ഇരുളുന്ന അമേരിക്കന്‍ കനവ്


കെ. ബാബു ജോസഫ്

അമേരിക്കന്‍ ധനശേഷിക്ക് വന്‍ തിരിച്ചടി നേരിട്ടിരിക്കയാണല്ളോ.  സ്റ്റാന്‍ഡേര്‍ഡ്  ആന്‍ഡ് പുവര്‍ (എസ്.ആന്‍ഡ്.പി) എന്ന കമ്പനി തയാറാക്കുന്ന ക്രെഡിറ്റ് റേറ്റിങ് രാജ്യങ്ങളുടെ സാമ്പത്തികഭദ്രതയെയും കടംകൊള്ളല്‍ വിശ്വാസ്യതയെയും സൂചിപ്പിക്കുന്നു. കടംവാങ്ങിയാല്‍ പലിശസഹിതം അത് മടക്കിക്കൊടുക്കാനുള്ള ശേഷികൂടിയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുക. ഏറ്റവും ഉന്നതമായ എ.എ.എയില്‍നിന്ന് എ.എ -പ്ളസിലേക്ക് അമേരിക്കയുടെ സൂചികവീണിരിക്കുന്നു. 1941ല്‍ എസ്.ആന്‍ഡ്.പി തങ്ങളുടെ റേറ്റിങ് പദ്ധതി ആരംഭിച്ചതുമുതല്‍ ഇന്നുവരെ അമേരിക്ക ഗര്‍വോടെ അനുഭവിച്ചിരുന്ന പദവിക്കാണ് കോട്ടം തട്ടിയിരിക്കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസ് രാഷ്ട്രത്തിന്‍െറ കടപരിധി അല്‍പം ഉയര്‍ത്തിയത്, പ്രശ്നത്തിനൊരു താല്‍ക്കാലിക പരിഹാരം മാത്രം. കഷ്ടിച്ച് ഒന്നോ രണ്ടോ കൊല്ലം പിടിച്ചുനില്‍ക്കുമായിരിക്കും. അതിനുശേഷമോ?
 കാല്‍നൂറ്റാണ്ടിലേറെയായി, അക്കാദമികമോ വ്യക്തിപരമോ ആയ രണ്ട് ആവശ്യങ്ങള്‍ക്കായി നിരവധി പ്രാവശ്യം അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മാത്രമേ ഒരു ധനശാസ്ത്രജ്ഞനല്ലാത്ത ഈ ലേഖകന് അവകാശപ്പെടാനുള്ളൂ. ഏറ്റവും ഒടുവില്‍ നടത്തിയ സന്ദര്‍ശനം അവസാനിച്ചത് ജൂലൈ 30ന്. പലപ്പോഴായി, അമേരിക്കയില്‍ കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ വിവരങ്ങളാണ് ഈ കുറിപ്പിലുള്ളത്.
"kmക്ഷഃnI
Nmട്ട'
അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച ചൈനയുള്‍പ്പെടെയു ള്ള എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നതില്‍ സംശയമില്ല. അവരുടെ  ലോക പൊലീസ്ചമയലിന് എന്ത് സംഭവിക്കുമെന്നതല്ല പ്രധാനം. ടണ്‍കണക്കിന് അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകളാണ് വിവിധ രാഷ്്ട്രങ്ങളുടെ ട്രഷറികളിലും കേന്ദ്ര ബാങ്കുകളിലും നിക്ഷേപിച്ചിട്ടുള്ളത്. ചൈനയുടെ പക്കല്‍ത്തന്നെ ഒരു ലക്ഷം കോടി ഡോളറിന്‍െറ അമേരിക്കന്‍ കടപ്പത്രങ്ങളുണ്ടത്രെ. ഇന്ത്യയുടെ കൈവശത്തിലും ഒരു വലിയ ‘കെട്ട്’ഇരിപ്പുണ്ട്. അവക്ക് കടലാസിന്‍െറ വിലയേ ഉള്ളൂ എന്ന  ഒരു സ്ഥിതിവിശേഷം സംജാതമായാല്‍? അത്തരമൊരപകടം സംഭവിക്കില്ളെന്ന് വെക്കുക. എന്നാല്‍, അമേരിക്കയുടെ കടംകൊള്ളല്‍ വിശ്വാസ്യത സാരമായി കുറയുന്ന പക്ഷം ഡോളറിന്‍െറ മൂല്യം ഇടിയും. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ ചില പ്രത്യേക സാഹചര്യങ്ങള്‍മൂലം ഉടനെ അപകടമൊന്നും ഉണ്ടാവില്ലായിരിക്കാം.  പക്ഷേ, ഭാവി അനിശ്ചിതമാണ്.
2007ല്‍ ആരംഭിച്ച സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറിവരുന്നെന്ന പ്രതീതിക്കിടയിലാണ് പുതിയ പ്രതിസന്ധി ദംഷ്ട്രകള്‍ നീട്ടിയത്. മാന്ദ്യം മയപ്പെട്ടത് വലിയ പണക്കാര്‍ക്കും വിശേഷിച്ച്, വെള്ളക്കാര്‍ക്കും മാത്രമായിരുന്നു. അമേരിക്കയിലെ തൊഴിലില്ലായ്മാ നിരക്ക്, പോയ നാല് വര്‍ഷത്തില്‍, 9.4 ശതമാനത്തില്‍നിന്ന് 9.1  ശതമാനമായി കുറഞ്ഞു. എന്നാല്‍, ഇതേകാലയളവില്‍, കറുത്തവരുടെ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനത്തില്‍നിന്ന് 16.2 ശതമാനമായി വര്‍ധിച്ചു. ശക്തമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം അമേരിക്കന്‍ സാമ്പത്തികവ്യവസ്ഥ കൂടുതല്‍ വഷളാകും. ഇപ്പോഴത്തെ ക്രെഡിറ്റ് റേറ്റിങ്ങിനെക്കാള്‍ പ്രധാനം, അടുത്ത നാലഞ്ച് വര്‍ഷത്തേക്ക് എസ്.ആന്‍ഡ്.പി നടത്തിയ പ്രവചനമാണ്. സമീപഭാവിയില്‍ അമേരിക്കയുടെ പുരോഗതി നെഗറ്റീവ് ആയിരിക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. പുറത്തുവിട്ടിട്ടുള്ള റേറ്റിങ് പട്ടികയില്‍ അമേരിക്കയോടൊപ്പം പെടുത്തിയിട്ടുള്ള ബെല്‍ജിയത്തിന്‍െറയും ന്യൂസിലന്‍ഡിന്‍െറയും പുരോഗതിയും നെഗറ്റീവായിരിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
എ.എ.എ ലെവലില്‍നിന്ന് ഏതാനും പടികള്‍ താഴെയാണ് ഇന്ത്യയുടെ റേറ്റിങ് (ബി.ബി.ബി-മൈനസ്) എന്നറിയുന്നത് കൊള്ളാം. എ.എ-മൈനസ് റേറ്റിങ്ങാണ് ചൈനക്കും ജപ്പാനും ലഭിച്ചിട്ടുള്ളതെങ്കിലും, സ്ഥിരതയുള്ളതാണ് അവരുടെ സാമ്പത്തിക സ്ഥിതിയെന്ന് എസ്.ആന്‍ഡ് പി നിരീക്ഷിക്കുന്നു. എന്നുവെച്ചാല്‍, സ്ഥിതി കൂടുതല്‍ മെച്ചപ്പെടുകയുമില്ല, വഷളാവുകയുമില്ല. നമുക്ക് വരാനിരിക്കുന്നത് നെഗറ്റീവ് പുരോഗതിയാണെന്ന് പ്രവചനം. നെഗറ്റീവിനെ അപേക്ഷിച്ച് ഭേദമാണ് ചൈനയുടെയും ജപ്പാന്‍െറയുംപോലുള്ള നിശ്ചലത. അധോഗതിയെ സൂചിപ്പിക്കുന്ന നെഗറ്റീവ് പ്രവചനം, റേറ്റിങ് ഇനിയും കുറഞ്ഞേക്കുമെന്ന സൂചനയാണ്.
എസ്.ആന്‍ഡ്.പിയുടെ ചാപ്പകുത്തലിന് വലിയ അര്‍ഥം കല്‍പിക്കേണ്ടെന്ന് വീമ്പിളക്കുന്നവരുണ്ടെങ്കിലും മിക്കവരും രഹസ്യമായെങ്കിലും സമ്മതിക്കുന്നു സംഗതി മോശമാണെന്ന്. അന്താരാഷ്ട്രതലത്തില്‍ അമേരിക്ക കാട്ടുന്ന കുറുമ്പുകള്‍ക്ക് പൂര്‍ണമായ അറുതി പ്രതീക്ഷിക്കേണ്ടതില്ളെങ്കിലും അല്‍പം ആശ്വാസം കിട്ടിയേക്കാം. അഫ്ഗാനിസ്താന്‍, ഇറാഖ് തുടങ്ങിയ  രാജ്യങ്ങളിലെ സൈനിക പ്രവര്‍ത്തനം അവര്‍ നിര്‍ത്തും. എന്നാല്‍, പുതിയ ഇടപെടലുകളും പരാക്രമങ്ങളും നടക്കില്ളെന്ന് ഉറപ്പിക്കേണ്ട.
ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും തമ്മിലുള്ള പകയും പോരുമാണ് അമേരിക്കയുടെ മുഖം നഷ്ടപ്പെടാനുള്ള അടിയന്തരകാരണം. രാജ്യതാല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയെങ്കിലും സങ്കുചിത മനോഭാവം വെടിയാന്‍ ഇരുകൂട്ടര്‍ക്കും താല്‍പര്യമില്ല. പണക്കാരുടെ പാര്‍ട്ടിയായ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഏതുതരം നികുതി വര്‍ധനക്കും എതിരാണ്. കൂടുതല്‍ നികുതി, സംരംഭകത്വത്തെ നശിപ്പിക്കുന്നുവെന്ന് ഇവര്‍ വിശ്വസിക്കുന്നു. വന്‍പണച്ചാക്കുകളുടെ താല്‍പര്യമാണ് ഇവര്‍ സംരക്ഷിക്കുക. വലിയ നികുതിദായകരുടെ നികുതി കുറച്ച് ഉല്‍പാദനപ്രവര്‍ത്തനങ്ങളുടെ ആക്കം കൂട്ടുക എന്നാണ് റിപ്പബ്ളിക്കന്‍ ഭാഷ്യം. ചെറിയ നികുതിദായകരുടെ  നികുതി വര്‍ധിപ്പിക്കുന്നതിന് ഇവര്‍ എതിരല്ല. പൊതുജനക്ഷേമത്തിനായി (ഉദാ: ആരോഗ്യ സംരക്ഷണം, പെന്‍ഷന്‍,  ഡിസെബിലിറ്റി അലവന്‍സ് തുടങ്ങിയവ) മുടക്കുന്ന തുകകള്‍ വെട്ടിക്കുറക്കണമെന്നാണ് ഈ പാര്‍ട്ടിക്കാര്‍ ആവശ്യപ്പെടുക. ഡെമോക്രാറ്റുകള്‍ ഇതിന് കടകവിരുദ്ധമായ നിലപാട് എടുത്തിരുന്നു. എന്നാല്‍, അമേരിക്കയുടെ കടപരിധി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനായി , ഡെമോക്രാറ്റുകള്‍ക്ക് റിപ്പബ്ളിക്കന്‍ശാഠ്യങ്ങളെ ഭാഗികമായെങ്കിലും അംഗീകരിക്കേണ്ടിവന്നു. അങ്ങനെ  തന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ മറക്കാന്‍ ബറാക് ഒബാമ നിര്‍ബന്ധിതനാകുന്നു.
ക്രെഡിറ്റ് റേറ്റിങ് നിര്‍ണയിക്കുന്നതിന് പ്രധാനമായും രണ്ട് പ്രൊഫൈലു(profile) കളാണ് എസ്.ആന്‍ഡ്.പി ഉപയോഗിക്കുന്നത്. ഒന്ന്, രാഷ്ട്രീയ-സാമ്പത്തിക സ്ഥിതി, രണ്ട്, ഭരണനയങ്ങളിലെ അയവ്(flexibility). ഒന്ന് മുതല്‍ ആറ് വരെ സ്കോര്‍ അനുവദിച്ചിട്ടുള്ള സ്കെയിലാണ് എസ്. ആന്‍ഡ്. പി ഉപയോഗിക്കുക. ഭരണ-പ്രതിപക്ഷങ്ങളുടെ സ്ഥിരം കൊമ്പുകോര്‍ക്കല്‍ അമേരിക്കന്‍ ജനാധിപത്യത്തെ വെറും പ്രഹസനമാക്കി മാറ്റി. ഈ ഇനത്തില്‍ സ്കോര്‍ ഇടിഞ്ഞതാണ് അമേരിക്കയുടെ ദൗര്‍ഭാഗ്യത്തിന് ഒരു നിമിത്തമായത്. നമ്മുടെ അവസ്ഥയും ഒട്ടും ഭിന്നമല്ളെന്നോര്‍ക്കുക.
ചില പിന്നാമ്പുറക്കാഴ്ചകള്‍
ക്രെഡിറ്റ് റേറ്റിങ്ങിനെ നിര്‍ണയിക്കുന്ന മുഖ്യഘടകം സാമ്പത്തിക ഭദ്രതതന്നെയാണ്. എന്നാല്‍, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ പ്രവണതകള്‍ ഇതിന്‍െറ പിന്നാമ്പുറത്തുണ്ട്. ഉന്നതവിദ്യാഭ്യാസത്തില്‍ നാട്ടുകാര്‍ക്ക് താല്‍പര്യം കുറഞ്ഞു. കണക്ക്, സയന്‍സ്, എന്‍ജിനീയറിങ് തുടങ്ങി കഠിനവിഷയങ്ങള്‍ ആര്‍ക്കും വേണ്ടാതായി. പല തൊഴിലുകള്‍ക്കും ഹൈസ്കൂള്‍ പഠനം മതിയെന്ന് വന്നു. ആവര്‍ത്തന സ്വഭാവമുള്ള അസംബ്ളിലൈന്‍ ജോലികള്‍ക്ക് ചെറിയ ഒരു പരിശീലനമേ വേണ്ടൂ. അമേരിക്കരുടെ ജീവിതവീക്ഷണം തകിടംമറിഞ്ഞു. ഇക്കാര്യത്തില്‍ വെളുമ്പരുടെയും കറമ്പരുടെയും മനോഭാവത്തില്‍ വലിയ വ്യത്യാസമില്ല.
പോയനൂറ്റാണ്ടില്‍ തുടങ്ങിയ ലൈംഗിക വിപ്ളവം ഇപ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. തുറന്ന ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ ഒരുപരിധിവരെ അഭിലഷണീയമാണെങ്കിലും, കൗമാര- ലൈംഗികതയും അപ്രതീക്ഷിത ഗര്‍ഭധാരണവും അമേരിക്കന്‍ സമൂഹത്തെ വല്ലാതെ ഉലച്ചു. ഇമ്മാതിരിയുള്ള പ്രവണതകള്‍ കുടുംബത്തെ സംബന്ധിച്ചുള്ള സാമ്പ്രദായിക സങ്കല്‍പത്തിന് കത്തിവെച്ചു. കുടുംബത്തിന്‍െറ സാമ്പത്തിക മാനങ്ങള്‍ വിസ്മരിക്കപ്പെട്ടു. ഭാര്യയും ഭര്‍ത്താവും കുഞ്ഞുങ്ങളും ചേര്‍ന്ന കുടുംബമെന്ന സ്ഥാപനം അസ്ഥിരമോ അപ്രസക്തമോ ആയിത്തീര്‍ന്നു. അംഗങ്ങളുടെ പൊതുവായ ക്ഷേമത്തിന്‍െറ സ്ഥാനത്ത് വ്യക്തികളുടെ താല്‍പര്യങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടു. വിവാഹമോചനം, സ്വവര്‍ഗരതി തുടങ്ങിയ പ്രവണതകള്‍ വര്‍ധിച്ചുവന്നത് രാജ്യത്തിന്‍െറ ഉല്‍പാദനക്ഷമതയെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നു. പ്രയത്നിക്കാനുള്ള ഇച്ഛാശക്തി (motivation) കുറയുമെന്നതാണ് ഫലം. ‘‘സെക്സ് ആവാം, വിവാഹത്തിന്‍െറ ബാധ്യതകള്‍ വേണ്ട’’ -ഇങ്ങനെ വിചാരിക്കുന്നവരുടെ സംഖ്യയും പെരുകുന്നു. വ്യക്തികള്‍ സമൂഹത്തില്‍ ഏകാന്തപഥികരാകുന്നത് മനഃശാസ്ത്രപരമായി അപകടകരമാണ്. ഇത് ഉല്‍പാദനക്ഷമതയില്‍ ദൃശ്യമാകും.
അമേരിക്കയിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ നിലവാരം വളരെ മോശമാണെന്ന് ഒബാമപോലും പലവുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളുടെ അക്കാദമിക പഠനത്തിന് കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ല. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. സ്പോര്‍ട്സ്, സംഗീതം, അഭിനയം, ബാന്‍ഡ് തുടങ്ങിയവയില്‍ പ്രാവീണ്യം നേടുകയാണ് സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യമെന്നുപോലും തോന്നിപ്പോകും. ബോയ്ഫ്രന്‍ഡോ ഗേള്‍ഫ്രന്‍ഡോ ഇല്ലാത്ത കുട്ടികളെ അപൂര്‍വജീവികളായി കണക്കാക്കുന്നു. ഡേറ്റിങ്ങിന്‍െറ കെടുതികളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന കുട്ടികള്‍ക്ക് ഒരു ജീവിതപങ്കാളിയെ ഒരിക്കലും കിട്ടിയില്ളെന്നുവരും.
12ാം ഗ്രേഡില്‍ ഗ്രാജുവേറ്റ് ചെയ്യുന്നവരില്‍ ഒരു ചെറിയ ശതമാനമേ കോളജ് അല്ളെങ്കില്‍ യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് പോകുന്നുള്ളൂ. പല വിഷയങ്ങള്‍ പഠിച്ചതിനുശേഷം കുട്ടി ഒരു വിഷയത്തില്‍ മേജര്‍ ചെയ്യുന്നു. ഇവിടത്തെപ്പോലെ, മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങള്‍ എടുത്ത്, തുടര്‍ന്ന് പഠിക്കുന്നവര്‍ കുറവാണ്. അടുത്തകാലം വരെ ഹ്യുമാനിറ്റീസും സോഷ്യല്‍ സയന്‍സുമൊക്കെ ആയിരുന്നു ഏറ്റവും പോപ്പുലര്‍ ശാഖകളായി പരിലസിച്ചത്. തൊഴില്‍സാധ്യത കണക്കിലെടുത്ത് പ്രഫഷനല്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ ഇപ്പോള്‍ കൂടുതല്‍ ഉത്സാഹം കാട്ടുന്നുണ്ട്. അണ്ടര്‍ ഗ്രാജുവേറ്റ് പഠനത്തിനിടയില്‍ ഒരു പൂതി തോന്നിയാല്‍ അതിന്‍െറ പിന്നാലെ വിദ്യാര്‍ഥി പോകും. ഉദാഹരണമായി, മെഡിസിന്‍ പഠിക്കണമെന്ന് ലക്ഷ്യമിടുന്ന വിദ്യാര്‍ഥി, ഒരുപക്ഷേ, ബയോളജി പഠനം നിര്‍ത്തിവെച്ചിട്ട് പൊടുന്നനെ ഒന്നോ രണ്ടോ കൊല്ലത്തേക്ക് വിദേശത്തുപോയി യൂറോപ്യന്‍ ആര്‍ട്ട് അല്ളെങ്കില്‍ ചരിത്രം പഠിക്കുന്നു. വട്ടാണെന്ന് നമ്മള്‍ പറയുമെങ്കിലും ഇത്തരം പെരുമാറ്റം ആരില്‍നിന്നും പ്രതീക്ഷിക്കാം. അഡ്വെഞ്ചര്‍ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥി കോളജ് പഠനം തുടരുകയോ വഴിമാറി ചരിക്കുകയോ ചെയ്യുന്നു. മൂന്നോ നാലോ വര്‍ഷം നീണ്ടുനില്‍ക്കുന്ന അണ്ടര്‍ ഗ്രാജുവേറ്റ് പഠനം ജീവിതായോധനത്തിന് യുവാക്കളെ കൂടുതല്‍ സജ്ജമാക്കേണ്ടതാണെങ്കിലും കഠിനാധ്വാനത്തിനുള്ള ത്വര പലരില്‍നിന്നും ചോര്‍ന്നുപോയിരിക്കും. ഗ്രാജുവേറ്റ് പഠനത്തിലൂടെ പിഎച്ച്.ഡി ബിരുദം നേടുകയോ പ്രഫഷനല്‍ വിദ്യാഭ്യാസത്തിലേക്ക് തിരിയുകയോ ചെയ്യുന്നവര്‍ ഒരു ചെറുന്യൂനപക്ഷം മാത്രം. സവിശേഷസാമര്‍ഥ്യം ആവശ്യമുള്ള തൊഴിലുകള്‍ക്ക് വേണ്ടത്ര ആളുകളില്ല.
അസമര്‍ഥ തൊഴില്‍മേഖലയിലെ തൊഴിലില്ലായ്മ അതികഠിനമാണ്. കോളജ് ഡിഗ്രിയില്ലാത്ത 25-54 വയസ്സ് വിഭാഗത്തില്‍ 25 ശതമാനം, ഹൈസ്കൂള്‍ പഠനം ഇടക്ക് നിര്‍ത്തിപോകുന്ന ‘ഡ്രോപ് ഒൗട്ടു’കളില്‍ 35 ശതമാനം, കറുത്തവര്‍ഗക്കാരുടെ ഇടയില്‍നിന്ന് പഠനം നിര്‍ത്തിപോകുന്നവരില്‍ 70 ശതമാനം -ഇങ്ങനെയാണ് ഈ മേഖലയില്‍ തൊഴിലില്ലായ്മ വളര്‍ന്നുവന്നിട്ടുള്ളത്. സാമ്പത്തിക മാന്ദ്യം ആരംഭിക്കുന്നതിന് വളരെ മുമ്പേ അസമര്‍ഥരായ യുവാക്കളുടെ ഇടയില്‍ രൂക്ഷമായ തോതില്‍ തൊഴിലില്ലായ്മ ഉണ്ടായിരുന്നു. സമര്‍ഥപരിശീലനം നേടിയിട്ടുള്ള യുവാക്കളെ ഉപയോഗിച്ച് ജോലി ചെയ്യിക്കാന്‍ അമേരിക്കന്‍ മുതലാളിമാര്‍ക്ക് താല്‍പര്യമുണ്ട്. ഉല്‍പാദനം വര്‍ധിപ്പിച്ച് ലാഭം പെരുപ്പിക്കുന്ന തന്ത്രമാണ് അവര്‍ പയറ്റുന്നത്. തൊഴിലാളികളുടെ എണ്ണം കുറക്കുന്നതും തൊഴില്‍സമയം നിയമവിധേയമല്ലാതെ നീട്ടുന്നതും ഒക്കെ സമകാലിക മാനേജ്മെന്‍റ് തന്ത്രങ്ങളില്‍പെടുന്നു. ‘ഹയര്‍ ആന്‍ഡ് ഫയര്‍’ ആണ് തൊഴില്‍ നിയമത്തിന്‍െറ കാതല്‍.
തൊഴിലില്ലാത്തവര്‍ ദരിദ്രര്‍, തൊഴിലെടുക്കാന്‍ ത്രാണി നഷ്ടപ്പെട്ടവര്‍  തുടങ്ങിയ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നു എന്നതാണ് അമേരിക്കന്‍ വ്യവസ്ഥയുടെ ഒരു സവിശേഷത. ‘ഫുഡ് സ്റ്റാമ്പുകള്‍’ കൊടുത്ത് അവശ്യസാധനങ്ങള്‍ വാങ്ങുന്നവരുടെ നിരകള്‍ ചില ഡിപ്പാര്‍ട്മെന്‍റ് സ്റ്റോറുകളില്‍ കാണാം. മുമ്പൊക്കെ കടകളില്‍ ബില്‍ കൊടുക്കാനും പണം വാങ്ങാനുമൊക്കെ യുവാക്കള്‍ ഉണ്ടായിരുന്നു. അവരില്‍ പലരും പാര്‍ട്ടൈം ജോലി ചെയ്ത് പഠിക്കുന്ന വിദ്യാര്‍ഥികളായിരുന്നു. ഇപ്പോള്‍ അവരുടെ സ്ഥാനത്ത് മധ്യവയസ്കരും വൃദ്ധജനങ്ങളുമാണ്. ഏകാന്തജീവിതം നയിക്കുന്നവരാകും അവരില്‍ പലരും. ചെറുപ്പക്കാരെ അപേക്ഷിച്ച് കുറഞ്ഞകൂലിയാവും ഇവര്‍ക്ക് ലഭിക്കുക.
അമേരിക്കയില്‍ പാവങ്ങളുടെ സംഖ്യ വര്‍ധിച്ചുവരുന്നു. വേനല്‍ക്കാലത്ത് തണുപ്പും മഞ്ഞുകാലത്ത് ചൂടും പ്രദാനം ചെയ്യുന്ന എയര്‍കണ്ടീഷനിങ് സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ ധാരാളം. അവരുടെ ഇടയില്‍ ഇക്കാരണങ്ങളാല്‍തന്നെ മരണം അപൂര്‍വമല്ല. കഴിഞ്ഞ മാസം 22 പേരോളം സൂര്യതാപതരംഗത്താല്‍ മൃതിയടഞ്ഞുവത്രെ. എയര്‍കണ്ടീഷനിങ് ഉള്‍പ്പെടെ ശരിയായ താമസസൗകര്യമില്ലാത്തവര്‍ നിസ്സാര കുറ്റങ്ങള്‍ ചെയ്ത് ജയിലിലെത്തുന്നു. അവിടെ ഭേദപ്പെട്ട സൗകര്യങ്ങള്‍ ലഭിക്കും. ആറുമാസത്തില്‍ കൂടുതല്‍ ഇത്തരക്കാരെ ജയിലില്‍ നിര്‍ത്തില്ല.
ന്യൂയോര്‍ക് ടൈംസ്, സി.എന്‍.എന്‍ പോളുകളില്‍ 60 ശതമാനം അമേരിക്കരും ഒബാമയുടെ സാമ്പത്തിക നയങ്ങളോട് എതിര്‍പ്പ് രേഖപ്പെടുത്തി. അതുപോലെ, അമേരിക്കന്‍ കോണ്‍ഗ്രസ് പ്രശ്നങ്ങളെ ഗൗരവമായി പരിഗണിക്കുന്നില്ളെന്ന് നാലില്‍ മൂന്നുപേരും നിരീക്ഷിച്ചു. ഒരു സാധാരണ അമേരിക്കന്‍ പൗരനോട് സംസാരിച്ചാല്‍ അയാളുടെ നിരാശാബോധം നിങ്ങളിലേക്ക് സംക്രമിക്കും. ഇനിയെന്തെന്ന ചോദ്യചിഹ്നവുമായി നില്‍ക്കുന്ന അയാള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഉത്സാഹം കുറഞ്ഞുപോയി.
കോളജ് ഗ്രാജുവേറ്റുകളായ യുവതീയുവാക്കള്‍ക്ക് ശുഭാപ്തി വിശ്വാസമില്ല. സ്വന്തം യോഗ്യതകള്‍ക്കനുസൃതമായ ജോലികള്‍ ലഭ്യമല്ലാതായിരിക്കുന്നു. പാര്‍ട്ട്-ടൈം തൊഴിലുകളില്‍ റിട്ടയര്‍ ചെയ്തവരെ നിയമിക്കാന്‍ ഉടമകള്‍ താല്‍പര്യപ്പെടുന്നു. ‘ലോസ്റ്റ് ജനറേഷന്‍’ എന്നാണ് അഭ്യസ്തവിദ്യരായ യുവാക്കളെപ്പറ്റി പറയുക.
 അവരില്‍ പലരും പങ്കാളികളോടൊപ്പം മാതാപിതാക്കളുടെ കൂര പങ്കിടാന്‍ നിര്‍ബന്ധിതരാവുന്നു. സാമ്പ്രദായിക കൂട്ടുകുടുംബ വ്യവസ്ഥ തിരിച്ചുവരുമോ? സമൂഹത്തിലെ ദരിദ്രരാണ് പൊണ്ണത്തടിയുമായി നടക്കുന്നവരില്‍ ഭൂരിപക്ഷവും. ഫുഡ്സ്റ്റാളുകളെ ആശ്രയിച്ചുകഴിയുന്ന ഇവര്‍ വറുത്തതും പൊരിച്ചതുമൊക്കെ കണ്ടമാനം തിന്നുകയും ലഘുപാനീയങ്ങള്‍ ഗ്യാലന്‍ കണക്കിന് കുടിച്ചും രാപ്പകല്‍ ടി.വിയുടെ മുന്നിലിരുന്നും അല്ളെങ്കില്‍ (കറമ്പന്മാരാണെങ്കില്‍) വീടിന്‍െറ വരാന്തയില്‍ മറ്റ് അംഗങ്ങളോടൊപ്പം ചടഞ്ഞിരുന്ന് സൊറ പറയുകയോ, പോക്കര്‍പോലുള്ള കളികളിലേര്‍പ്പെടുകയോ, അതൊന്നുമല്ളെങ്കില്‍ അകത്തൊരിടത്ത് ഇരുട്ടുമുറിയില്‍ ‘സ്നേഹിക്കുക’യോ ചെയ്ത് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. ഇവരോട് സഹതപിക്കാനേ കഴിയൂ. പൊണ്ണത്തടി കറമ്പന്മാരുടെ മാത്രമല്ല, വെളുമ്പന്മാരുടെയും പ്രശ്നമാണ്. നമ്മുടെ നാട്ടില്‍ കാണുന്നതിന് വിപരീതമായി അമേരിക്കയിലെ പണക്കാര്‍ മെലിഞ്ഞവരാണ്. ആരോഗ്യം കാത്തുസൂക്ഷിക്കുന്നവര്‍.
വര്‍ഷങ്ങളായി രൂപംകൊണ്ടതാണ് അമേരിക്കയുടെ സാമ്പത്തിക പ്രശ്നങ്ങള്‍. കഠിനാധ്വാനത്തോടുള്ള മടി എല്ലാ യന്ത്രവത്കൃത സംസ്കൃതികളിലും സ്ഥാനംപിടിക്കുന്നു. എന്നാല്‍, ഇപ്പോള്‍ മനോഭാവത്തില്‍ മാറ്റംവന്നുതുടങ്ങിയിട്ടുണ്ട്. മുമ്പ് നഴ്സിങ് പോലെയുള്ള ജോലികള്‍ വെള്ളക്കാര്‍ ചെയ്തിരുന്നില്ല. ഇപ്പോള്‍ അവിടത്തുകാര്‍ അതിന് തയാറാണ്. ഇത് ഇന്ത്യയില്‍നിന്നുള്ള നഴ്സുമാരുടെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. സാധാരണ ചര്‍ച്ചകളില്‍ അവഗണിക്കപ്പെടാറുള്ള ഒരു ഘടകമാണ് കൃഷി. ഇന്ത്യയുടെ മൂന്നിരട്ടി വിസ്തൃതിയുള്ള കരയും മൂന്നിലൊന്ന് ജനസംഖ്യയുമുള്ള അമേരിക്ക ‘ഒരാന’തന്നെ. അത് മെലിയുമ്പോള്‍ അതിനെ തൊഴുത്തില്‍ കെട്ടാമെന്ന് വ്യാമോഹിക്കേണ്ട. കാര്‍ഷികോല്‍പാദനത്തിനിപ്പോള്‍ കുറഞ്ഞ പരിഗണനയേ ഉള്ളൂ. കൃഷിയെക്കാള്‍ ലാഭകരം വ്യവസായമോ ബിസിനസോ ആയതാണ് കാരണം. എന്നാല്‍, ആപത്ത് കാലത്ത് വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞാല്‍ ചിത്രം മാറും. അവിടെ ഭൂമിക്ക് വളരെ വിലക്കുറവാണ്. ആധുനിക ടെക്നോളജികള്‍ ഉപയോഗിച്ച് കൃഷിചെയ്താല്‍ പൊന്ന് വിളയും അവരുടെ ഭൂമിയില്‍. ലോകത്തെ മുഴുവന്‍ തീറ്റിപോറ്റാനുള്ള ധാന്യങ്ങള്‍ അവര്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും.
യുദ്ധം അമേരിക്കക്ക് ഹരമാണ്. രണ്ട് ലോകയുദ്ധങ്ങള്‍ക്കുശേഷം ചെറുതും വലുതുമായ ഒട്ടേറെ സംഘര്‍ഷങ്ങളില്‍ അവര്‍ ചെന്നുചാടിയിട്ടുണ്ട്. കൊറിയന്‍ യുദ്ധവും വിയറ്റ്നാം യുദ്ധവും കമ്യൂണിസത്തിനെതിരെ നടത്തിയതാണ്. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥക്ക് ആവശ്യമായിരുന്നു യുദ്ധങ്ങളും സംഘര്‍ഷവും. യുദ്ധവിമാനങ്ങള്‍, ആയുധങ്ങള്‍, പടക്കോപ്പുകള്‍ തുടങ്ങിയവയുടെ ഉല്‍പാദനം അമേരിക്കന്‍വ്യവസായത്തിന്‍െറ ഒരു പ്രധാന ധര്‍മമായിരിക്കുന്നു. ഇവ വിറ്റഴിയാനുള്ള ഒരു മാര്‍ഗം, ഒരു പുതിയ യുദ്ധം തുടങ്ങുകയോ അന്യോന്യം സംഘര്‍ഷവുമായി നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വില്‍ക്കുകയോ ആണ്. ഈ നയത്തിലൂടെ എത്രകാലമായി അമേരിക്ക ഇന്ത്യയെയും പാകിസ്താനെയും കുരങ്ങുകളിപ്പിക്കുന്നു. രോഗഗ്രസ്തമായ അമേരിക്കന്‍ ന്യൂക്ളിയര്‍ വ്യവസായത്തിന് പ്രാണന്‍ പകരാനായിട്ടാണ് ജോര്‍ജ് ബുഷ് ഇന്ത്യയുമായി ‘സമാധാന ന്യൂക്ളിയര്‍ ഉടമ്പടി’യില്‍ ഒപ്പുവെച്ചത്. അമേരിക്ക - ഇന്ത്യ ചങ്ങാത്തം അഭംഗുരം തുടരുമെന്ന് ശുദ്ധാത്മാക്കള്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഒരു മേജര്‍ കോണ്‍ട്രാക്ട് നമ്മള്‍ അമേരിക്കക്ക് നിഷേധിക്കുകയും ഫ്രാന്‍സിന് കൊടുക്കുകയും ചെയ്തത് അമേരിക്കയെ വിറളിപിടിപ്പിച്ചിട്ടുണ്ട്. അവര്‍ തക്കംനോക്കി പകരം വീട്ടുമെന്ന് അമേരിക്കയില്‍ കണ്ടുമുട്ടിയ ഇന്ത്യക്കാരില്‍ പലരും പറഞ്ഞു.
അമേരിക്കയുടെ ഓട്ടോമൊബൈല്‍ വ്യവസായത്തിന്‍െറ പ്രധാന ശാഖകള്‍ മറുനാടുകളിലെത്തിയത് അമേരിക്കക്ക് വിനയായി. ഈ വ്യവസായത്തിന്‍െറ ഒരു പ്രധാന കേന്ദ്രമായിരുന്ന ഡിട്രോയിറ്റ് പട്ടണം ആര്‍ക്കും വേണ്ടാത്ത ഒരു പ്രേതഭൂമി ആയിത്തീരുമോ എന്ന് ആശങ്കയുണ്ട്. കൂലി കൂടുതലാണ് അമേരിക്കന്‍ വ്യവസായശാലകളെ ഭാഗികമായെങ്കിലും വിദേശത്തേക്ക് പറിച്ചുനടാന്‍ പ്രേരിപ്പിച്ചത്. ഐ.ടി രംഗത്ത് ഇന്ത്യക്ക് വമ്പിച്ച നേട്ടമുണ്ടായത് ഫ്രാഞ്ചൈസിങ്ങിലൂടെയാണ്. കുറഞ്ഞ ചെലവില്‍ ഇവിടെ ലഭിക്കുന്ന സേവനം വേണ്ടെന്ന് ആരെങ്കിലും നിശ്ചയിക്കുമോ? ഫ്രാഞ്ചൈസിങ്ങിനെതിരെ അമേരിക്കന്‍ ഭരണകൂടം നടപടികളെടുക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഐ.ടി വ്യവസായികളും മറ്റും അത് ഉപേക്ഷിക്കാന്‍ തയാറല്ല.
ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞപ്പോള്‍ ഡോളറിന്‍െറ മൂല്യം കുത്തനെ ഇടിയുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മറിച്ച്, സംഭവിച്ചിരുന്നെങ്കില്‍ അത് അമേരിക്കക്ക് ഗുണകരമായേനെ. അത്തരമൊരു ഡിവാലുവേഷന്‍ വിദേശത്ത് കുടിയേറിയ അമേരിക്കന്‍ വ്യവസായങ്ങളെ നാട്ടിലേക്ക് മടക്കിക്കൊണ്ടുവരുമായിരുന്നു. ഡോളറിന്‍െറ വില ഇടിയുമ്പോള്‍ രൂപയുടെ വില വര്‍ധിക്കുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍വഹിക്കപ്പെടുന്ന പല ജോലികളും കുറഞ്ഞകൂലിക്ക് അമേരിക്കയില്‍ നിര്‍വഹിക്കപ്പെടുന്ന ഒരു സാഹചര്യം ഉരുത്തിരിഞ്ഞേനെ എന്ന് പറയുന്നു. ചൈനയെയും ഇന്ത്യയെയും അപേക്ഷിച്ച് വളരെക്കുറവാണ് അമേരിക്കയിലെ ഇന്‍ഫ്ളേഷന്‍ നിരക്ക്. അമേരിക്ക 3.6 ശതമാനം, ചൈന 5.4 ശതമാനം, ഇന്ത്യ 9.2 ശതമാനം (ഈ മൂല്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. അമേരിക്കയുടെ നിരക്കില്‍ കുറെകാലമായി മാറ്റമുണ്ടായിട്ടില്ല). അമേരിക്കയുടെ പോയവര്‍ഷത്തെ കച്ചവടബാലന്‍സ് -680 ബില്യന്‍ ഡോളറായിരുന്നു. ഈ നെഗറ്റീവ് ബാലന്‍സ് കുറച്ചുകൊണ്ടുവരണമെങ്കില്‍ അമേരിക്കക്ക് ആവശ്യമുള്ള സാധനങ്ങള്‍ അവിടെത്തന്നെ ഉല്‍പാദിപ്പിച്ചുതുടങ്ങണം.
ഡോളറിന്‍െറ മൂല്യം ഉടനെ ഇടിയില്ലായിരിക്കും. അതിനെ പിടിച്ചുനിര്‍ത്തേണ്ടത് അമേരിക്കയെക്കാള്‍ ഇതരരാജ്യങ്ങള്‍ക്കാണാവശ്യം. ഡോളറിനു പകരം യൂറോയോ യുവാനോ അന്താരാഷ്ട്ര വിനിമയത്തിനുള്ള നാണയമായി രൂപാന്തരപ്പെടാനുള്ള സാധ്യത കുറവാണ്. അമേരിക്കന്‍ മുതലാളിത്തലോബിക്കും ഇപ്പോഴത്തെ സംവിധാനം മാറുന്നത് അസൗകര്യമാവും. അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് കുറഞ്ഞതിന്‍െറ ദീര്‍ഘകാല ഫലങ്ങള്‍ എന്താണെന്ന് കാത്തിരുന്നുകാണണം. പണക്കാര്‍ കൂടുതല്‍ പണക്കാരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരും ആവുന്ന പ്രക്രിയ അവിടെ നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടിരിക്കും. ആത്യന്തികമായി അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥക്കെന്തു സംഭവിക്കുമെന്ന് ഊഹാപോഹങ്ങള്‍ക്ക് വിടാം.
എസ്.ആന്‍ഡ്.പിയുടെ ക്രെഡിറ്റ് റേറ്റിംഗിനെ വെല്ലുവിളിച്ച് അമേരിക്കക്ക് പരമോന്നതമായ എ.എ.എ റേറ്റിംഗ് നല്‍കിക്കൊണ്ട് ഫിറ്റ്ച് (Fitch), മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് എന്നീ കമ്പനികള്‍ ആഗസ്റ്റ് പതിനാറിന് രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഫിറ്റ്ച് പറയുന്നത്, അമേരിക്കന്‍ സാമ്പത്തിക സ്ഥിതിക്ക് സ്ഥിരതയുണ്ടെന്നാണ്. പക്ഷേ അവര്‍ ഒരു കൊല്ലം കഴിയുമ്പോള്‍ പ്രശ്നം വീണ്ടും പരിഗണിക്കും. മൂഡീസിന്‍െറ പ്രവചനം അനുസരിച്ച് അമേരിക്കന്‍ സാമ്പത്തിക സ്ഥിതി സമീപഭാവിയില്‍ വഷളാവും. എ.എ.എ റേറ്റിംഗ് നിലനിര്‍ത്താന്‍ അമേരിക്കക്ക് കഴിയുമോ എന്നു തീര്‍ച്ചയില്ലത്രെ. ഇക്കാര്യത്തില്‍ മൂഡീസിന് എസ്.ആന്‍ഡ്.പിയുമായി യോജിപ്പുണ്ട്.  ഇതില്‍നിന്നു വായിച്ചെടുക്കേണ്ടത് അമേരിക്കയുടെ ഭാവി ശോഭനമായിരിക്കാന്‍ സാധ്യത കുറവാണ് എന്നാണ്.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment