Published on Fri, 11/25/2011 -

തഹ്രീര്‍ സ്ക്വയറില്‍ വീണ്ടും ജനലക്ഷങ്ങള്‍
കൈറോ: ഈജിപ്തിലെ ജനകീയ പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായ കൈറോയിലെ തഹ്രീര്‍ സ്ക്വയറില്‍ വീണ്ടും ജനലക്ഷങ്ങള്‍ ഒത്തുചേര്‍ന്നു. രാജ്യത്തിന്‍െറ ഭരണാധികാരം സിവിലിയന്‍ സര്‍ക്കാറിന് കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച രണ്ടാം ഘട്ട പ്രക്ഷോഭത്തിന് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താല്‍ക്കാലിക ശമനമുണ്ടായിരുന്നു.വ്യാഴാഴ്ച രാത്രിയോടെ കാമില്‍ ജന്‍സൂരിയെ പ്രധാനമന്ത്രിയായി നിയമിച്ച് സമവായത്തിനും സൈനിക ഭരണകൂടം(സുപ്രീം കൗണ്‍സില്‍ ഓഫ് ദി ആംഡ് ഫോഴ്സസ്-എസ്.സി.എ.എഫ്)ശ്രമിച്ചെങ്കിലും അതംഗീകരിക്കില്ളെന്ന സന്ദേശം നല്‍കികൊണ്ടാണ് ജനലക്ഷങ്ങള്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വിമോചന ചത്വരത്തില്‍ ഒത്തുചേര്‍ന്നത്.കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് നടപടിയില്‍ സൈനിക അധികൃതര്‍ മാപ്പ് പറഞ്ഞതോടെ ശാന്തമായിരുന്ന തഹ്രീറിലേക്ക് ഉച്ചയോടെ പ്രകടനങ്ങളുമായി പ്രക്ഷോഭകര്‍ എത്തിച്ചേരുകയായിരുന്നു. ജന്‍സൂരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ച ഉടന്‍തന്നെ തഹ്രീറിലുണ്ടായിരുന്ന ഇമാം ശൈഖ് ഷഹീന്‍ മസ്ഹരി തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുംവരെ സമരമുഖത്ത് തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചു.അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് അല്‍ബറാദിയും പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തഹ്രീര്‍ സ്ക്വയറിലെത്തി.  1996-99 കാലത്ത് ഹുസ്നി മുബാറക്കിന്‍െറ കീഴില്‍ ഈജിപ്ത് പ്രധാനമന്ത്രിയായിരുന്ന ജന്‍സൂരിയെ പ്രക്ഷോഭകരിലൊരു വിഭാഗം ‘ദിനോസര്‍’ എന്നാണ് അഭിസംബോധന ചെയ്തത്.ഇനിയും തങ്ങള്‍ക്ക് മുബാറക് ഭരണത്തെ സ്വീകരിക്കാനാവില്ളെന്ന് അവര്‍ വിളിച്ചു പറഞ്ഞു. കൈറോയിലും അലക്സാന്‍ഡ്രിയയിലും ഇസ്മാഈലിയയിലും നടക്കുന്ന രണ്ടാംഘട്ട പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നില്ളെങ്കിലും പ്രമുഖ ഇസ്ലാമിക സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡും ജന്‍സൂരിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയാറായിട്ടില്ല.
രാജ്യത്തെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരാളെ പ്രധാമന്ത്രി പദത്തില്‍ നിയമിക്കണമെന്ന് നേരത്തെതന്നെ ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. ജന്‍സൂരി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബ്രദര്‍ഹുഡ് അടക്കമുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെ ഭരണകൂടം വേട്ടയാടിയിരുന്നു.
അതേസമയം, നേരത്തെ നിശ്ചയിക്കപ്പെട്ടതു പോലെ തിങ്കളാഴ്ച തന്നെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് എസ്.സി.എ.എഫ് മുതിര്‍ന്ന അംഗം മുഖ്താര്‍ അല്‍ മുവല്ല വ്യക്തമാക്കി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ളെന്ന് ആഭന്ത്യര മന്ത്രാലയം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
 ഈജിപ്തില്‍ അധികാര കൈമാറ്റ പ്രക്രിയകള്‍ വേഗത്തിലാക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.

These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment