊന്നായിരുന്നു സിബാഇയുടേത്. ഇസ്‌ലാമിസ്റ്റായ ഡോ. മഅ്‌റൂഫ് ദുവാലീബി(1907-2004)യുടെ മന്ത്രിസഭയില്‍ സ്വാധീനശക്തിയായിരുന്ന ബ്രദര്‍ഹുഡ് ഹമാ സംഭവാനന്തരം സിറിയയില്‍ പറ്റേ ദുര്‍ബലവും ശിഥിലവുമായി. ബ്രദര്‍ഹുഡ് അംഗത്വം വധശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ് സിറിയയില്‍. 1980-ലെ ഈ നിയമനുസരിച്ച് പതിനേഴായിരം പേരാണ് ജയിലിലടക്കപ്പെട്ടത്.അവരുടെ സ്ഥിതി ഇന്നും അജ്ഞാതമായി തുടരുകയാണ്. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നുപോലും അറിയാന്‍ കഴിയാതെ വിഷമിക്കുകയാണ് കുടുംബാംഗങ്ങള്‍. നിര്‍ബന്ധിതാവസ്ഥയില്‍ പ്രവാസ ജീവിതം വിധിക്കപ്പെട്ടവരും അവരുടെ സന്തതിപരമ്പകളുമായി ഒരു ലക്ഷത്തോളം പേര്‍ ഇപ്പോഴും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത ദുരവസ്ഥയിലാണ്.
 
1946-ലാണ് സിറിയയില്‍ ബ്രദര്‍ഹുഡ് നിലവില്‍ വരുന്നത്. 1963-ലെ ബഅ്‌സ് പാര്‍ട്ടി പട്ടാള അട്ടിമറിയിലൂടെ അധികാരാരോഹണം നടത്തിയതോടെ ഇതര പാര്‍ട്ടികള്‍ക്കൊപ്പം അതും നിരോധിക്കപ്പെടുകയായിരുന്നു. ഈജിപ്തില്‍ നിന്ന് ഭിന്നമായി സിറിയയില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാണ്. സംഘടിത രൂപത്തില്‍ ഇന്നത് അവിടെ നിലനില്‍ക്കുന്നില്ല. എന്നാല്‍ ആഭ്യന്തരമായ അടിച്ചമര്‍ത്തലുകളെല്ലാമുണ്ടായിട്ടും വിദേശത്ത് ഘടനാപരമായ അസ്തിത്വം നിലനിര്‍ത്താന്‍ ബ്രദര്‍ഹുഡിന് സാധിച്ചിട്ടുണ്ട്. മുറപോലെ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തി പരിമിതമായ തോതിലെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ സമ്പര്‍ക്കം നിലനിര്‍ത്താന്‍ ശ്രമിച്ചുപോരുന്നുണ്ട്. 2010-ല്‍ സദ്‌റുദ്ദീന്‍ ബയാനൂനിയുടെ കാലാവധി അവസാനിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് സംഘടനയുടെ തലവനായി എഞ്ചിനീയര്‍ രിയാദ് ശഫഖയെ തെരഞ്ഞെടുക്കുകയുണ്ടായി. പുതിയ പ്രസിഡന്റ് (മുറാഖിബ് ആം) ഒരു എക്‌സിക്യൂട്ടീവ് സമിതി രൂപവത്കരിക്കുകയും ചെയ്തു. അതിനിടെ 2010-ല്‍ ഒട്ടനേകം ഇസ്‌ലാമിക ബുദ്ധിജീവികളുടെയും ഭരണതലത്തിലുള്ള ചില ഗുണകാംക്ഷികളുടെയും പ്രേരണയാല്‍ സംഘടന ഒരു ദേശീയാനുരഞ്ജനത്തിനുള്ള ചില നീക്കങ്ങള്‍ നടത്തുകയും ഭരണകൂടത്തിനു മുമ്പില്‍ രാഷ്ട്രീയ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഗസ്സ ഉപരോധകാലത്ത് സിറിയന്‍ ഭരണകൂടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്ന ഓഫറും നല്‍കിയിരുന്നു. എന്നാല്‍, ബശ്ശാര്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹജനകമായ പ്രതികരണങ്ങളൊന്നുമുണ്ടായില്ല. സിറിയിയല്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോള്‍ ബ്രദര്‍ഹുഡ് പ്രക്ഷോഭകരോടൊപ്പം അണിചേരാന്‍ അനുയായികളെ പരസ്യമായി ആഹ്വാനം ചെയ്യാന്‍ ധൈര്യപ്പെട്ടു. ജൂലൈ ആദ്യവാരത്തില്‍ പാരീസില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തില്‍ തങ്ങളുടെ പ്രതിനിധിയെ അയക്കുകയും ചെയ്തു.
 
 
അസദ് കുടുംബത്തിലെ ഛിദ്രത
 
ഹാഫിസുല്‍ അസദിന്റെ ഭരണത്തിനെതിരെ ആദ്യ ഭീഷണിയുണ്ടായത് സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയായിരുന്നു. അത് ഹമാ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കി ബ്രദര്‍ ഹുഡിനെ ഉന്മൂലനം ചെയ്ത സ്വന്തം ഇളയ സഹോദരന്‍ രിഫ്അത്ത് അസദില്‍ നിന്നായിരുന്നു എന്നതിനെ കാവ്യനീതിയെന്നോ ദൈവനീതിയെന്നോ എങ്ങനെയും വിശേഷിപ്പിക്കാം. 1983-ല്‍ ഹാഫിസുല്‍ അസദ് ഹൃദ്രോഗബാധിതനായപ്പോഴാണ് ജ്യേഷ്ഠനെതിരില്‍ അട്ടിമറി സംഘടിപ്പിക്കാന്‍ അനുജന്‍ കരുനീക്കം നടത്തിയത്. സൈന്യത്തില്‍ നിന്ന് നല്ല തോതില്‍ അതിന് പിന്തുണയും ലഭിച്ചിരുന്നു. പക്ഷേ കലാപം പാളിപ്പോയി. രണ്ടു പേരുടെയും അമ്മ നൈസാ ഇടപെട്ടത് കൊണ്ട് തല്‍ക്കാലം രിഫ്അത്തിന്റെ തലപോയില്ല. അവരുടെ മാധ്യസ്ഥ പ്രകാരം രിഫ്അത്തിനെ പാരീസിലേക്ക് നാടുകടത്തി. ഹമാ കൂട്ടക്കുരുതിക്കാരന്‍ ഇപ്പോഴും പാരീസിലാണ്. ബശ്ശാറുല്‍ അസദ് അധികാരമേറ്റപ്പോള്‍ നീണ്ടൊരു കത്തെഴുതി നോക്കിയെങ്കിലും സിറിയയിലേക്ക് തിരിച്ചുവരാന്‍ വാതില്‍ തുറക്കപ്പെട്ടില്ല. മൂത്ത പുത്രന്‍ ബാസില്‍ അസദായിരുന്നു ഹാഫിസുല്‍ അസദിന്റെ 'കിരീടാവകാശി.' പിതാവ് ശയ്യാവലംബിയായിരിക്കെ 1994-ല്‍ ബാസില്‍ മരിച്ചതും അസദ് കുടുംബത്തിന്റെ ഭദ്രതക്ക് ഭീഷണി സൃഷ്ടിക്കാതെയല്ല. ഹാഫിസുല്‍ അസദ് മരിച്ചപ്പോള്‍ രാഷ്ട്രീയ പരിചയമൊന്നുമില്ലാത്ത, ഓഫ്ത്താല്‍മോളജി വിദ്യാര്‍ഥിയായ മകന്‍ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ വാഴിക്കുന്നതില്‍ ഭരണകൂടം വിജയിച്ചത് മുസ്ത്വഫാ തല്ലാസിനെപ്പോലുള്ള സുന്നീ നേതാക്കളിലൂടെ മിലിട്ടറിയുടെ പിന്തുണ സംഘടിപ്പിച്ചുകൊണ്ടായിരുന്നു. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടാണ് ഈ പാരമ്പര്യവാഴ്ച അരക്കിട്ടുറപ്പിച്ചത്.
 
ഭരണകൂടത്തിന്റെ മര്‍മസ്ഥാനങ്ങളൊക്കെ അസദ് കുടുംബത്തിന്റെ കൈപ്പിടിയിലാണ്. ബശ്ശാറിന്റെ സഹോദരന്‍ ബ്രിഗേഡിയര്‍ മാഹിറുല്‍ അസദാണ് റിപ്പബ്ലിക്കന്‍ സേനയുടെയും ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധപ്പെട്ട നാലാം കവചിത ബറ്റാലിയന്റെയും തലവന്‍. 2009 മുതല്‍ സൈനിക ഇന്റലിജന്‍സ് തലവന്‍, ബശ്ശാറിന്റെ ഏറ്റവുമടുത്ത മാതൃകുടുംബാംഗങ്ങളിലൊരാളായ ജനറല്‍ അബ്ദുല്‍ ഫത്താഹ് ഖുദ്‌സിയ്യയാണ്. ദര്‍അയിലെ രാഷ്ട്രീയ സുരക്ഷാ ശാഖയുടെ ഡയറക്ടര്‍, ബശ്ശാറിന്റെ മാതൃസഹോദരി പുത്രനായ ബ്രിഗേഡിയര്‍ അത്വീഫ് നജീബാണ്. ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ ഡയറക്ടര്‍, ബശ്ശാറിന്റെ സ്യാലനായ അലി മംലുകാണ്. മറ്റൊരു സ്യാലനായ ആസിഫ് ശൗക്കത്താണ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്. സോഷ്യലിസത്തിന്റെ പടക്കുതിരയായാണ് ഏക രാഷ്ട്രീയ പാര്‍ട്ടിയും ഭരണകക്ഷിയുമായ ബഅ്‌സ് രംഗപ്രവേശം ചെയ്തതെങ്കിലും, ബശ്ശാര്‍ യുഗത്തില്‍ നടന്ന വ്യാപകമായ സ്വകാര്യവത്കരണത്തിന്റെ ഗുണഭോക്താക്കളായിത്തീര്‍ന്നതും അസദ് കുടുംബാംഗങ്ങള്‍ തന്നെ. ബശ്ശാറിന്റെ മാതുല പുത്രനായ റാമി മഖ്‌ലൂഫ് സിറിയയിലെ ബില്യനയറും ഏറ്റവും വലിയ ബിസിനസ്സ് ടൈക്കൂണുമാണ്.
 
 
പ്രക്ഷോഭകര്‍ നേരിടുന്ന വെല്ലുവിളി
 
പ്രക്ഷോഭകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അസദ് കുടുംബത്തിന് പരിരക്ഷ നല്‍കുന്ന അലവി ഭൂരിപക്ഷമുള്ള സൈനിക പിന്തുണയാണ്. രണ്ട് കൂട്ടരുടെയും നിലനില്‍പ് പരസ്പരാശ്രിതമായതിനാല്‍ തുനീഷ്യയിലും ഈജിപ്തിലും സംഭവിച്ചപോലെ സൈന്യം അത്രപെട്ടെന്ന് അസദ് കുടുംബത്തെ കൈയൊഴിച്ചുകൊള്ളണമെന്നില്ല. പ്രക്ഷോഭം നീണ്ടുപോവാനുള്ള കാരണവും അതാണ്. അടിമുടി അലവിവത്കൃതമാണ് സൈന്യം. രണ്ടു ലക്ഷം വരുന്ന സിറിയന്‍ സേനയില്‍ 70 ശതമാനവും അലവികളത്രെ. ആര്‍മിയിലെ 80 ശതമാനം ഓഫീസര്‍മാരും അലവികള്‍ തന്നെ. പൈലറ്റുകളില്‍ ഭൂരിപക്ഷം സുന്നികളാണെങ്കിലും ലോജിസ്റ്റിക്, ടെലികമ്യൂണിക്കേഷന്‍, മെയിന്റനന്‍സ് എന്നിവയടക്കം ഗ്രൗണ്ട്ക്രൂ മുഴുക്കെ അലവികളാണ്. സുന്നി പൈലറ്റുമാരുടെ കലാപസാധ്യതക്ക് തടയിടാന്‍ വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗത്തില്‍ അലവി മേല്‍ക്കോയ്മ ഉറപ്പാക്കിയിട്ടുണ്ട്.
 
മര്‍മപ്രധാനമായ സൈനിക പദവികളിലിരിക്കുന്ന അസദ് കുടുംബത്തിലെ മാഹിര്‍ അസദ്, ആസിഫ് ശൗകത്ത്, അലി മംലൂക് എന്നീ ത്രിമൂര്‍ത്തികളാണ് സിറിയന്‍ ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്‍കുന്നത്. സുന്നീ ഭൂരിപക്ഷത്തിനും ഇതര ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വിടവും അമര്‍ഷവും സൃഷ്ടിക്കാന്‍ സുന്നി പ്രക്ഷോഭകര്‍ക്കെതിരെ സുരക്ഷാ സേനയിലെ ക്രൈസ്തവ-ദുറൂസ് ട്രൂപ്പുകളെ ഉപയോഗപ്പെടുത്തുക എന്നതാണ് അവരുടെ തന്ത്രം. എന്നാല്‍ വിഭാഗീയത മൂര്‍ഛിക്കുന്നതോടെ വിശാലമായ സിറിയന്‍ സമൂഹത്തില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും ഒറ്റപ്പെടുക എന്ന തിരിച്ചടിയിലേക്ക് ഈ തന്ത്രം പരിണമിക്കാനും സാധ്യതയുണ്ട്. പ്രതിപക്ഷവുമായി കണ്ണിചേരാതിരിക്കാന്‍ റിട്ടയര്‍ ചെയ്ത അലവി ജനറല്‍മാരെ ഉപദേശകരായി നിയമിക്കുക എന്ന ഒരു നയം തന്നെ ഹാഫിസുല്‍ അസദ് പിന്തുടര്‍ന്നിരുന്നു.
 
പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താഴെ തട്ടിലുള്ള പട്ടാളക്കാരുടെയും ഏതാനും ഓഫീസര്‍മാരുടെയും കൂറുമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും അതിന് തുടര്‍ച്ചയുണ്ടായില്ല. സിറിയന്‍ സൈന്യത്തിന്റെ മുന്‍ചൊന്ന ശക്തമായ വിഭാഗീയ പ്രകൃതമാണ് വ്യാപകമായ കൂറുമാറ്റത്തെ തടഞ്ഞു നിര്‍ത്തുന്ന ഘടകം. 'മാറ്റത്തിനു വേണ്ടിയുള്ള ദേശീയ സംരംഭം' (National Initiative for change) എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതിപക്ഷ കൂട്ടായ്മ സൈപ്രസ് ആസ്ഥാനമായ നിക്കോഷ്യയില്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍, അലവി വിഭാഗത്തില്‍ പെട്ട സിറിയന്‍ പ്രതിരോധമന്ത്രി അലി ഹബീബിനോടും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യനായ ചീഫ് ഓഫ് സ്റ്റാഫ് ദാവൂദ് റജഹയോടും രാഷ്ട്രീയ പരിവര്‍ത്തന പ്രക്രിയക്ക് നേതൃത്വം നല്‍കാന്‍ അഭ്യര്‍ഥിക്കുകയുണ്ടായി. പ്രക്ഷോഭം മുതിര്‍ന്ന സൈനിക നേതൃത്വങ്ങളുടെ പിന്തുണ നേടുകയാണെന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു ഈ അഭ്യര്‍ഥനയുടെ ലക്ഷ്യം.
 
1970-ല്‍ ഹാഫിസുല്‍ അസദിന്റെ അട്ടിമറി നടക്കുന്നത് വരെ അലവികള്‍ക്കിടയില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി അലവികളിലെ അധികാരമോഹികള്‍ക്ക് അവസരം നല്‍കുന്നതാണ്. വിദേശത്തുള്ള രിഫ്അത്ത് അസദാണ് ഒരു സാധ്യത. എന്നാല്‍, പ്രക്ഷോഭം വിജയിച്ചാല്‍ അധികാരം എന്നെന്നേക്കുമായി അലവികള്‍ക്ക് നഷ്ടപ്പെടാനാണ് ഇടവരിക എന്നതിനാല്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ അണിനിരക്കാനാണ് രിഫ്അത്ത് ആഹ്വാനം ചെയ്തത്. 2011 ഏപ്രിലില്‍ 280ഓളം ബഅ്‌സ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രണ്ടു ദശലക്ഷം അംഗങ്ങളുള്ളതായി പറയപ്പെടുന്ന ഒരു പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം ഈ സംഖ്യ വളരെ ചെറുതാണ്; ഏറ്റവുമധികം അടിച്ചമര്‍ത്തല്‍ നടന്ന ദര്‍അയിലാണ് ഈ രാജി സംഭവിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. എങ്കിലും പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനുള്ള പരിഷ്‌കരണ വാഗ്ദാനങ്ങള്‍ ഭരണകൂടം നേരിടുന്ന സമ്മര്‍ദത്തിനുള്ള തെളിവാണ്. പക്ഷേ, ബാഹ്യശക്തികളെ ഉള്‍പ്പെടുത്തിയാല്‍ ബഅ്‌സിനാണ് അത് ക്ഷീണമേല്‍പിക്കുക. അതാകട്ടെ ഭരണകൂടം നിലനില്‍ക്കുന്ന നാലുകാലുകളിലൊന്ന് നഷ്ടപ്പെടുന്നതിന് തുല്യമായിരിക്കും.
 
ലിബിയയില്‍ സംഭവിച്ച പോലെ സിറിയന്‍ സേനയില്‍ ഒരു പിളര്‍പ്പു പോലുമുണ്ടായില്ല എന്നതും സിറിയന്‍ പ്രതിസന്ധിയെ സങ്കീര്‍ണമാക്കുന്ന ഘടകമാണ്. അലപ്പോവിലും തലസ്ഥാന നഗരിയായ ദമസ്‌കസിലും പ്രക്ഷോഭം വേണ്ടത്ര ശക്തിപ്പെട്ടിട്ടില്ല. വിദൂര നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് പ്രക്ഷോഭം കൂടുതലായി നടക്കുന്നത്. പ്രക്ഷോഭം നീണ്ടുപോകാന്‍ ഇതും ഒരു കാരണമാണ്. സൈന്യത്തെയും ഭരണകൂടത്തെയും നിസ്സഹായാവസ്ഥയിലെത്തിക്കും വിധം തലസ്ഥാന നഗരിയില്‍ കൂടി അത് ഇരമ്പിയെത്തുമ്പോള്‍ ഒരു പക്ഷേ ചിത്രം മാറിമറിഞ്ഞേക്കാം. ഏതായാലും കാലം എന്നും തങ്ങളുടെ സഹയാത്രികനായുണ്ടാകും എന്ന ഏകാധിപതികളുടെ ആഗ്രഹ ചിന്ത ഇനിയധികം നിലനിന്നുകൊള്ളണമെന്നില്ല.
 
(അവസാനിച്ചു)
 
vakabeer@hotmail.com
 

 
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment