Published on Wed, 10/19/2011 -

കുത്തകകളുടെ ആര്‍ത്തിക്കും ഭരണകൂടങ്ങളുടെ സമ്പന്നവര്‍ഗ പ്രീണന-ജനദ്രോഹ നയങ്ങള്‍ക്കും കനത്ത തിരിച്ചടി നല്‍കുക എന്ന ശക്തമായ നിലപാടാണ് മുതലാളിത്തലോകത്തെമ്പാടും കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊഴിലാളിവര്‍ഗവും ദരിദ്രജനവിഭാഗങ്ങളും പ്രത്യക്ഷസമരത്തിലൂടെ സ്വീകരിച്ചുവരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ന്യൂയോര്‍ക് നഗരത്തില്‍ പ്രക്ഷോഭകാരികള്‍ ‘സുക്കോട്ടിപാര്‍ക്ക്’ എന്ന പ്രദേശത്തെ ‘ലിബര്‍ട്ടി പ്ളാസ പാര്‍ക്ക്’ എന്ന് പുനര്‍നാമകരണം ചെയ്ത് ‘വാള്‍സ്ട്രീറ്റ് കൈയടക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രത്യക്ഷസമരത്തിന് തുടക്കം കുറിച്ചതോടെയാണ് നിയോ ലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവുമുണ്ടാകുന്നത്. ലിബര്‍ട്ടി പ്ളാസ പാര്‍ക്ക് ശുചീകരിക്കുന്നതിന്‍െറ മറവില്‍ പ്രക്ഷോഭകാരികളെ നീക്കംചെയ്യാന്‍ പൊലീസ് ബലപ്രയോഗം നടത്തുന്ന ഘട്ടത്തില്‍, അത് എന്തുവിലകൊടുത്തും ചെറുത്തുതോല്‍പിക്കാന്‍ പ്രക്ഷോഭകാരികളും സംഘടിക്കുകയായിരുന്നു.  നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്കും അതിലൂടെ പ്രയോഗത്തില്‍ വന്ന അനീതികള്‍ക്കും കോര്‍പറേറ്റ് ചൂഷണങ്ങള്‍ക്കും എതിരായി അമേരിക്കന്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും പൊട്ടിപ്പുറപ്പെട്ട പ്രത്യക്ഷ സമരം, ദിവസങ്ങള്‍ക്കകം യൂറോപ്യന്‍ മേഖലാ രാജ്യങ്ങളായ ഗ്രീസിലേക്കും ഇറ്റലിയിലേക്കും ഇംഗ്ളണ്ടിലേക്കും വ്യാപിക്കുകയാണുണ്ടായത്. മുതലാളിത്ത ലോകത്താകമാനമുള്ള 82 രാജ്യങ്ങളിലെ 951 നഗരങ്ങളിലാണ് അതിരൂക്ഷമായ പ്രതിഷേധസമരം അരങ്ങേറിയത്.  ഒരു ശതമാനം മാത്രം വരുന്ന സമ്പന്നവര്‍ഗത്തിനും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കുംവേണ്ടി 99 ശതമാനം സാമാന്യജനങ്ങളെയും തൊഴിലാളിവര്‍ഗത്തെയും തൊഴിലില്ലായ്മയിലേക്കും നിത്യദുരിതത്തിലേക്കും നയിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരായി ഇതുപോലൊരു ചെറുത്തുനില്‍പ് പ്രസ്ഥാനം ലോകചരിത്രത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടെന്നുതോന്നുന്നില്ല. മാത്രമല്ല, തുടക്കം മുതല്‍ നാളിതുവരെയായി പ്രക്ഷോഭകാരികള്‍ക്ക് പ്രത്യേകമായ നേതൃത്വം ഉണ്ടായിരിക്കുന്നതായും പറയുക സാധ്യമല്ല. മര്‍ദിതജനത, ഗത്യന്തരമില്ലാത്തൊരു സ്ഥിതിവിശേഷമുണ്ടായപ്പോള്‍ സ്വയം സംഘടിക്കുകയായിരുന്നു.  അവര്‍ക്കു മുന്നില്‍ ഒരൊറ്റ വഴിമാത്രമാണുണ്ടായിരുന്നത്- വിപ്ളവത്തിലൂടെ ചൂഷണത്തിന് അറുതിവരുത്തുക. അതിനുള്ള ഏകമാര്‍ഗം തെരുവിലിറങ്ങുക എന്നതായിരുന്നു. ‘ചൂഷണത്തിനെതിരെ ലോകജനത ഉണരുന്നു’, ‘ലോകത്തെ മാറ്റിമറിക്കാന്‍ തെരുവിലിറങ്ങുന്നു’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളെഴുതിയ പ്ളക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രക്ഷോഭകാരികള്‍ പ്രകടനം നടത്തിവരുന്നത്. നികുതിയിളവുകളും മറ്റ് സാമ്പത്തികാനുകൂല്യങ്ങളും വാരിക്കോരി നല്‍കി കോര്‍പറേറ്റ്, സമ്പന്നവര്‍ഗ പ്രീണനനയങ്ങള്‍ നിരന്തരം പിന്തുടര്‍ന്നുവരുന്ന ഭരണകൂടങ്ങള്‍തന്നെയാണ് ചെലവുചുരുക്കല്‍ നടപടികളിലൂടെ സാമൂഹികക്ഷേമ, ആരോഗ്യസുരക്ഷാ പരിപാടികള്‍ക്ക് പണമില്ളെന്ന പല്ലവി ആലപിക്കുന്നതെന്ന യാഥാര്‍ഥ്യം സാധാരണക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും റോമിലെയും മഡ്രിഡിലെയും തെരുവുകളിലേക്കൊഴുകിയെത്തിയവരുടെ കൂട്ടത്തില്‍ തൊഴിലില്ലായ്മയിലൂടെയും വേതനം വെട്ടിക്കുറക്കുന്ന നടപടികളിലൂടെയും സാമ്പത്തികദുരിതത്തിനിരയായ തൊഴിലാളികളും അടുക്കളയിലെ ദാരിദ്ര്യം നേരിട്ടറിവുള്ള വീട്ടമ്മമാരും വിദ്യാഭ്യാസ വായ്പ വാങ്ങി മുതലും പലിശയും കുമിഞ്ഞുകൂടിയതിനെത്തുടര്‍ന്ന് പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥികളും തൊഴില്‍തേടി അലയാന്‍ വിധിക്കപ്പെട്ട യുവജനങ്ങളുമുണ്ടായിരുന്നു. തെരുവുകളിലിറങ്ങി, കാലാവസ്ഥക്കെടുതികള്‍ അവഗണിച്ച് മണിക്കൂറുകളോളം ചെലവഴിച്ച സമരക്കാര്‍ക്കിടയില്‍ വംശ-വര്‍ഗ-ലിംഗ-പ്രായ  വ്യത്യാസങ്ങള്‍ തെല്ലും ഇല്ളെന്നതും ശ്രദ്ധേയമാണ്. സംഘടിക്കുന്നതിലൂടെ ശക്തിയും ആത്മവിശ്വാസവും നേടിയ ഇവര്‍ 2011 ഒക്ടോബര്‍ 15ന് ആഗോളപരിവര്‍ത്തനദിനം ആചരിക്കുകയും ചെയ്തു.
നവലിബറല്‍ ചൂഷണനയങ്ങള്‍ക്കെതിരായി അണിചേര്‍ന്നവര്‍ ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡ് മുതല്‍ അമേരിക്കയിലെ അലാസ്ക വരെയും ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ചും ആസ്ട്രേലിയയിലെ സിഡ്നി റിസര്‍വ് ബാങ്കും ജപ്പാന്‍ തലസ്ഥാനമായ ടോക്യോ നഗരവും പ്രതിഷേധവേദികളായി മാറ്റുകയായിരുന്നു. അമേരിക്കയിലെ ബാങ്കിങ്, ധനകാര്യ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റ് ചരിത്രത്തിലാദ്യമായാണ് ശക്തവും വിപുലവുമായ പ്രതിഷേധവേദിയായി രൂപാന്തരപ്പെടുന്നത്. തുടക്കത്തില്‍ അമേരിക്കന്‍ മാധ്യമലോകം പ്രക്ഷോഭവാര്‍ത്ത തമസ്കരിക്കാന്‍ ശ്രമിച്ചെങ്കിലും റൂപര്‍ട്ട് മര്‍ഡോക്കിനും കൂട്ടാളികള്‍ക്കും ഏറെനാള്‍ പിടിച്ചുനില്‍ക്കാനായില്ല.  അമേരിക്കയിലെ റിപ്പബ്ളിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍പെട്ട നിരവധി പ്രമുഖര്‍, അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം സമരത്തോട് അനുഭാവം പ്രകടിപ്പിക്കുകയുണ്ടായി. പ്രമുഖ അമേരിക്കന്‍ സമ്പദ്ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനിതനുമായ പ്രഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സും മറ്റൊരു പ്രമുഖ ധനശാസ്ത്ര നൊബേല്‍ സമ്മാനജേതാവും ന്യൂയോര്‍ക് ടൈംസ് കോളമിസ്റ്റുമായ പ്രഫ. പോള്‍ ക്രുഗ്മാനും പ്രക്ഷോഭകാരികള്‍ക്ക് ബൗദ്ധിക നേതൃത്വവുമായി എത്തിയതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ അഞ്ചിന് ലോവര്‍ മാന്‍ഹട്ടനില്‍ നടന്ന ഐക്യദാര്‍ഢ്യ റാലിയില്‍ അണിചേര്‍ന്ന പതിനയ്യായിരങ്ങളെ സ്റ്റിഗ്ലിറ്റ്സ് നവലിബറലിസത്തിനെതിരെ ആവേശകരമായ മുദ്രാവാക്യങ്ങളുയര്‍ത്തി അഭിസംബോധന ചെയ്യുകയുമുണ്ടായി. സമരത്തിലും മാര്‍ച്ചിലും പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണം, ചികിത്സ, നിയമസഹായം, മാധ്യമപിന്തുണ, സുരക്ഷ എന്നിവ ഒരുക്കാന്‍ എ.എഫ്.എല്‍.സി. ഐ.ഒ ഉള്‍പ്പെടെയുള്ള ട്രേഡ് യൂനിയനുകളിലെ തൊഴിലാളികളുണ്ടായിരുന്നു.
കൂടാതെ, അമേരിക്കന്‍ സാമൂഹിക-സാംസ്കാരിക ജീവിതത്തില്‍ വന്‍തോതില്‍ ഇടപെട്ടിട്ടുള്ള നിരവധിപേര്‍ ലിബര്‍ട്ടി പ്ളാസയില്‍ പിന്തുണയുമായെത്തിയിരുന്നു. ഏറെ താരപരിവേഷമുള്ള റോസന്ന ബാര്‍, അയ്ന്‍ റാന്‍സ്, പ്രസിദ്ധ ഗ്രന്ഥകാരന്‍ കോര്‍ണല്‍ വെസ്റ്റ്,  ചലച്ചിത്ര നിര്‍മാതാവ് മിഷേല്‍ മൂര്‍ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.
പ്രക്ഷോഭത്തിന്‍െറ അലയൊലികള്‍ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിലും തായ്വാന്‍ തലസ്ഥാനമായ തായ്പേയിലും ഉണ്ടായി. ജീവിതച്ചെലവ് വര്‍ധനക്കെതിരായിരുന്നു ഇത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 15ന് മുതലാളിത്തവിരുദ്ധ ശബ്ദം മുഴക്കി എത്തിയ നൂറുകണക്കിന് പേര്‍ ലണ്ടനിലെ സെന്‍റ്പോള്‍ കത്തീഡ്രലിനുമുന്നില്‍ തടിച്ചുകൂടുകയും ‘ലണ്ടന്‍ പിടിച്ചടക്കുക’ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. കത്തീഡ്രലിനുമുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്ളക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത് ‘ബാങ്കര്‍മാരാണ് യഥാര്‍ഥ കൊള്ളക്കാര്‍’, ‘പൊലീസുകാരാണ് യഥാര്‍ഥ മോഷ്ടാക്കള്‍’ എന്നീ മുദ്രാവാക്യങ്ങളാണ്. ‘വാള്‍സ്ട്രീറ്റ് പിടിച്ചടക്കുക’  ‘ലണ്ടന്‍ പിടിച്ചടക്കുക’ എന്നീ മുദ്രാവാക്യങ്ങള്‍ ഫലത്തില്‍ ലക്ഷ്യമിടുന്നത് കോര്‍പറേറ്റ് അത്യാര്‍ത്തിക്കും, സ്റ്റേറ്റ് നല്‍കിവരുന്ന സാമൂഹികക്ഷേമ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന നയസമീപനങ്ങള്‍ക്കും അതിന് വഴിവെച്ചിരിക്കുന്ന നവ ലിബറല്‍ പ്രത്യയശാസ്ത്രത്തിനും എതിരെ തന്നെയാണ്.
നവലിബറല്‍-ആഗോളീകരണ നയങ്ങള്‍ക്കെതിരായി ഉടലെടുത്ത പ്രക്ഷോഭങ്ങള്‍ മുതലാളിത്തത്തിന്‍െറ ഈറ്റില്ലമായി കരുതപ്പെടുന്ന അമേരിക്കയുടെ ബിസിനസ്-ധനകാര്യ സിരാകേന്ദ്രമായ വാള്‍സ്ട്രീറ്റിലാണ് തുടക്കം കുറിച്ചതെങ്കിലും ദിവസങ്ങള്‍ക്കകംതന്നെ അത് മുതലാളിത്തലോകത്തെ മൊത്തത്തില്‍ പിടിച്ചുകുലുക്കുകയായിരുന്നു. അമേരിക്കയിലെ കോര്‍പറേറ്റ് ആധിപത്യ സംവിധാനത്തിനുകീഴില്‍ സാധാരണക്കാരുടെ നിത്യജീവിതം ദുസ്സഹമായിരിക്കുകയാണ്. പെരുകിവരുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, കടബാധ്യത, ചികിത്സാസൗകര്യങ്ങളുടെ അഭാവം, വിദ്യാഭ്യാസ വായ്പകളുടെ ലഭ്യതക്കുറവ് തുടങ്ങിയ സാഹചര്യങ്ങള്‍ ജനങ്ങളെ തെരുവിലേക്കിറങ്ങാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നു. ഇതിനു സമാനമായ സാഹചര്യത്തില്‍തന്നെ ചെറുതും വലുതുമായ യൂറോ മേഖലാ രാജ്യങ്ങളിലും നിലവിലുള്ളതിനാല്‍ ഈ പ്രക്ഷോഭം അവിടങ്ങളിലേക്കും വ്യാപിക്കുക സ്വാഭാവികം മാത്രം.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Mon, 01/17/2011 

തുനീഷ്യ അവസാനമല്ല
പി.കെ. നിയാസ്
ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒരു ഏകാധിപതിക്കും നിലനില്‍പില്ലെന്ന ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ഉത്തരാഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ കഴിഞ്ഞ ദിവസം കണ്ടത്. ഇരുപത്തിമൂന്നു വര്‍ഷമായി രാജ്യത്തെ തറവാടുസ്വത്താക്കി ഭരണം നടത്തിയ സൈനുല്‍ ആബിദീന്‍ ബിന്‍ അലി ജനരോഷം ഭയന്ന് നാടുവിട്ട് സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 1979 ലെ ഇറാന്‍ വിപ്ലവത്തിനുശേഷം ആദ്യമായാണ് ജനകീയ പ്രക്ഷോഭത്തിലൂടെ ഒരു മുസ്‌ലിംരാജ്യം ഏകാധിപതിയെ പുറന്തള്ളുന്നത്. ഒരു അറബ് രാജ്യത്താവട്ടെ, അപൂര്‍വമാണ് ഇത്തരമൊരു സംഭവം. ബിന്‍ അലിയും പത്‌നിയും ഭാഗ്യം കൊണ്ടാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ റുമേനിയയിലെ ചെഷസ്‌ക്യൂ ദമ്പതികളുടെയോ അഫ്ഗാനിസ്താനിലെ നജീബുല്ലയുടെയോ ഗതി ഇവര്‍ക്കും വരുമായിരുന്നു.
 പ്രക്ഷോഭത്തിന്റെ നാള്‍വഴി
തലസ്ഥാനമായ തൂനിസില്‍നിന്ന് 165 മൈല്‍ അകലെ സിദി ബൗസ് നഗരത്തില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തി ഉപജീവനം തേടുന്ന മുഹമ്മദ് ബൂ അസീസി എന്ന ഇരുപത്താറുകാരന്റെ വണ്ടി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഡിസംബര്‍ 19ന് അധികൃതര്‍ പിടിച്ചെടുക്കുന്നതോടെയാണ് തുനീഷ്യയെ മാത്രമല്ല, അറബ്‌ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ തുടക്കം. സര്‍വകലാശാല ബിരുദമുണ്ടായിട്ടും ജോലി ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ പഴവും പച്ചക്കറികളും വിറ്റ് ജീവിച്ചുവരുകയായിരുന്നു മുഹമ്മദ്. എന്നാല്‍, ലൈസന്‍സില്ലാതെ കച്ചവടം ചെയ്‌തെന്നാരോപിച്ച് സാധനങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ മനോവിഷമത്താല്‍ മുഹമ്മദ് ദേഹത്ത് തീകൊളുത്തി ആത്മാഹുതിക്ക് ശ്രമിച്ചു. ഇതോടെ ജനം ഇളകിവശായി. എന്നാല്‍, പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. നാലു ദിവസത്തിനുശേഷം മറ്റൊരു ദാരുണസംഭവത്തിനു കൂടി സിദി ബൗസ് സാക്ഷ്യം വഹിച്ചു. ഹുസൈന്‍ നാജി ഫല്‍ഹി എന്ന ചെറുപ്പക്കാരന്‍ മുപ്പതിനായിരം മെഗാവാട്ട് വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ ദേഹത്ത് ചേര്‍ത്തുവെച്ച് ആത്മഹത്യ ചെയ്തു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഹമ്മദ് ജനുവരി ആദ്യവാരം അന്ത്യശ്വാസം വലിക്കുക കൂടി ചെയ്തതോടെ പ്രക്ഷോഭം ശക്തിപ്പെടുകയായിരുന്നു. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നിഗൂഢശക്തികളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഭരണകൂടം പ്രചരിപ്പിച്ചത്. സിദി ബൗസിദ് നഗരത്തിന് 15 മില്യന്‍ ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാന്‍ ബിന്‍ അലി ശ്രമിച്ചെങ്കിലും ജനരോഷം വളരെ പെട്ടെന്ന് തലസ്ഥാനമായ തൂനിസിലേക്കും വ്യാപിക്കുകയായിരുന്നു.
പ്രക്ഷോഭം അടിച്ചമര്‍ത്താനായിരുന്നു ബിന്‍ അലിയുടെ ആദ്യ ഉത്തരവ്. കിട്ടിയ അവസരം മുതലെടുത്ത് സൈനികര്‍ ജനങ്ങളെ വെടിവെച്ചുകൊന്നു. അറുപതു പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാറിനെ പിരിച്ചുവിട്ടു, ആറുമാസത്തിനകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താമെന്നും 2014ലെ പ്രസിഡന്റ് ഇലക്ഷനില്‍ താന്‍ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചും ജനരോഷം തണുപ്പിക്കാമെന്ന ബിന്‍ അലിയുടെ നീക്കവും ഫലം കണ്ടില്ല. തന്റെ രാജിയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്ന് വൈകിയാണെങ്കിലും ബോധ്യപ്പെട്ടപ്പോഴാണ് രാജ്യം വിടാന്‍ ഈ ഏകാധിപതി തീരുമാനിക്കുന്നത്. പ്രധാനമന്ത്രി മുഹമ്മദ് ഗനൂശിയെ ആക്ടിങ് പ്രസിഡന്റായി ജനങ്ങള്‍ മാത്രമല്ല, രാജ്യത്തെ പരമോന്നത കോടതിയും അംഗീകരിച്ചില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ആക്ടിങ് പ്രസിഡന്റായി സ്ഥാനമേറ്റ സ്‌പീക്കര്‍ ഫുആദ് മെബാസ 60 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യകക്ഷി സര്‍ക്കാര്‍ രൂപവത്കരണത്തിന് പ്രതിപക്ഷം സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ബിന്‍ അലി ഭരണത്തിലെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കിയിരുന്നെങ്കിലും പ്രക്ഷോഭമായി രൂപപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ 13 ശതമാനമാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യാഥാര്‍ഥ്യം ഇതിലുമപ്പുറത്താണ്. സിദി ബൗസിദില്‍ മാത്രം 25 ശതമാനം ബിരുദധാരികളും 44 ശതമാനം ബിരുദധാരിണികളും തൊഴില്‍രഹിതരാണ്. ഭരണകൂട ഭീകരതക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ ഇസ്‌ലാമിസ്റ്റുകളും  മനുഷ്യാവകാശപ്രവര്‍ത്തകരും ഏറെക്കാലമായി ജയിലുകളിലാണ്. അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന റാശിദ് ഗനൂശിയെപ്പോലുള്ള നേതാക്കള്‍ വിവിധ രാജ്യങ്ങളിലായി പ്രവാസികളായും കഴിയുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതുകൊണ്ടു മാത്രം അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മറ്റും പിന്തുണ ബിന്‍ അലി നേടിയെടുത്തിരുന്നു. എന്നാല്‍, ഫ്രാന്‍സില്‍ അഭയം കിട്ടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ബിന്‍അലിയെ സ്വീകരിക്കാന്‍ സാര്‍കോസി കൂട്ടാക്കിയില്ലെന്നത് അറബ് ഏകാധിപതികള്‍ക്കൊക്കെ പാഠമാണ്. ഡിസംബര്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് ബിന്‍ അലിയെ സംരക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന് വ്യക്തമാക്കി തൂനിസിലെ അമേരിക്കന്‍ അംബാസഡര്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച സന്ദേശം വിക്കിലീക്‌സും പുറത്തുവിടുകയുണ്ടായി. അഴിമതിയും ജനവിരുദ്ധ നിലപാടുകളും പ്രായാധിക്യവുമാണ് ബിന്‍ അലിയുടെ പ്രതികൂല ഘടകങ്ങളായി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ബിന്‍ അലിയുടെ രണ്ടാം ഭാര്യ ലൈലയാണ് അഴിമതി ഭരണകൂടത്തിലെ നെടുംതൂണായി വര്‍ത്തിച്ചത്. ഒരു ബ്യൂട്ടീഷ്യന്‍ മാത്രമായിരു ലൈല തുനീഷ്യയിലെ ഇമല്‍ഡ മാര്‍ക്കോസ് ആയാണ് അറിയപ്പെടുന്നത്. ഫിലിപ്പൈന്‍സിലെ മുന്‍ പ്രഥമ വനിതയായിരുന്ന  ഇമല്‍ഡക്ക് ആഡംബര ചെരിപ്പുകളോടും ഷൂകളോടുമായിരുന്നു പ്രിയമെങ്കില്‍ വില്ലകളും ഷോപ്പിങ്മാളുകളും പരമാവധി സ്വന്തം പേരിലാക്കുന്നതിലായിരുന്നു ലൈലക്ക് താല്‍പര്യം. അതിനനുസരിച്ച് അവരുടെ ബാങ്ക് ബാലന്‍സിലും അഭൂതപൂര്‍വമായ വര്‍ധനവുണ്ടായി. അറബ് രാജ്യങ്ങളിലെ വനിതകളുടെ ഉയര്‍ച്ചക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന അറബ് വിമന്‍സ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷയെന്ന നിലയില്‍ ഏറ്റവും സ്വാധീനമുള്ള 50 അറബ് പ്രമുഖരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ലൈല ദുബൈയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.  
 ഒടുവില്‍ മോചനം
1956ല്‍ ഫ്രാന്‍സില്‍നിന്ന് സ്വാതന്ത്ര്യം നേടിയതു മുതല്‍ ഏകാധിപത്യ ഭരണത്തില്‍ കഴിയേണ്ടിവന്ന അറബ്‌രാജ്യമാണ് തുനീഷ്യ. സ്വാതന്ത്ര്യാനന്തരം രാജഭരണത്തിലേക്ക് നീങ്ങിയ രാജ്യത്തെ ഒരു വര്‍ഷത്തിനകം റിപ്പബ്ലിക്കായി പരിവര്‍ത്തിപ്പിച്ച് ദേശീയവാദിയും സെക്യുലറിസ്റ്റുമായ ഹബീബ് ബുര്‍ഖീബ രംഗത്തുവന്നതോടെ മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും മുപ്പതു വര്‍ഷം അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടിക്കു കീഴില്‍ കഴിയാനായിരുന്നു ജനത്തിനു വിധി. 1987 ല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട സൈനുല്‍ആബിദിന്‍ ബിന്‍ അലി മാസങ്ങള്‍ക്കകം ബുര്‍ഖീബയുടെ ഭരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഇലക്ഷനെന്ന പേരില്‍ നടത്തുന്ന നാടകത്തിലൂടെയാണ് ബിന്‍ അലി അധികാരം നിലനിര്‍ത്തിപ്പോന്നത്. 1994ല്‍ പ്രസിഡന്റ്‌സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫലം വന്നപ്പോള്‍ 100 ശതമാനം വോട്ടും ബിന്‍അലിക്ക്! 1999ല്‍ വിജയശതമാനം 99.4 ആയി ചുരുക്കാനുള്ള മഹാമനസ്‌കത പ്രകടിപ്പിച്ചു. ഏറ്റവുമൊടുവില്‍ 2009 ഒക്‌ടോബറിലാണ് കോണ്‍സ്റ്റിറ്റിയൂഷനല്‍ ഡെമോക്രാറ്റിക് റാലി (ആര്‍.സി.ഡി) എന്ന പാര്‍ട്ടിയുടെ ബാനറില്‍ ബിന്‍ അലി അവസാനമായി 'തെരഞ്ഞെടുക്കപ്പെട്ടത്'. പ്രസിഡന്റ് പദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്ന മറ്റു മൂന്നുപേരെയും ബഹുദൂരം പിന്നിലാക്കി 89.62ശതമാനത്തോടെയായിരുന്നു വിജയം. അഴിമതിയുടെ കൂത്തരങ്ങായിരുന്നു തെരഞ്ഞെടുപ്പെന്നാണ് നിരീക്ഷകര്‍ വിധിയെഴുതിയത്. ആഫ്രിക്കന്‍ യൂനിയന്‍ വോട്ടെടുപ്പ് ശരിവെച്ചപ്പോള്‍ ബിന്‍ അലിയെ പിന്തുണച്ചിരുന്ന അമേരിക്കക്കു പോലും വിയോജിക്കേണ്ടിവന്നു. അന്താരാഷ്ട്രനിരീക്ഷകരെ വോട്ടെടുപ്പ് മേഖലയില്‍നിന്ന് ഭരണകൂടം വിലക്കിയെന്നാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞത്.
എന്നാലും ബിന്‍ അലി സര്‍ക്കാറിനുള്ള പിന്തുണ തുടരുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലുള്ള മോശം ട്രാക്ക് റെക്കോഡ് തിരുത്തിയെഴുതാനും വിദേശങ്ങളില്‍ രാജ്യത്തെക്കുറിച്ച മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനും  വാഷിങ്ടണ്‍ മീഡിയ ഗ്രൂപ്പ് എന്ന സ്ഥാപനവുമായി ബിന്‍ അലി ഭരണകൂടം കരാര്‍ ഒപ്പിട്ടിരുന്നു. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഉപദേശമാരാഞ്ഞ ശേഷമാണ്  മീഡിയ ഗ്രൂപ്പ് കരാറിലെത്തിയത്. അതോടെ തുനീഷ്യയിലെ വ്യവസായസംരംഭകത്വ വിജയവും ജനാധിപത്യമഹത്വവും സംബന്ധിച്ച വ്യാപകപ്രചാരണങ്ങള്‍ അരങ്ങേറി. ജനപിന്തുണയില്ലാത്ത, അഴിമതിയില്‍ കറങ്ങുന്ന ഭരണമാണ് തുനീഷ്യയിലേതെന്ന് ബോധ്യപ്പെട്ടതോടെ അമേരിക്ക കളം മാറിച്ചവിട്ടി. ഭരണകൂടത്തിനെതിരെ ജനകീയസമരങ്ങള്‍ ശക്തിപ്പെട്ടതോടെ ഡിസംബറില്‍ വാഷിങ്ടണ്‍ ഗ്രൂപ്പും കരാറില്‍നിന്ന് പിന്‍വാങ്ങി.
അല്‍ജീരിയയിലും തുനീഷ്യയിലും പടര്‍ന്നുപിടിച്ച ജനകീയപ്രക്ഷോഭം രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് ഇപ്പോഴിതാ ജോര്‍ഡനിലേക്കും പ്രവേശിച്ചിരിക്കുന്നു. ഈജിപ്തും ലിബിയയും മൊറോക്കോയുമൊന്നും അകലെയല്ലെന്ന സൂചനയാണ് ഈ മുന്നേറ്റങ്ങള്‍ നല്‍കുന്നത്. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ മുപ്പതു കൊല്ലമായി അധികാരം വാഴുന്ന മുബാറകും ജനരോഷം അടിച്ചമര്‍ത്തുന്നതില്‍ കേമനാണ്. ജനങ്ങള്‍ വെറുക്കുന്ന ഇരട്ടകളില്‍ ഒരാള്‍ ഓടിപ്പോയെന്നും മറ്റെയാള്‍ക്ക് ആ ഗതി വരാനിരിക്കുന്നുവെന്നുമാണ് ഒരു അറബ് രാഷ്ട്രീയ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sat, 01/22/2011 

ഇറാഖില്‍ അമേരിക്ക ഇടറുന്നു
ഇറാഖില്‍ നൂരി അല്‍മാലികിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നാം വാരത്തില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭ നിലവില്‍വന്നു. നീണ്ട ഒമ്പതുമാസത്തെ അനിശ്ചിതത്വത്തിന് ഇതൊരു താല്‍ക്കാലിക വിരാമമാണെന്ന് പറയാം. മന്ത്രിസഭയുടെ അഭാവത്തില്‍ ഇറാഖിലെ ജനങ്ങള്‍ അസ്വസ്ഥരായിരുന്നു. ഭരണനിര്‍വഹണം അവതാളത്തിലായി, പ്രത്യേകിച്ചും ആഭ്യന്തര സുരക്ഷാസംവിധാനങ്ങള്‍. ആര്‍ക്കും ആരോടും ഉത്തരവാദിത്തമില്ലാത്ത അവസ്ഥ! ശിയാ-സുന്നി-കുര്‍ദ് വിഭാഗങ്ങളെല്ലാം തമ്മില്‍ത്തല്ലി  രക്തംചിന്തിയപ്പോള്‍, നേതാക്കള്‍ പരസ്‌പര വിമര്‍ശങ്ങളിലേര്‍പ്പെട്ട് സമയം കഴിക്കുകയായിരുന്നു! ഇയാദ് അല്ലാവിയും മാലികിയും തമ്മിലുള്ള മുഖ്യപ്രശ്‌നം പ്രധാനമന്ത്രി ആരാവണമെന്നതിലായിരുന്നു. രണ്ടുപേരും താല്‍പര്യങ്ങള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കി.
സദ്ദാമിന്റെ പ്രതിയോഗിയായിരുന്ന നൂരി അല്‍മാലികി നേരത്തേ അമേരിക്കയുടെ ഇഷ്ടതോഴനായിരുന്നു. അതുതന്നെയാണ് അദ്ദേഹത്തെ കഴിഞ്ഞതവണ പ്രധാനമന്ത്രിയാക്കിയതും. എന്നാല്‍, ശിയാ പക്ഷപാതിയായ നൂരി അല്‍ മാലികിയെ അയല്‍രാഷ്ട്രമായ ഇറാന്‍ പിന്തുണക്കാന്‍ തുടങ്ങിയതു വാഷിങ്ടണിന് കല്ലുകടിയായി. ഇറാന്‍ അനുകൂലമായ ഒരു ഭരണകൂടം ഇറാഖില്‍ അധികാരത്തില്‍ വരുന്നത് അമേരിക്കക്ക് എന്നും തലവേദനയായിരിക്കും. അതിനാല്‍, യഥാര്‍ഥത്തില്‍ ഇറാഖില്‍ മന്ത്രിസഭ രൂപവത്കരണത്തിന് തടസ്സമായത് മാലികിയും ഇയാദ് അല്ലാവിയും തമ്മിലുള്ള തര്‍ക്കമായിരുന്നില്ല, അതിലുപരി അമേരിക്കയും ഇറാനും തമ്മിലുള്ള ശാക്തികമത്സരമായിരുന്നു!
2010 മാര്‍ച്ച് ഏഴിനായിരുന്നു ഇറാഖില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇയാദ് അല്ലാവിയുടെ മതേതര കൂട്ടായ്മയായ ഇറാഖി നാഷനല്‍ മൂവ്‌മെന്റിന് (ഐ.എന്‍.എം) 91 സീറ്റുകളും  മാലികിയുടെ 'ദഅ്‌വ' പാര്‍ട്ടിക്ക് 89 സീറ്റുകളുമാണ് ലഭിച്ചത്.  സ്വാഭാവികമായും അല്ലാവി പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ശിയാ ആണെങ്കിലും ന്യൂനപക്ഷമായ സുന്നികളുടെ പിന്തുണയാര്‍ജിക്കുന്നതില്‍ വിജയിച്ച അല്ലാവി എല്ലാവര്‍ക്കും സ്വീകാര്യനാകുമെന്നാണ് അമേരിക്ക കരുതിയത്. പെന്റഗണിന്റെ പ്രചാരണങ്ങള്‍ മാലികിയെ കൈവിട്ട് ക്രമേണ അല്ലാവിയെ വാഴ്ത്തിത്തുടങ്ങി. അമേരിക്കയുടെ ഉറ്റമിത്രമായ സൗദിയുടെയും ജോര്‍ഡന്റെയും പിന്തുണയും അല്ലാവിക്കായിരുന്നു. അങ്ങനെയാണ് അല്ലാവി പ്രധാനമന്ത്രിപദം കൊതിച്ച് കരുക്കള്‍ നീക്കിയത്.
ഈയൊരു സാഹചര്യത്തിലാണ് ഇറാന്റെ പ്രസിഡന്റ് അഹ്മദി നെജാദ് രംഗത്തിറങ്ങുന്നത്. അതോടെ, സ്ഥിതിഗതികള്‍ മാറാന്‍തുടങ്ങി. സുന്നി-ശിയാ-കുര്‍ദ് വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതിലായിരുന്നു സി.ഐ.എയും ഇസ്രായേലും വിജയംകണ്ടത്. എന്നാല്‍, നേതാക്കളുടെ ബോധവത്കരണ ശ്രമങ്ങള്‍ ഫലംകണ്ടു. ചിരപുരാതനമായ സമ്പുഷ്ടമായൊരു സംസ്‌കാരത്തിന്റെ ഈറ്റില്ലമാണ് തങ്ങളുടേതെന്ന് ഇറാഖികള്‍ മനസ്സിലാക്കിത്തുടങ്ങി. ശിയാ-സുന്നി-കുര്‍ദ്‌വിഭാഗങ്ങളും ക്രിസ്ത്യാനികളും അവിടെ ഒരുമയോടെ ജീവിക്കേണ്ടവരാണ്. അവരുടെ രൂഢമായ ദേശീയ ഐക്യമായിരുന്നു നീണ്ട എട്ടുവര്‍ഷം ഇറാനെതിരെ പൊരുതിനില്‍ക്കാന്‍ അവരെ തുണച്ചത്.
ഇസ്രായേലും അമേരിക്കയും ഇറാഖില്‍ ഛിദ്രതയുടെ വിത്തുപാകി മന്ത്രിസഭാ രൂപവത്കരണം നീട്ടിക്കൊണ്ടുപോയപ്പോള്‍ തെരഞ്ഞെടുപ്പില്‍ 40 സീറ്റ് നേടിയ മുഖ്തദാ സദ്ര്‍ തല്‍ക്കാലം പഠന പര്യവേക്ഷണങ്ങളിലൊതുങ്ങി കഴിയാനായി ഇറാനിലെ ഖുമ്മില്‍ തമ്പടിച്ചു. അഹ്മദി നെജാദ് ഇതൊരു നല്ല അവസരമാണെന്ന് മനസ്സിലാക്കി. അദ്ദേഹം അമേരിക്കയുടെ ബദ്ധവൈരിയായ മുഖ്തദ സദറിനെയും മാലികിയെയും അനുരഞ്ജനത്തിനായി ആശീര്‍വദിച്ചു. ഇറാനില്‍ നടന്ന അവരുടെ കൂടിക്കാഴ്ചകളാണ് ഇപ്പോഴത്തെ മന്ത്രിസഭാ രൂപവത്കരണത്തിന് വഴിയൊരുക്കിയത്.
ഇറാന്റെ തുടര്‍നടപടികളോരോന്നും വളരെ തന്ത്രപൂര്‍വവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായിരുന്നു. ഇറാഖുമായി പിണങ്ങിനിന്ന സിറിയയെ രമ്യതയിലാക്കാനുള്ള ശ്രമമായിരുന്നു അതിലൊന്ന്. നല്ല അയല്‍പക്കങ്ങളാണ് ഏതു രാഷ്ട്രത്തിന്റെയും ശക്തി. മാത്രവുമല്ല, ഇറാഖിലെ ശിയാ ഭൂരിപക്ഷത്തിന് ഇറാന്റെതുപോലെ സിറിയയുടെയും സൗഹൃദം വിലപ്പെട്ടതാണ്. ഇത് സാധിച്ചെടുക്കാന്‍ നെജാദും തുടര്‍ന്നു മാലികിയും സിറിയ സന്ദര്‍ശിക്കുകയും ബശാര്‍ അല്‍ അസ്സദുമായി കൈകോര്‍ക്കുകയും ചെയ്തു. ഇത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ, ഇറാഖില്‍നിന്നും അഫ്ഗാനിസ്താനില്‍നിന്നും തലയൂരാന്‍ പാടുപെടുന്ന വാഷിങ്ടണിന് തല്‍ക്കാലം മൗനിയായിരിക്കാനേ സാധിച്ചുള്ളൂ.
സുന്നികള്‍ ന്യൂനപക്ഷമാണെങ്കിലും ഇറാഖില്‍ നാറ്റോസഖ്യത്തിന്-പ്രത്യേകിച്ചും അമേരിക്കന്‍സൈനികര്‍ക്ക് -തലവേദനയാകുന്നത് അവരാണ്. അവരെ പിണക്കുന്നത് ആഭ്യന്തരസുരക്ഷിതത്വം അപകടത്തിലാക്കും. കുര്‍ദുകളുടെ വേറിട്ടു പോകാനുള്ള പ്രവണതക്കും കടിഞ്ഞാണിടേണ്ടതാണ്. ഇതൊക്കെയും വേണ്ടതുപോലെ കണക്കിലെടുക്കാന്‍ മാലികി സന്നദ്ധനായി. പരസ്‌പരം എതിര്‍ത്ത് ശക്തി ക്ഷയിപ്പിക്കുന്നതിലല്ല, മറിച്ച് എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുള്ള ഒരു ദേശീയസഖ്യം രൂപവത്കരിക്കുന്നതാണ് സുസ്ഥിരമായ ഒരു ഭരണത്തിന് നല്ലതെന്ന് വൈകിയാണെങ്കിലും നൂരി അല്‍മാലികിക്ക് ബോധ്യപ്പെട്ടു.
രാഷ്ട്രീയത്തിലെന്നപോലെ നയതന്ത്ര ബന്ധങ്ങളിലും സ്ഥിരമായ ശത്രുവില്ല. കാര്യംനേടാന്‍ ഏതു കഴുതക്കാലും പിടിക്കാന്‍ അവര്‍ സന്നദ്ധരാണ് -പ്രത്യേകിച്ചും ശാക്തികരാഷ്ട്രങ്ങള്‍. കളി കഴിയുമ്പോഴുള്ള ഭൗതിക നേട്ടങ്ങളില്‍ മാത്രമാണവരുടെ കണ്ണ്! ഇറാഖില്‍ ഇസ്രായേലിനും അമേരിക്കക്കും ഉദ്ദിഷ്ട കാര്യങ്ങള്‍ നേടാന്‍ ഭരണപങ്കാളിത്തം ആവശ്യമാണ്. ഇതുകൊണ്ടാണ് അര്‍ബീലില്‍ നടന്ന നേതൃസമ്മേളനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ദേശീയ നയരൂപവത്കരണ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇയാദ് അല്ലാവിയുടെ നാമം നിര്‍ദേശിച്ചത്.
മധ്യപൂര്‍വ ദേശത്ത് മുസ്‌ലിം രാഷ്ട്രങ്ങള്‍ ശക്തി സംഭരിക്കുന്നത് ഇസ്രായേലിന് ഭീഷണിയാണെന്നാണ് സയണിസ്റ്റുകളും അമേരിക്കയിലെ നവയാഥാസ്ഥിതികരും കരുതുന്നത്. അതുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രങ്ങളെ പാശ്ചാത്യ രാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും അമേരിക്കയുടെ ആശ്രിത വലയത്തിലൊതുക്കി നിര്‍ത്താന്‍ അമേരിക്കയിലെ ജൂതലോബി സദാ പാടുപെടുന്നത് ജൂതന്മാര്‍ അമേരിക്കയില്‍ ജനസംഖ്യയുടെ ആറു ശതമാനം മാത്രമാണ്. പക്ഷേ, സാമ്പത്തിക മേഖലയുടെ അമ്പത് ശതമാനം അവര്‍ നിയന്ത്രിക്കുന്നു. അവരുടെ നിയന്ത്രണത്തിലുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുന്നത്. സ്വാഭാവികമായും ഭരണകൂടം അവരോട് കടപ്പെട്ടിരിക്കുന്നു; അവര്‍ക്ക് പ്രത്യുപകാരം ചെയ്യുകയും ചെയ്യുന്നു. ഇത് മറികടക്കാന്‍ സാധിക്കാത്തിടത്തോളം അമേരിക്കക്ക് നിഷ്പക്ഷമാവാന്‍ സാധിക്കില്ല.
എന്നാല്‍, മധ്യപൂര്‍വ ദേശത്തെ ജനങ്ങളും ഭരണകൂടങ്ങളും ഇപ്പോള്‍ സയണിസ്റ്റ് തന്ത്രങ്ങളെക്കുറിച്ച് ബോധവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇറാഖില്‍ സുന്നികളും ശിയാക്കളും കുര്‍ദുകളും ഭരണനിര്‍വഹണത്തിനായി ഒരു ദേശീയകൂട്ടായ്മ രൂപവത്കരിക്കാന്‍ സന്നദ്ധമായത്. പ്രസിഡന്റ് പദവിയില്‍ കുര്‍ദുകളുടെ നേതാവായ ജലാല്‍ തലബാനിയാണ്. പ്രധാനമന്ത്രി നൂരി അല്‍മാലികിയും. പാര്‍ലമെന്റ് സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് സുന്നിയായ ഉസാമ നുജൈഫിയാണ്.
നയരൂപവത്കരണ സമിതി അധ്യക്ഷന്‍ ഇയാദ് അല്ലാവിയും. അങ്ങനെ എല്ലാ വിഭാഗങ്ങളും അധികാരം പങ്കുവെക്കുന്ന അവസ്ഥയില്‍ ഇറാഖ് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 01/30/2011

ഏകാധിപത്യത്തിന്റെ അസ്തമയം തേടുന്ന ഈജിപ്ത്
അറബ്‌ലോകം അക്ഷരാര്‍ഥത്തില്‍ തിളച്ചുമറിയുകയാണ്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ തുനീഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഏകാധിപതികള്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ച് അയല്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ജനകീയ വിപ്ലവത്തിന്റെ കാറ്റ് ഇപ്പോള്‍ വീശിയടിച്ചുകൊണ്ടിരിക്കുന്നത് ഈജിപ്തിലാണ്. മൂന്നു പതിറ്റാണ്ടായി രാജ്യത്തെ സ്വന്തമാക്കിവെച്ച മര്‍ദക ഭരണാധികാരി ഹുസ്‌നി മുബാറക് രാജിവെച്ചൊഴിയുക എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച തുടങ്ങിയ പതിനായിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭത്തില്‍ ഇതിനകം എണ്‍പതിലധികം പേര്‍ കൊല്ലപ്പെട്ടു. സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത അതിശക്തമായ ജനമുന്നേറ്റങ്ങള്‍ക്കാണ് കൈറോയും അലക്‌സാണ്ട്രിയയും സൂയസുമൊക്കെ സാക്ഷ്യംവഹിക്കുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള മുബാറകിന്റെ ഒടുവിലെ തീരുമാനം പട്ടാളബാരക്കുകള്‍ക്കുള്ള പച്ചക്കൊടിയായി കാണണം.
ലബനാനിലാവട്ടെ, ശക്തരായ ഹിസ്ബുല്ലക്ക് മേധാവിത്വമുള്ള പുതിയ ഗവണ്‍മെന്റ് നിലവില്‍ വന്നിരിക്കുന്നു. മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച മറ്റൊരു വാര്‍ത്തയാണ് ഫലസ്തീന്‍ വിമോചന പോരാട്ടങ്ങളെ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്ഹ് വിഭാഗം ഒറ്റുകൊടുത്തുവെന്ന അല്‍ ജസീറചാനലിന്റെ വെളിപ്പെടുത്തല്‍.
വാഷിങ്ടണിന്റെ സ്വന്തക്കാരനായ സഅദ് ഹരീരി ഗവണ്‍മെന്റിനെ മറിച്ചിട്ട ഇറാന്‍ അനുകൂല ശിയാവിഭാഗമായ ഹിസ്ബുല്ല, തങ്ങള്‍ക്ക് സമ്പൂര്‍ണാധിപത്യമുള്ള ഭരണകൂടത്തെ ലബനാനില്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഈജിപ്തില്‍ മുബാറക് ഗവണ്‍മെന്റ് കൂടി നിലംപതിക്കുന്നത് വാഷിങ്ടണ് വന്‍ തിരിച്ചടിയാകും. ജനവികാരം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ അംഗീകരിക്കില്ലെന്ന ജനാധിപത്യ വിരുദ്ധ സമീപനം അമേരിക്ക എക്കാലവും തുടര്‍ന്നുപോന്നിട്ടുണ്ട്. അറബ് ലോകത്ത് ഏകാധിപതികളെ വളര്‍ത്തിയത് ഈ നിലപാടുകളാണ്. തൊണ്ണൂറുകളുടെ ആദ്യം അല്‍ജീരിയയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലേറുമെന്ന് ഉറപ്പായപ്പോള്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി പട്ടാളത്തെ വിട്ട് ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും നേതാക്കളെ ജയിലിലടക്കാനും നിര്‍ദേശം നല്‍കിയത് യു.എസ് പ്രസിഡന്റ് സീനിയര്‍ ബുഷായിരുന്നു. അന്നു മുതല്‍ അശാന്തിയിലായ അല്‍ജീരിയ മറ്റൊരു ജനകീയ പ്രക്ഷോഭത്തിന്റെ പടിവാതില്‍ക്കലാണ്. ഫലസ്തീനില്‍ 2006 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് മുന്നണി വിജയിച്ചപ്പോള്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത് ജൂനിയര്‍ ബുഷ് ഭരണകൂടം. തങ്ങളുടെ വാലാട്ടികളായ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ്ബാങ്കിലേക്ക് പടിഞ്ഞാറന്‍ ഗവണ്‍മെന്റുകള്‍ പണം വാരിക്കോരി എറിഞ്ഞപ്പോള്‍ ഉപരോധത്താല്‍ ഗസ്സയിലെ ജനങ്ങളെ ഞെക്കിക്കൊല്ലുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിത നടപടിയെ പിന്തുണക്കുകയായിരുന്നു.
ലബനാനില്‍ ഹിസ്ബുല്ലക്ക് മേല്‍ക്കൈയുള്ള ഗവണ്‍മെന്റ് നിലവില്‍ വരുമെന്ന് ഉറപ്പായപ്പോള്‍ യു.എസ് പ്രഖ്യാപിച്ചത് ഭാവിയില്‍ ലബനാന് ഒരു സഹായവും ഉണ്ടാകില്ലെന്നാണ്. ഹമാസിനെപ്പോലെ അമേരിക്കയുടെ ഭീകരപട്ടികയില്‍ ഇടമുള്ള സംഘടനയാണ് ഹിസ്ബുല്ല. മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധവുമായി ബന്ധപ്പെട്ട് യു.എന്‍ നേതൃത്വത്തിലുള്ള ട്രൈബ്യൂണലിന്റെ ഇനിയും പരസ്യപ്പെടുത്തിയിട്ടില്ലാത്ത റിപ്പോര്‍ട്ടാണ് ലബനാനിലെ ഭരണമാറ്റത്തിന് കാരണമായി വര്‍ത്തിച്ചത്. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളെ കുറ്റക്കാരായി ട്രൈബ്യൂണല്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ മാസങ്ങളായി പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ഹിസ്ബുല്ല നേതാവ് സയ്യിദ് ഹസന്‍ നസ്‌റുല്ല ആവശ്യപ്പെട്ടു. ഹരീരി വധത്തില്‍ ഇസ്രായേലിനുള്ള പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട നസ്‌റുല്ല അവയില്‍ ചിലത് പുറത്തുവിടുകയും ചെയ്തു. എന്നാല്‍, ഹരീരിയുടെ പുത്രനും പ്രധാനമന്ത്രിയുമായ സഅദ് ഹിസ്ബുല്ലയുടെ ആവശ്യം അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ഹരീരിയെ താഴെയിറക്കി പുതിയ ഗവണ്‍മെന്റ് ഉണ്ടാക്കുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി പരിഹരിക്കാന്‍ ഹിസ്ബുല്ല അനുകൂല സിറിയയും സഅദിനെ പിന്തുണക്കുന്ന സൗദി അറേബ്യയും മുന്നോട്ടുവെച്ച ഫോര്‍മുല അംഗീകരിക്കാനും അമേരിക്കന്‍ സമ്മര്‍ദത്തിലുള്ള സഅദ് കൂട്ടാക്കിയില്ല. ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് തള്ളുന്നതിന് പകരമായി ഹിസ്ബുല്ല സൈനികമേധാവിത്വം കുറക്കുക എന്നതായിരുന്നു ഫോര്‍മുല. ഇതോടെ മധ്യസ്ഥതയില്‍നിന്ന് സൗദി പിന്മാറി. സ്‌ഫോടനാത്മകമായ ലബനാനിലെ രാഷ്ട്രീയപ്രതിസന്ധി മേഖലക്കു തന്നെ ഭീഷണിയായതിനാല്‍ പുതിയ സംയുക്ത മാധ്യസ്ഥ ശ്രമങ്ങളുമായി ഇറങ്ങിയ തുര്‍ക്കിയും ഖത്തറും സിറിയയും ഇരു കക്ഷികളുമായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു.
ലബനാനിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്തും ഇസ്രായേല്‍ അധിനിവേശം ചെറുക്കാനും ഹിസ്ബുല്ലയെ പിന്തുണക്കുന്ന സമീപനമാണ് ബുദ്ധിയെന്ന് ദറൂസുകള്‍ക്ക് മേധാവിത്വമുള്ള വലീദ് ജംബലാതിന്റെ പ്രോഗ്രസിവ് സോഷ്യലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചതോടെ വീണ്ടും പ്രധാനമന്ത്രിയാവാനുള്ള സഅദിന്റെ മോഹം അസ്തമിച്ചു. പ്രധാനമന്ത്രി പദവി സുന്നി മുസ്‌ലിമിനും പ്രസിഡന്റ് പദം മറോനൈറ്റ് ക്രിസ്ത്യാനിക്കും സ്‌പീക്കര്‍ പദവി ശിയാവിഭാഗത്തിനും സംവരണം ചെയ്യുന്നതാണ് ലബനാന്റെ രാഷ്ട്രീയ ഘടന. നജീബ് മീഖാത്തിയെന്ന കോടീശ്വരനായ സുന്നി വിഭാഗക്കാരനെ പ്രധാനമന്ത്രി പദവിയില്‍ പ്രതിഷ്ഠിച്ച് ഹിസ്ബുല്ല എതിരാളികളെ അമ്പരപ്പിച്ചു. ഇതില്‍ രോഷം പൂണ്ട് വ്യാപകമായ പ്രതിഷേധവും ആക്രമണങ്ങളുമാണ് സഅദ് ഹരീരിയെ അനുകൂലിക്കുന്നവര്‍ നടത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ലബനാനിലെ എല്ലാ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മുന്നണിയാണ് ഹിസ്ബുല്ലയുടേത്. ഇതുപോലൊരു കൂട്ടായ്മ മറുഭാഗത്തില്ല. പുതിയ സര്‍ക്കാറില്‍ ചേരാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഹിസ്ബുല്ല ക്ഷണിച്ചെങ്കിലും അമേരിക്കന്‍ സമ്മര്‍ദം കാരണം അവര്‍ നിരാകരിച്ചു.
ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് യു.എസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ നടത്തിയ പ്രസ്താവന രസകരമാണ്. സ്ഥാനമൊഴിഞ്ഞ് ജനകീയ തെരഞ്ഞെടുപ്പ് നടത്താന്‍ മുബാറകിനോട് ആവശ്യപ്പെടുന്നതിനു പകരം രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികപരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പറ്റിയ സമയമാണിതെന്നാണ് ഹിലരിയുടെ നിര്‍ദേശം. മുബാറക് നിലംപതിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ നിരോധിത മുസ്‌ലിം ബ്രദര്‍ഹുഡ് നേട്ടം കൊയ്യുമെന്നതാണ് കാരണം. 88 സീറ്റുകളുണ്ടായിരുന്ന ബ്രദര്‍ഹുഡിന് അഴിമതിയില്‍ മുങ്ങിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടിയിരുന്നില്ല. രണ്ടാം റൗണ്ട് അവര്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെയായി മുബാറകിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തെ തീറ്റിപ്പോറ്റിയത് അമേരിക്കയാണ്. ഇസ്രായേല്‍ കഴിഞ്ഞാല്‍ അമേരിക്കയുടെ വാര്‍ഷിക സാമ്പത്തിക സഹായം ഏറ്റവുമധികം കൈപ്പറ്റുന്ന രാജ്യമാണ് ഈജിപ്ത്. അധിനിവേശ ശക്തികളായ സയണിസ്റ്റ് ഭരണകൂടത്തെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ബഹിഷ്‌കരിച്ചപ്പോള്‍ ക്യാമ്പ് ഡേവിഡ് കരാറിലൂടെ ഇസ്രായേലുമായി ഈജിപ്തിനെ സൗഹൃദത്തില്‍ കൊണ്ടുവന്നത് യു.എസ് താല്‍പര്യപ്രകാരമായിരുന്നു. ഇസ്രായേല്‍ പിടിച്ചടക്കിയ സീനായ് ഭൂപ്രദേശം തിരിച്ചുകിട്ടാന്‍ അറബ് പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയായിരുന്നു പ്രസിഡന്റ് അന്‍വര്‍ സാദാത്ത്. സാദാത്തിനുശേഷം ഭരണത്തിലേറിയ ഹുസ്‌നി മുബാറക് ഇന്നോളം അമേരിക്കയുടെയും ഇസ്രായേലിന്റെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു നിലപാടും കൈക്കൊണ്ടിട്ടില്ല. മുപ്പത് വര്‍ഷത്തെ മുബാറക് ഭരണത്തിന്റെ സന്തതികളായ സ്വജനപക്ഷപാതം, മനുഷ്യാവകാശ ലംഘനങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവക്കെതിരെയാണ് പ്രക്ഷോഭം. എട്ടു കോടി ജനങ്ങളില്‍ പകുതിയും ദാരിദ്ര്യരേഖക്ക് താഴെയോ തൊട്ടുമുകളിലോ ആണെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സമരം ചെയ്യുന്നവരെ ക്രൂരമായി നേരിടുന്ന ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞുള്ള പട്ടാളഭരണമാണ് ഈജിപ്തില്‍. ഇസ്‌ലാമിസ്റ്റുകള്‍ക്ക് മേല്‍ക്കൈയുള്ള ജനകീയസമരത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്‍ തലവന്‍ മുഹമ്മദ് അല്‍ബറാദിയും അണിചേരാനിരിക്കുകയാണ്. പ്രക്ഷോഭം വിജയിക്കുകയോ അതല്ലെങ്കില്‍ പട്ടാളം രംഗം കൈയടക്കുകയോ ചെയ്യാനുള്ള സാധ്യതകള്‍ തള്ളാനാവില്ല. ഏതായാലും മകന്‍ ജമാലിനെ അടുത്ത പ്രസിഡന്റാക്കാനുള്ള മുബാറകിന്റെ മോഹം അവസാനിച്ചെന്നുവേണം കരുതാന്‍.
ലബനാനില്‍ ഹിസ്ബുല്ലയും ഈജിപ്തില്‍ ബ്രദര്‍ഹുഡും തലപ്പത്തുവരുന്നത് മേഖലയില്‍ അമേരിക്കയുടെ സ്വാധീനം നഷ്ടപ്പെടുത്തും. ഗസ്സയില്‍ നേരത്തേ ഹമാസ് പിടിമുറുക്കിയിട്ടുണ്ട്. അതിനിടയിലാണ് അമേരിക്കന്‍ അനൂകൂലിയായ മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിനെതിരെ ജനവികാരം ശക്തിപ്പെട്ടിരിക്കുന്നത്. ഫലസ്തീനികള്‍ ഇത്രയും കാലം ആവശ്യപ്പെട്ട കിഴക്കന്‍ ജറൂസലം, അഭയാര്‍ഥികളുടെ മടക്കം ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഷയങ്ങളില്‍ അബ്ബാസും കൂട്ടരും നടത്തിയ ഇസ്രായേല്‍ അനുകൂല നീക്കങ്ങളാണ് തെളിവുകള്‍ സഹിതം അല്‍ ജസീറ പരമ്പരയായി പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ഫത്ഹ് നേതൃത്വത്തിനെതിരെ വെസ്റ്റ്ബാങ്കില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടേക്കാം. ഇറാഖില്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഇയാദ് അല്ലാവിയെ പ്രസിഡന്റ് പദവിയില്‍ വാഴിക്കാനുള്ള വൈറ്റ്ഹൗസിന്റെ നീക്കം പാളിയിരുന്നു. തുനീഷ്യന്‍ മോഡല്‍ പ്രക്ഷോഭത്തിന്റെ കനലുകള്‍ ജോര്‍ഡനിലും എരിഞ്ഞുതുടങ്ങിയിട്ടുണ്ട്. സര്‍വോപരി അമേരിക്കന്‍ വിരുദ്ധതയുടെ കാവലാളുകളായി ഇറാനും സിറിയയുമുണ്ട്. അബ്ബാസും മുബാറക്കും ജോര്‍ഡനിലെ ഹുസൈന്‍ രാജാവും ഉള്‍പ്പെട്ട മുക്കൂട്ടു മുന്നണിയാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും മേഖലയിലെ അംബാസഡര്‍മാര്‍.
അതിനാല്‍ ശാക്തിക സമവാക്യം മാറുമ്പോള്‍ അറബ് ജനതക്ക് മോചനമെന്നതോടൊപ്പം, അമേരിക്കയുടെയും ഇസ്രായേലിന്റെയും ഗൂഢനീക്കങ്ങള്‍ക്ക് തിരിച്ചടിയുമാണ് സംഭവിക്കാന്‍ പോകുന്നത്.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Thu, 03/24/2011

ലിബിയന്‍ അധിനിവേശത്തിന് പുതിയ പാശ്ചാത്യതന്ത്രം
മാധ്യമങ്ങള്‍ നിറംകലര്‍ത്തി നല്‍കിയ, പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കാത്ത ഏതാനും റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്ത് പാശ്ചാത്യശക്തികള്‍ ലിബിയക്കുനേരെ നടത്തുന്ന സൈനികാക്രമണത്തെ മാലോകര്‍ ചുമ്മാ കണ്ടുനില്‍ക്കുന്നു. സൈനിക നടപടി നിര്‍ത്തിവെക്കണമെന്ന യു.എന്‍ പ്രമേയത്തിലെ ആഹ്വാനം മാനിച്ച് ലിബിയന്‍ അധികൃതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെയായിരുന്നു അവസരം പാര്‍ത്തിരുന്ന പാശ്ചാത്യസഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ ഖദ്ദാഫിയുടെ രാജ്യത്ത് അഗ്‌നി വര്‍ഷിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം. അന്യ രാജ്യങ്ങളുടെ പരമാധികാരത്തെ ഒട്ടും മാനിക്കാതിരിക്കല്‍ എന്ന ബുഷ്-ചെനി കൂട്ടുകെട്ടിന്റെ 'സീറോ സോവര്‍നിറ്റി' സിദ്ധാന്തത്തിന്റെ ഏറ്റവും പുതിയ പ്രാവര്‍ത്തികരൂപത്തിനാണ് നാം സാക്ഷികളായത്. ഇത്തവണ ആക്രമണത്തിന്റെ അമരക്കാരായി അമേരിക്കന്‍ അധികൃതര്‍ക്ക് പകരം അവരുടെ ശിങ്കിടികളായ ഫ്രാന്‍സും ബ്രിട്ടനുമാണ് രംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ലിബിയക്കെതിരായ വ്യോമാക്രമണത്തിന്റെ നിരര്‍ഥകത ചൂണ്ടിക്കാട്ടുകയുണ്ടായി. വ്യോമനിരോധിതമേഖല നടപ്പാക്കുന്നതും ഫലപ്രദമല്ല എന്ന വിമര്‍ശവും അവര്‍ ഉന്നയിക്കുകയുണ്ടായി. പക്ഷേ, അത്തരം വിയോജിപ്പുകള്‍ ആര്‍ ചെവിക്കൊള്ളാന്‍? മാധ്യമങ്ങള്‍ പക്ഷപാതമായാണ് ലിബിയന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ബ്രസീലിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയത് പരമാര്‍ഥമായിരുന്നു. ഖദ്ദാഫി വിരുദ്ധരെ മാത്രം തിരഞ്ഞുപിടിച്ച് ഇന്റര്‍വ്യൂ പുറത്തുവിട്ട മാധ്യമങ്ങള്‍ വൈദേശിക ആക്രമണത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ശനിയാഴ്ചത്തെ ബി.ബി.സിയുടെ റിപ്പോര്‍ട്ട് നോക്കുക: 'വെടിനിര്‍ത്തല്‍ ലംഘിച്ച ഔദ്യോഗിക യുദ്ധവിമാനം പ്രക്ഷോഭകര്‍ വെടിവെച്ചുവീഴ്ത്തി'. സ്വന്തം വിമാനത്തെ പ്രക്ഷോഭകര്‍ വീഴ്ത്തി എന്നതായിരുന്നു യഥാര്‍ഥ സംഭവം. ശരിയായ വാര്‍ത്ത ഒരുദിവസം കഴിഞ്ഞാണ് ബി.ബി.സിയില്‍ പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്കും ആക്രമണതീരുമാനം കൈക്കൊള്ളാന്‍ പടിഞ്ഞാറന്‍ സഖ്യത്തിന് വേണ്ടത്ര സമയവും ന്യായങ്ങളും ലഭിച്ചിരുന്നു. ഇറാഖ് അധിനിവേശത്തിന്റെ ആവര്‍ത്തനം തന്നെ ലിബിയന്‍ ആക്രമണവും. ഇല്ലാത്ത കൂട്ടസംഹാരായുധം തേടിയായിരുന്നു ഇറാഖിനുനേരെയുള്ള അധിനിവേശം. ലിബിയയിലാകട്ടെ 'സംഭവിച്ചിട്ടില്ലാത്ത വെടിനിര്‍ത്തല്‍ ലംഘനം' ആണ് ആക്രമണന്യായം!
'ബ്രിക്' രാജ്യങ്ങളുടെ വിമര്‍ശം നിരാകരിച്ച് പാശ്ചാത്യസഖ്യം നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കുകവഴി അറബ് ലീഗും സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുന്നു. ലിബിയന്‍ അധിനിവേശത്തിന് ചില അറബ് രാജ്യങ്ങള്‍ പിന്തുണ നല്‍കിയത് വിചിത്രമാണ്. അറബ് ആത്മാഭിമാനത്തെ പിന്നില്‍നിന്ന് കുത്തിയിരിക്കുകയാണവര്‍. അല്ലെങ്കിലും സഖ്യരാജ്യമായ യു.എസിനെ പ്രീതിപ്പെടുത്തുക ഈ രാജ്യങ്ങളുടെ സ്വഭാവസവിശേഷതയാണ്. എങ്കിലേ സ്വന്തം മണ്ണില്‍ സ്വന്തം നില ഭദ്രമാകൂ എന്ന് അവര്‍ കണക്കുകൂട്ടുന്നു
.
അതേസമയം, തന്റെ അനുയായികളെ ഖദ്ദാഫി നിരാശപ്പെടുത്തുന്നില്ല. അദ്ദേഹം ജനങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്നു. ബിന്‍ അലി പ്രാണനും കൊണ്ടോടിയതുപോലെ രാജ്യം വിടുന്നതുകൊണ്ട് സംഘര്‍ഷങ്ങള്‍ അവസാനിക്കില്ല എന്ന് ഖദ്ദാഫിക്ക് ബോധ്യമുണ്ട്. ഖദ്ദാഫിയെ ജനവിരുദ്ധനും അക്രമിയും മാത്രമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ പാശ്ചാത്യമാധ്യമങ്ങളാണ് പങ്കുവഹിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാം, അവരെ നേരിടുന്നതിന് ഖദ്ദാഫിയുടെ സൈനികര്‍ക്ക് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ലെന്ന ന്യായം പറഞ്ഞ് പാശ്ചാത്യമാധ്യമങ്ങള്‍ സ്വന്തം കാപട്യം ഇതിനകം വിളംബരം ചെയ്യുകയുണ്ടായി. 'കിറുക്കന്‍', 'ഭ്രാന്തന്‍' തുടങ്ങിയ മുദ്രകള്‍ ഖദ്ദാഫിക്ക് ചാര്‍ത്തി നല്‍കിയും പാശ്ചാത്യമാധ്യമങ്ങള്‍ മുമ്പേ സായുജ്യം കണ്ടെത്തിയിരുന്നു. ബിന്‍ അലിയുടെയും മുബാറകിന്റെയും ചുവടുപിടിച്ച് ഖദ്ദാഫി അധികാരമൊഴിഞ്ഞു, പലായനംചെയ്തു തുടങ്ങിയ വ്യാജവാര്‍ത്തകളും ഇതിനകം പ്രചരിപ്പിക്കപ്പെട്ടു. പ്രസ്തുത സന്ദര്‍ഭത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന് മുമ്പാകെനിന്ന് സ്വന്തം ജനതയെ ധീരനായി അഭിസംബോധന ചെയ്യുകയായിരുന്നു ലിബിയന്‍ നേതാവ്. പക്ഷേ, ആ സംഭവവും അടുത്തദിവസം മാധ്യമങ്ങളാല്‍ വക്രീകരിക്കപ്പെട്ടു. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന് മുന്നില്‍ തങ്ങുക ഭ്രാന്തന്മാരല്ലാതെ മറ്റാര് എന്ന നിലയിലായിരുന്നു ഖദ്ദാഫിയുടെ പ്രഭാഷണത്തെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ ഖദ്ദാഫിയുടെ വസതിയായിരുന്നു ഭാഗികമായി തകര്‍ന്ന ആ മന്ദിരം. ഖദ്ദാഫിയെ ഉന്മൂലനം ചെയ്യാന്‍ 80കളില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ആ കെട്ടിടം ക്ഷയോന്മുഖമായത്. അതേ കെട്ടിടത്തെ വേദിയായി തെരഞ്ഞെടുത്തുകൊണ്ട് ബുദ്ധിമാനായ ഖദ്ദാഫി ചില സന്ദേശങ്ങള്‍ നല്‍കുകയായിരുന്നു. തന്നെ അത്രവേഗം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം, ഇപ്പോഴത്തെ ആക്രമണപദ്ധതിക്ക് പിന്നിലെ യഥാര്‍ഥ ശക്തി പഴയ അമേരിക്കതന്നെ തുടങ്ങിയ ഓര്‍മപ്പെടുത്തലുകള്‍ക്കുവേണ്ടിയാണ് ഖദ്ദാഫി തന്റെ പഴയ വസതിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങള്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിക്കുന്നതിന് മുമ്പേ അല്‍ബരീഖ ഉള്‍പ്പെടെ പ്രധാന എണ്ണശേഖരങ്ങളുടെ നിയന്ത്രണം ഖദ്ദാഫിയുടെ സൈന്യം വീണ്ടെടുത്തിരുന്നു. അതിനാല്‍, വ്യോമനിരോധിതമേഖലാ പ്രഖ്യാപനം ഖദ്ദാഫിയെ തെല്ലും അലോസരപ്പെടുത്തിയിരുന്നില്ല. ഇനി ഏതെങ്കിലും എണ്ണപ്പാടം വിമതവിഭാഗം പിടിച്ചെടുത്താല്‍ അവ സാവകാശം വീണ്ടെടുക്കാനുള്ള ക്ഷമയും സന്നാഹവും ഖദ്ദാഫിക്കുണ്ട്. അതിനാല്‍, ഖദ്ദാഫി പക്ഷത്തിന് വ്യോമനിരോധിതമേഖല ലംഘിക്കേണ്ട പ്രശ്‌നമേ ഉദിക്കുന്നില്ല. അതുവഴി അന്യദേശങ്ങളില്‍ നിറയൊഴിക്കുന്നതില്‍ സായുജ്യം കണ്ടെത്തുന്ന പാശ്ചാത്യശക്തികള്‍ക്ക് അവസരം നല്‍കാനും ഖദ്ദാഫിപക്ഷം ആഗ്രഹിച്ചിരുന്നില്ല.
യു.എന്നിനെ മറയാക്കി പാശ്ചാത്യര്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ച ഉടന്‍ ഖദ്ദാഫി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുണ്ടായി. വളരെ ആത്മാര്‍ഥമായ നടപടി ആയിരുന്നു ഖദ്ദാഫിയുടെ പ്രഖ്യാപനം. നിഷ്പക്ഷരായ അന്താരാഷ്ട്ര നിരീക്ഷകരെ മേഖല നിരീക്ഷിക്കാന്‍ നിയോഗിക്കുന്നതിനോട് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. പക്ഷേ, സൂത്രശാലിയായ അമേരിക്ക ഇവിടെ പുതിയ അടവുകളാണ് സ്വീകരിച്ചത്. പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍നിന്ന് ഔദ്യോഗികസേന പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ആത്മാഭിമാനമുള്ള ഒരു നേതാവിനും അംഗീകരിക്കാന്‍ സാധ്യമല്ലാത്ത നിര്‍ദേശമായിരുന്നു അത്.
ഒരുപക്ഷേ, ഖദ്ദാഫി ഇനി അറബ്കാര്‍ഡ് ഇറക്കിയാകും യു.എസ് നീക്കത്തെ നേരിടുക. രണ്ടുവര്‍ഷം മുമ്പ് ഗസ്സയില്‍ ഇസ്രായേല്‍ നിഷ്ഠുരമായ ആക്രമണം നടത്തിയിട്ടും അവിടെ 'വ്യോമനിരോധമേഖല'ഏര്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യാന്‍ പോലും തയാറാകാത്ത അമേരിക്കയുടെ ഇരട്ടത്താപ്പ് ഖദ്ദാഫി തുറന്നുകാട്ടും. അതുവഴി അറബ് ജനതയുടെ അനുഭാവം നേടാനാകും ഖദ്ദാഫിക്ക്. അറബ് ജനതയുടെ രോഷത്തെ അമേരിക്ക ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്. കാരണം, അറബ്ജനതയുടെ രോഷം അവിടങ്ങളിലെ യു.എസ് അനുകൂല ഭരണകൂടങ്ങളോടായി മാറുന്നത് ഈ ഘട്ടത്തില്‍ യു.എസിന് ഗുണകരമല്ല. അതിനാല്‍, ലിബിയക്കെതിരെ അറബ് ലീഗിനെയും മറ്റും അണിനിരത്തുന്ന തന്ത്രം അവലംബിച്ചാണ് യു.എസിന്റെ ചുവടുവെപ്പുകള്‍. ലിബിയന്‍ എപ്പിസോഡ് പ്രതീക്ഷക്കൊത്തവിധം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്ത അറബ് ഭരണകൂടത്തിനുനേരെ നീങ്ങാം.
സൂക്ഷ്മമായ കണക്കുകൂട്ടലുകളോടെയാണ് യു.എസ് നീക്കം. മുറവിളികളോ പ്രതിഷേധങ്ങളോ യു.എസ് തീരുമാനങ്ങളില്‍ മാറ്റമുണ്ടാക്കില്ല. ഖദ്ദാഫിയുടെ കഥതീര്‍ന്നാല്‍ കശാപ്പിന് ഊഴം കാത്തിരിക്കുന്ന മാടുകളുടെ സ്ഥിതിയാകും മേഖലയിലെ ഇതര ഭരണകര്‍ത്താക്കളുടേത്. എന്നാല്‍, ഇത്തരം നടപടികള്‍ അറബ് പ്രദേശങ്ങളില്‍ ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാന്‍ വഴിയൊരുക്കുമെന്നൊരു വാദം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, ഈ വിധം അടിച്ചേല്‍പിക്കുന്ന ജനാധിപത്യം വിജയം വരിക്കുമോ? ജനാധിപത്യവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുടേയും സംവിധാനങ്ങളുടേയും അഭാവത്തില്‍ അവയുടെ ഫലപ്രാപ്തി ഗണ്യമായി താഴ്ന്നുപോകും. അരാജകത്വവും പരിശീലനരാഹിത്യവും മിലിട്ടന്‍സിയും ചേര്‍ന്ന് ഈ രാജ്യങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്.
ചുരുക്കത്തില്‍ അമേരിക്കയുടെ ആ മഹനീയ ആസൂത്രണങ്ങളും പുകള്‍പെറ്റ തന്ത്രങ്ങളും വൃഥാവിലാകുന്ന ചരിത്രമുഹൂര്‍ത്തത്തിന് ദീര്‍ഘമായ കാത്തിരിപ്പുകള്‍ വേണ്ടിവരില്ല.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Fri, 07/08/2011 

അറബികളുടെ ഊര്‍ജസ്വലതയും ആത്മവീര്യവും പുനരുജ്ജീവിപ്പിക്കുന്നതില്‍ 'അസബിയ്യ' എന്ന വികാരം ചെറുതല്ലാത്ത പങ്കുവഹിക്കുന്നതായി ചരിത്രത്തിന്റെ മുഖവുരയില്‍ 'ഇബ്‌നു ഖല്‍ദൂന്‍ നിരീക്ഷിക്കുന്നുണ്ട്. അസബിയ്യക്ക് 'വര്‍ഗബോധ'മെന്നോ' സാമൂഹിക ഐക്യദാര്‍ഢ്യബോധ'മെന്നോ ഒക്കെയുള്ള വിശാല പരിഭാഷ നല്‍കാം. നാടോടികളും ഗോത്രവര്‍ഗക്കാരുമായ അറബികളെ ഇതര ലോകങ്ങളിലേക്ക് ജൈത്രയാത്ര നടത്താന്‍ ഈ പൊതുബോധം ശക്തമായ പ്രചോദക സ്രോതസ്സായി നിലകൊള്ളുകയുണ്ടായി. 'അറബ് വസന്തം' എന്ന പേരില്‍ യശസ്സാര്‍ജിച്ചുവരുന്ന അറബ് ലോകത്തെ സമകാലിക ജനകീയ വിപ്ലവ നീക്കങ്ങള്‍ക്കു പിറകിലും മേല്‍പറഞ്ഞ അസബിയ്യയുടെ സ്‌പര്‍ശമുണ്ട്. അറബ് മാഹാത്മ്യങ്ങളെ തരിപ്പണമാക്കി ജനങ്ങളെ ഇരകള്‍ മാത്രമാക്കിയ ഏകാധിപതികളെ ജനങ്ങള്‍ ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഉറക്കംപൂണ്ടിരുന്ന അറബ് തെരുവുകള്‍ വിപ്ലവഭേരികളോടെ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു.
അപ്രവചനീയത വിപ്ലവ മുന്നേറ്റങ്ങളുടെ പൊതുസ്വഭാവമാണ്. അതിന്റെ ദിശ ഏതെന്ന് നിര്‍ണയിക്കുക പ്രയാസം. അവ മാറ്റങ്ങള്‍ സൃഷ്ടിക്കും. പക്ഷേ, സ്ഥിരത എപ്പോള്‍ കൈവരിക്കാം എന്ന കാര്യം ഗണിച്ചു പറയാനാകില്ല. ഖദ്ദാഫിമാരും ബശ്ശാര്‍ അല്‍ അസദുമാരും ഇപ്പോഴും അധികാര കസേരകള്‍ വിടാന്‍ ഭാവമില്ലാതെ അവയില്‍ മുറുകെ പിടിച്ചിരിക്കുന്നു. പഴയ ലോകത്തെയാണ് അവര്‍ പുണരുന്നത്. സ്വന്തം ആശയങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു എന്ന പരുഷ യാഥാര്‍ഥ്യം അഭിമുഖീകരിക്കാനുള്ള ധീരതയും അവര്‍ക്കില്ല. രാജ്യത്തിന്റെ പൊതുമുതലുകളെ (എണ്ണ ഉള്‍പ്പെടെ) ഇവര്‍ സ്വന്തം സമ്പാദ്യമാക്കി മാറ്റി. അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ജനങ്ങളുടെ അവകാശങ്ങളെ ഇവര്‍ കശാപ്പ് ചെയ്തു.
ഈ സൈനിക-പൊലീസ്‌രാജുകള്‍ ലോകരാജ്യങ്ങളുടെ ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ നിരവധി കൗശല നീക്കങ്ങള്‍ ഇതിനകം നടത്തുകയുണ്ടായി. അടിച്ചമര്‍ത്തല്‍ നയവും അധികാര വാഞ്ഛയും സാധൂകരിക്കാന്‍ പലവിധ ഒഴികഴിവുകളും ഉന്നയിക്കപ്പെട്ടു. മധ്യകാല ഭരണകൂടങ്ങള്‍ ഇതിനേക്കാള്‍ എത്രയോ ഭേദമാണെന്ന് പറയാം. ഖദ്ദാഫി കുടുംബത്തിന്റെ അഹന്തയും ദുര്‍ഭരണവും അസഹനീയതയുടെ പരിധികള്‍ അതിലംഘിച്ചിട്ടും ലോക ജനത അതിനെ ഇന്നോളം നിലനില്‍ക്കാന്‍ അനുവദിച്ചത് ബഹു വിചിത്രമായിരിക്കുന്നു.
ഇറ്റലിയിലെ വന്‍കിട ഫുട്ബാള്‍ ക്ലബുകള്‍ സ്വന്തമാക്കാന്‍ ഖദ്ദാഫി പുത്രന്മാര്‍ പണം ധൂര്‍ത്തടിച്ചു. ലണ്ടനിലെ വിഖ്യാതമായ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സു പോലും ഖദ്ദാഫിയുടെ മകന്റെ ധനാഢ്യതക്കു മുന്നില്‍ ഭവ്യത പൂണ്ടു. പഠന ഗവേഷണങ്ങള്‍ വേണ്ടത്ര നടത്താതെ ഖദ്ദാഫി പുത്രന്‍ ഈ കലാലയത്തില്‍ നിന്ന് ബിരുദം തരപ്പെടുത്തുകയും ചെയ്തു. ഖദ്ദാഫിയുടെ സന്താനങ്ങള്‍ ഈ ഭീമ സംഖ്യകള്‍ എങ്ങനെ സ്വായത്തമാക്കി. പൊതുജനങ്ങളുടെ സ്വത്ത് തട്ടിപ്പറിക്കുക എന്ന ലളിതമായ തന്ത്രത്തിലൂടെയായിരുന്നു അവരുടെ ധനാര്‍ജനം. വിദേശീയര്‍ പാടിയ മുഖസ്തുതികള്‍ കേട്ട് സായൂജ്യമടയുന്നതിനിടയില്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ ചിന്താഗതികള്‍ മാറിപ്പോയത് ഗ്രഹിക്കാന്‍ സാധ്യമായതുമില്ല.
മൂല്യങ്ങളെക്കുറിച്ച് സദാ വാചാലരാണ്  പാശ്ചാത്യ ഭരണകൂടങ്ങള്‍. എന്നാല്‍, താല്‍പര്യങ്ങള്‍ മാനിക്കുന്നുണ്ടെങ്കില്‍ അവര്‍ ഏത് ഏകാധിപതിക്കും പിന്തുണ നല്‍കും. മൂല്യങ്ങള്‍ ലംഘിക്കുന്നതോ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതോ ജനങ്ങളെ കുരുതികഴിക്കുന്നതോ പാശ്ചാത്യര്‍ പ്രശ്‌നമാക്കില്ല. ഈജിപ്തിലെ ഹുസ്‌നി മുബാറകിന്റെ കഥ ഇതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. ആ ഏകാധിപതിയുടെ ക്രൂരതകള്‍ പാശ്ചാത്യര്‍ക്ക് നേരത്തേ അറിയാം. പക്ഷേ, അങ്ങോര്‍ അമേരിക്കയുടെ വിനീത വിധേയനായിരുന്നു. അതിനാല്‍, അയാള്‍ക്ക് സര്‍വ ഹീനതകള്‍ക്കും ലൈസന്‍സ് ലഭിച്ചു. എന്നാല്‍, ഇപ്പോള്‍ കഥയാകെ മാറി. തഹ്‌രീര്‍ സ്‌ക്വയറിലെ ജനസഞ്ചയം മുബാറകിന്റെ തേര്‍വാഴ്ചക്ക് അറുതിയുണ്ടാക്കി. ഈജിപ്തിന്റെ ഭാഗധേയം അവര്‍ പുനര്‍നിര്‍ണയിച്ചു. ഈജിപ്തിലെയും തുനീഷ്യയിലെയും തങ്ങളുടെ ചങ്ങാതിമാരായ ഏകാധിപതികളെ രക്ഷിക്കാനാകാതെ പകച്ചു പോയ അമേരിക്കയും യൂറോപ്പും ഇപ്പോള്‍ വിപ്ലവത്തിന്റെ സ്രഷ്ടാക്കളോട് അടുപ്പം സ്ഥാപിക്കാനുള്ള തീവ്രയജ്ഞത്തില്‍ വ്യാപൃതരാണ്.
സോവിയറ്റ് യൂനിയന്റെ ശിഥിലീകരണത്തിനുശേഷം സാര്‍വദേശീയ കാര്യങ്ങളില്‍ റഷ്യ നിഷ്‌ക്രിയമാണ്. ശബ്ദം കൊണ്ടു മാത്രം ചിലപ്പോള്‍ ചില ആക്രമണങ്ങള്‍ റഷ്യ നടത്തുന്നുണ്ടായിരിക്കും. ചൈനയുടെ സമീപനവും ഭിന്നമല്ല. ഈ നിഷ്‌ക്രിയത അന്താരാഷ്ട്ര ധിക്കാരങ്ങള്‍ക്ക് പ്രോത്സാഹനമായി മാറുന്നു.
ലിബിയയില്‍ ഖദ്ദാഫിയെയും സിറിയയില്‍ ബശ്ശാറിനെയും നിഷ്‌കാസനം ചെയ്യാനുള്ള ജനകീയ സമരങ്ങള്‍ ശക്തമാണ്. ഈ ജനകീയ ഉയിര്‍ത്തെഴുന്നേല്‍പിനെ ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്ത് നേരിടാനാണ് ഇരു സ്വേച്ഛാധിപതികളുടെയും തീരുമാനം. ഇരുവര്‍ക്കും നഷ്ടപ്പെടാന്‍ ഏറെയുണ്ട്. പൊതുഖജനാവില്‍നിന്ന് അപഹരിച്ച കൊള്ളമുതല്‍ തന്നെ അവയില്‍ പ്രധാനം. പിന്നെ അമിതാധികാര സുഖഭോഗങ്ങളും. വിപ്ലവത്തിന് വിളംബം സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചേക്കാം. എന്നാല്‍ വിപ്ലവത്തെ ചിറകെട്ടി തടയാന്‍ സാധ്യമല്ല. അല്‍പം വൈകിയാലും അത് സാക്ഷാത്കരിക്കപ്പെടാതിരിക്കില്ല.
അറബ് ജനതയെ കാല്‍ക്കാശിന് കൊള്ളാത്തവരായി പാശ്ചാത്യര്‍ കരുതാതിരിക്കട്ടെ. ഏകാധിപതികളുടെ സംരക്ഷകരായി നിന്നതിന്റെ പേരില്‍ അവര്‍ക്ക് പടിഞ്ഞാറിനോടും കടുത്ത അമര്‍ഷമുണ്ട്. മാത്രമല്ല, ആധുനികത സ്വീകരിക്കാനുള്ള അവരുടെ സന്ദര്‍ഭങ്ങളെ തച്ചുടച്ചതിന്റെ പേരിലും അവര്‍ക്ക് പടിഞ്ഞാറിനോട് വിദ്വേഷമുണ്ട്. ജനാധിപത്യവും ലിംഗ സമത്വവും ഇല്ലാതെ ആധുനീകരണം നടപ്പാക്കാനാവില്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഉയിര്‍കൊള്ളുന്ന ഭരണകൂടങ്ങള്‍ക്ക് ആരോടും പകയുണ്ടാകില്ല. എന്നാല്‍, ആരുടെയെങ്കിലും വിനീത വിധേയരാകാനും അവ തയാറാകില്ല.
വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സിനും മറ്റുമായി അറബ് രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് അധികൃതരുമായി പോരാടേണ്ടി വരുന്നു. പ്രവാചകന്റെ പത്‌നി ആഇശ ഒട്ടകപ്പുറത്തേറി ആ മരുവാഹനത്തെ നിയന്ത്രിച്ച് യാത്ര ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് സ്വയം വാഹനമോടിച്ചുകൂടാ എന്നാണ് സ്ത്രീകള്‍ ഉന്നയിക്കുന്ന ചോദ്യം. മക്കയിലെയും മദീനയിലെയും പള്ളികളില്‍ സ്ത്രീകള്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നുവെങ്കില്‍ ഇതര പള്ളികള്‍ സ്ത്രീകളുടെ ദേവാലയ പ്രവേശം എന്തിനു വിലക്കുന്നു എന്നും അവര്‍ ചോദ്യമുയര്‍ത്തുന്നു. ആധുനിക അറബ് രാജ്യങ്ങളിലേതിനേക്കാള്‍ കൂടിയ അളവില്‍ സ്ത്രീ-പുരുഷ സമത്വം പഴയകാല അറബി രാജ്യങ്ങളില്‍ നിലനിന്നിരുന്നു എന്ന യാഥാര്‍ഥ്യം മാനിക്കപ്പെടേണ്ടിയിരിക്കുന്നു. ഇവയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ ജനങ്ങളുടെ മനസ്സ് തുറപ്പിക്കാതിരിക്കില്ല. തുറന്ന പൗരസമൂഹ സൃഷ്ടിക്ക് തുറന്ന മനസ്സുകള്‍ വഴിയൊരുക്കും.
സിറിയയില്‍ പരേതനായ പ്രസിഡന്റ് ഹാഫിസ് അസദ് കുടുംബ വാഴ്ചക്കാണ് അടിത്തറയിട്ടത്. സിവിലിയന്മാരെ കൊല്ലുന്നതിലോ തുറുങ്കിലടക്കുന്നതിലോ ഒട്ടും മാനസിക സങ്കോചം അയാള്‍ അനുഭവിച്ചിരുന്നില്ല. എല്ലാ നഗര കവാടങ്ങളിലും പൊതു മന്ദിരങ്ങളിലും അയാള്‍ ഇങ്ങനെ ഒരു മുദ്രാവാക്യം കുറിച്ചിട്ടിരുന്നു. 'എക്കാലത്തും ഹാഫിസ് അസദ് ആയിരിക്കും സിറിയന്‍ നേതാവ്'. ഈ പൊങ്ങച്ചം പിന്‍പറ്റുന്നവന്‍ തന്നെ അങ്ങോരുടെ പുത്രനായ ഇപ്പോഴത്തെ പ്രസിഡന്റ് ബശ്ശാര്‍. പക്ഷേ, 'അസബിയ്യ'യുടെ വേലിയേറ്റവും സമയവും ആരേയും കാത്തുനില്‍ക്കാറില്ല എന്ന സത്യം ബശ്ശാറും മറ്റു ചിന്താശൂന്യരും മറന്നു പോകുന്നു.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Tue, 08/16/2011 

വാഷിങ്ടനില്‍നിന്ന്  നല്ല വാര്‍ത്തയും
വാഷിങ്ടനില്‍നിന്ന് വരുന്ന ചീത്ത വാര്‍ത്തകള്‍ കേട്ട് ലോകം മടുത്തു. അമേരിക്കയുടെ കടബാധ്യതയും അത് ആഗോള തലത്തില്‍ എങ്ങനെ ബാധിക്കുമെന്നതുമായിരുന്നു അടുത്ത കാലത്തെ വാര്‍ത്ത. വേണ്ടാത്ത യുദ്ധങ്ങള്‍ നടത്തി വരുത്തിക്കൂട്ടിയ കരകാണാത്ത കടങ്ങള്‍ ലോക സാമ്പത്തിക ക്രമത്തെ അങ്കലാപ്പിലാക്കി. അതു നേരിടാന്‍ ലോക വന്‍ ശക്തികളുടെ നെട്ടോട്ടവും. ഇതൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് അത്രയൊന്നും ശ്രദ്ധിക്കാതെപോയ ഒരു നല്ല വാര്‍ത്ത വാഷിങ്ടണില്‍നിന്ന് വരുന്നത്.
2001 സെപ്റ്റബര്‍ 11ന് ശേഷം ബുഷ് ഭീകരതാവിരുദ്ധ യുദ്ധയന്ത്രവുമായി മുന്നേറിയപ്പോള്‍ അമേരിക്ക സ്വന്തം ആത്മാവിനെ തന്നെ മറന്നുപോയിരുന്നു. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ അമേരിക്ക സ്വേച്ഛാധിപത്യ വാഴ്ചയുടെ തന്ത്രകുതന്ത്രങ്ങളിലേക്ക് കൂലംകുത്തി വീണു. മുസ്‌ലിംകളും മുസ്‌ലിം രാഷ്ട്രങ്ങളും നാസി ജര്‍മനിയിലെ ജൂതരെപ്പോലെ ചകിതരും പീഡിതരുമായി. ബുഷ് ഭരണകൂടത്തിന്റെ മുഴുവന്‍ തന്ത്രങ്ങളും അമേരിക്കന്‍ മുസ്‌ലിംകളുടെ മുന്നില്‍ ഒരു കരാള ഭാവിയുടെ ചിത്രം വരച്ചുവെച്ചു. എഫ്.ബി.ഐയും മറ്റു രാജ്യരക്ഷാ ഏജന്‍സികളും മുഴുവന്‍ ഗവണ്‍മെന്റ് മിഷനറികളും ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഒറ്റക്കെട്ടായിനിന്ന് അതിന്റെ ഭീകരത വര്‍ധിപ്പിച്ചു.
ഈ അവസ്ഥാവിശേഷം പറ്റേ മാറിയെന്ന് പറഞ്ഞുകൂട. പക്ഷേ, മാറ്റത്തിന്റെ നാന്ദി കണ്ടുതുടങ്ങിയിരിക്കുന്നു. അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്റെ തിരോധാനത്തോടെ വിശേഷിച്ചും. അമേരിക്കന്‍ അന്തരീക്ഷത്തിലും ബഹുജനങ്ങളിലും ഒരു ആശ്വാസത്തിന്റെ പുതിയ കാറ്റ് വീശുന്നപോലെ തോന്നുന്നു. ഈ  ഗതിക്ക് ആക്കവും തൂക്കവും നല്‍കുന്നതാണ് വൈറ്റ്ഹൗസില്‍നിന്ന് അടുത്ത ദിവസം പുറത്തുവന്ന ശ്രദ്ധേയമായ പ്രഖ്യാപനം. അമേരിക്കന്‍ മുസ്‌ലിംകളുടെ നേരെ പുതിയ സമീപനത്തിന്റെ ആവശ്യകത അത് ഊന്നിപ്പറയുന്നു. മുസ്‌ലിംകളിലെ ഏതാനും വ്യക്തികളോ ഒറ്റപ്പെട്ട സംഘടനകളോ തീവ്രവാദ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്നതിന്റെയോ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയോ പേരില്‍ മുഴുവന്‍ മുസ്‌ലിംകളെയും തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കുന്നതിനെ പ്രഖ്യാപനം നിരാകരിക്കുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അല്‍ ഖാഇദയെ മുന്‍നിര്‍ത്തി മുഴുവന്‍ മുസ്‌ലിംകളെയും പ്രതിക്കൂട്ടില്‍ കയറ്റിക്കൂട. അമേരിക്ക ഇസ്‌ലാമുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന അല്‍ ഖാഇദയുടെയും സമാന തീവ്രവാദിസംഘടനകളുടെയും പ്രചാരണം സത്യവിരുദ്ധവും അര്‍ഥശൂന്യവുമാണ്. വ്യത്യസ്ത മതങ്ങളുടെ സഹവര്‍ത്തിത്വവും ബഹുസ്വരതയും അമേരിക്കയുടെ സനാതന മൂല്യങ്ങളാണ്. പ്രഖ്യാപനത്തിലെ ശ്രദ്ധേയമായ ഭാഗങ്ങള്‍:
 'അമേരിക്ക ഒരു വിധത്തില്‍ ഇസ്‌ലാമുമായി യുദ്ധത്തിലാണെന്ന അല്‍ ഖാഇദാ പ്രചാരണം നേരിടേണ്ടതുണ്ട്.  വിശദമായ അന്വേഷണവും ഗവേഷണവുംകൊണ്ട്  തെളിയുന്നതിതാണ്: അല്‍ ഖാഇദ വിശ്വസിക്കുന്നത് (1) അമേരിക്ക ഇസ്‌ലാമിനെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് (2) അതിനാല്‍ അമേരിക്കക്കാരെ ആക്രമിക്കുന്നത് ന്യായീകരിക്കാം...
വിശ്വാസസംഹിതകളും പശ്ചാതലങ്ങളും പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും ക്രിയാത്മക പങ്കാളിത്തം ആദര്‍ശമായി വെച്ചുപുലര്‍ത്തുന്ന ഒരു നാടിന്റെ -അമേരിക്കയുടെ- ഭാഗമാണ് ഇസ്‌ലാം. ഏതൊരു ആദര്‍ശങ്ങള്‍ അല്‍ ഖാഇദ നിശ്ശേഷം തള്ളിപ്പറയുന്നുവോ അതേ ആദര്‍ശങ്ങള്‍-മതസ്വാതന്ത്ര്യം, ബഹുസ്വരത- നാം മുറുകെ പിടിക്കുന്നു.
ലോകത്തെങ്ങുമുള്ള മുസ്‌ലിം സമൂഹങ്ങളുമായി പരസ്‌പര ബഹുമാനത്തിലധിഷ്ഠിതമായ, ഭാഗഭാഗിത്വത്തിന്‍േറതായ ഒരു മാതൃകയാണ് നാം ഊന്നിപ്പറയുന്നത്. അമേരിക്കന്‍ ഗവണ്‍മെന്‍േറാ അമേരിക്കന്‍ ജനതയോ ഏതാനും വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍വെച്ച് ഇതര സമൂഹങ്ങളെ ഒന്നടങ്കം അധിക്ഷേപ മുദ്രകുത്താന്‍ പാടില്ല.
ദൃഢമായ മതവിശ്വാസങ്ങളെ അക്രമാസക്തമായ തീവ്രവാദവുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. മതസ്വാതന്ത്ര്യം അമേരിക്കന്‍ മൗലികാവകാശമാണ് -നാം ശക്തമായി വാരിപ്പുണരുന്ന ആദര്‍ശം. വ്യത്യസ്ത മതവിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തിയ ജനവിഭാഗങ്ങള്‍ സമൃദ്ധമായി വളര്‍ന്നിട്ടുണ്ട് അമേരിക്കയില്‍ -അതിന്റെ ജനനം മുതല്‍.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നാം അനുവദിക്കുകയില്ലെങ്കിലും ഗവണ്‍മെന്റ് പോളിസിയോടുള്ള എതിര്‍പ്പ് നിയമവിരുദ്ധമോ ദേശസ്‌നേഹവിരുദ്ധമോ അല്ല. ആരെയെങ്കിലും തീവ്രവാദിയായി മുദ്രകുത്താനും അത് കാരണമായിക്കൂട. ചര്‍ച്ച, സംവാദം, സഹകരണം എന്നീ തത്ത്വങ്ങളിലാണ് നമ്മുടെ രാഷ്ട്രം അധിഷ്ഠിതമായിരിക്കുന്നത്'.
ഇത് കേവലം ഒരു പ്രഖ്യാപനമല്ല. അമേരിക്കന്‍ ഭരണകൂടത്തിന്റെ അടുത്ത പോളിസിയാണ് എന്നതുകൊണ്ട് ഇത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. അഥവാ ഫെഡറല്‍ ഗവണ്‍മെന്റ്, സംസ്ഥാന-പ്രാദേശിക  ഭരണകൂടങ്ങള്‍, എഫ്. ബി.ഐ, മറ്റു രാജ്യരക്ഷാ ഏജന്‍സികള്‍ എല്ലാം നിര്‍ബന്ധമായും പാലിക്കേണ്ട നിലപാട് എന്ന നിലക്കാണ് ബറാക് ഒബാമ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇപ്പറഞ്ഞ ഏജന്‍സികളെല്ലാം മുസ്‌ലിം സമൂഹങ്ങളുമായി പൊരുത്തപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതിന്റെ രൂപരേഖ വരച്ചുകാട്ടുന്നുണ്ട് എട്ടു പേജ് വരുന്ന പ്രഖ്യാപനം. അതുകൊണ്ട് തന്നെയാണ് അമേരിക്കന്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണ സംഘടനയായ കെയര്‍ (Council of American Islamic Relations) പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. അതേപോലെ അമേരിക്കന്‍ മുസ്‌ലിം കളുടെ രാഷ്ട്രീയവേദിയും പ്രഖ്യാപനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഭീകരവിരുദ്ധ നിലപാടിന്റെ പേരുപറഞ്ഞ് ബുഷ് ഭരണകൂടം സൃഷ്ടിച്ചതും ആഴത്തില്‍ വേരൂന്നിയതുമായ മുസ്‌ലിംകള്‍ക്കെതിരായ സംശയത്തിന്റെ അന്തരീക്ഷം അത്രവേഗം മായ്ച്ചുകളയാന്‍ പറ്റില്ലെങ്കിലും തങ്ങളുടെ മനോഭാവം മാറ്റാന്‍ എഫ്.ബി.ഐ അടക്കമുള്ള അമേരിക്കന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ നിര്‍ബന്ധിതരാവുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ പൊതുജനാഭിപ്രായവും ഈ പുതിയ പോളിസിക്ക് അനുകൂലമായി മാറാനാണ് സാധ്യത. വിശിഷ്യാ ബുഷിന്റെ ഭീകരതാവിരുദ്ധ യുദ്ധങ്ങള്‍ സൃഷ്ടിച്ച കനത്ത കട ഭാരങ്ങള്‍ അമേരിക്കന്‍ പൗരന്മാരുടെ നട്ടെല്ലൊടിക്കുന്ന ഈ സന്ദര്‍ഭത്തില്‍.
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati


Published on Sun, 09/11/2011

9/11: ആഗോളമാറ്റങ്ങള്‍
9/11 ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന സിദ്ധാന്തങ്ങളെ തല്‍ക്കാലം മാറ്റിവെക്കാം. ഏത് അത്യാഹിതത്തെ തുടര്‍ന്നും അത് പതിവുള്ളതാണ്. എന്നാല്‍ സംഭവത്തിന്റെ മൂലകാരണങ്ങള്‍ പശ്ചിമേഷ്യന്‍ പ്രതിസന്ധിയിലേക്കു നീളുന്നുണ്ടെന്നതില്‍ രണ്ടഭിപ്രായമില്ല. പതിറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന ഈ പ്രതിസന്ധി അറബ്-ഇസ്രായേലി സംഘര്‍ഷത്തിന്റെയും അപരിഹാര്യമായ ഫലസ്തീന്‍പ്രശ്‌നത്തിന്റെയും വ്രണങ്ങള്‍ പൊട്ടിയൊലിച്ചുണ്ടായതാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിടി പ്രശ്‌നങ്ങളുണ്ട്. അതില്‍ പ്രഥമപ്രധാനം, 'ആഗോളീകരണത്തെച്ചൊല്ലിയുള്ള അസന്തുഷ്ടി' എന്നു പറയാവുന്ന പ്രതിഭാസമാണ്. രാഷ്ട്രീയശാക്തീകരണത്തിനായുള്ള ഉല്‍ക്കടമായ അഭിനിവേശം പശ്ചിമേഷ്യയില്‍ ഉയര്‍ന്നുവരുന്നതിന് ഇതിടയാക്കിയിട്ടുണ്ട്. രണ്ടാമത്, മുസ്‌ലിം പശ്ചിമേഷ്യയിലെ തന്ത്രപ്രധാനവും എണ്ണ സമ്പന്നവുമായ രാഷ്ട്രങ്ങള്‍ക്കുമേല്‍ പടിഞ്ഞാറ് സ്ഥാപിച്ചെടുത്ത രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരികമേധാവിത്തവും.
ഇസ്രായേലിനോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുന്ന ഏകപക്ഷീയ നയനിലപാടുകള്‍ കൈക്കൊള്ളുകയും 'പാശ്ചാത്യഅനുകൂല' അറബ് സ്വേച്ഛാധിപത്യഭരണകൂടങ്ങളുടെ പ്രായോജകരായി മാറുകയും ചെയ്യുന്ന അമേരിക്ക പശ്ചിമേഷ്യാപ്രതിസന്ധിയുടെ മര്‍മസ്ഥാനത്താണുള്ളത്. അറബ്‌തെരുവുകളില്‍ പടിഞ്ഞാറിന്റെ ചൂഷണാധിപത്യത്തിനെതിരെ ഉരുണ്ടുകൂടുന്ന അസ്വസ്ഥതകള്‍ ഇതിനു പുറമെയാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ അനുഭവത്തില്‍ പശ്ചിമേഷ്യാ പ്രതിസന്ധിയുടെ മൂലകാരണങ്ങളെ അഭിമുഖീകരിക്കാന്‍ അമേരിക്ക തയാറായിട്ടില്ല. എന്നുതന്നെയല്ല, നേര്‍വിപരീതമായി പുതിയ അറബ്‌വസന്തത്തെ വരുതിയിലാക്കി, മേഖലയിലെ പടിഞ്ഞാറന്‍ ആധിപത്യത്തെ പുതിയ രൂപത്തിലും ഭാവത്തിലും പുനഃസ്ഥാപിക്കാനുള്ള പ്രവണതകളും യു.എസ് ഭാഗത്ത് ദൃശ്യമാണ്.
9/11 ആക്രമണങ്ങള്‍, സ്വന്തം താല്‍പര്യങ്ങളും കരുതലുകളും ഭീഷണിയിലാണെന്ന് ആരോപിച്ച് ലോകത്തിന്റെ ഏതുഭാഗത്തും ഏകപക്ഷീയമായ മുന്‍കൂര്‍ സൈനികനീക്കങ്ങള്‍ നടത്തുന്നതിന്  അമേരിക്കക്ക് സാധുത നല്‍കി. വിദേശങ്ങളില്‍ പരമാധികാരരാഷ്ട്രങ്ങളുടെ അതിരുകള്‍ ഭേദിച്ചുള്ള സൈനികനടപടികള്‍ക്കായി 'അനുഭാവമുള്ളവരുടെ സഖ്യം' രൂപപ്പെടുത്താന്‍വേണ്ടി ഐക്യരാഷ്ട്രസഭയെയും അംഗീകൃത അന്താരാഷ്ട്രനിയമചട്ടങ്ങളെയും മറികടക്കാനും അമേരിക്ക ശ്രമിച്ചു. 'മനുഷ്യസ്‌നേഹപരമായ ഇടപെടല്‍' (Humanitarian Intervention) എന്നൊരു തത്ത്വം തന്നെ അവര്‍ രൂപപ്പെടുത്തി. ശീതയുദ്ധാനന്തര ലോകത്ത് ഈ തത്ത്വത്തിന്റെ പ്രാഗ്‌രൂപം കണ്ടത് 1990 കളില്‍ ബാള്‍ക്കന്‍നാടുകളില്‍ മുന്‍യൂഗോസ്‌ലാവ്യയുടെ ഇഴപിരിച്ചിലിലേക്ക് നയിച്ച പടിഞ്ഞാറന്‍ ഇടപെടലിലാണ്. എന്നാല്‍, 2001ഒക്‌ടോബറിലെ അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിലാണ് അതിന്റെ ഏറ്റവും ശക്തിമത്തായ സാന്നിധ്യം തെളിഞ്ഞുകണ്ടത്.
അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശം ഒഴിവാക്കാമായിരുന്നുവെന്നത് ഒരു രസിക്കാത്ത സത്യമാണ്. 9/11 ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അഫ്ഗാന്‍സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടാനും ആ ദുര്‍ഭഗരാഷ്ട്രത്തില്‍ ഭരണമാറ്റം വരുത്താനും കഴിയും വിധം, ലോകമെങ്ങുമുള്ള അമേരിക്കന്‍സഹതാപത്തെ മുതല്‍ക്കൂട്ടാന്‍ ബുഷ് ഭരണകൂടത്തിന് കഴിഞ്ഞു. ഈ അമേരിക്കന്‍നീക്കത്തിലെ ദുഷ്ടലാക്ക് വളരെ പ്രകടമായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തില്‍ അമേരിക്കയായിരുന്നു താലിബാന്റെ പ്രായോജകര്‍. ഏതാണ്ട് 9/11 ആക്രമണത്തിന്റെ ഘട്ടം വരെ അമേരിക്കന്‍ഭരണകൂടം താലിബാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തിവന്നതാണ്. 9/11 ആക്രമണത്തിനുശേഷം അല്‍ഖാഇദയുമായുള്ള ബന്ധം വിച്ഛേദിക്കാനും നിഷ്പക്ഷനായ ഒരു മൂന്നാംകക്ഷിയിലൂടെ ഉസാമ ബിന്‍ലാദിനെ കൈമാറാനും താലിബാന്‍ ഒരുക്കമായിരുന്നു. എന്നാല്‍ കാബൂളിന്റെ ഈ നിര്‍ദേശത്തെ വെറുമൊരു ഉപായം എന്നുപറഞ്ഞ് തള്ളിക്കളയുകയായിരുന്നു ബുഷ് ഭരണകൂടം. അതുമാത്രമല്ല. വടക്കന്‍സഖ്യം എന്നറിയപ്പെടുന്ന അഫ്ഗാനിലെ താലിബാന്‍വിരുദ്ധ ശക്തികളും റോമില്‍ പ്രവാസജീവിതം നയിച്ചിരുന്ന സാഹിര്‍ഷാ രാജാവുമൊക്കെ കൈകോര്‍ത്ത് കാബൂളില്‍ വിശാലമായൊരു ഭരണകൂടം സ്ഥാപിക്കാനും അല്‍ഖാഇദയെ സ്വന്തം മണ്ണില്‍ നിന്നു പുറന്തള്ളാനുമായി ഒരു ആഗോള അഫ്ഗാന്‍ പരിഹാരക്രിയക്ക് സന്നദ്ധമായിരുന്നു. അഫ്ഗാന്‍ ആഭ്യന്തരയുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെടുന്നതിനുള്ള സാഹചര്യം അതൊഴിവാക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ബുഷ് ഭരണകൂടം ആ നിര്‍ദേശം പരിഗണിച്ചതേയില്ല.
9/11 ആക്രമണത്തെ തുടര്‍ന്നുളവായ അമേരിക്കയുടെ സുരക്ഷാ ആശങ്കകളുടെ പേരിലും താലിബാന്‍ ഭരണത്തിന്റെ 'കരാള ദംഷ്ട്രകളി'ല്‍ നിന്ന് അഫ്ഗാന്‍ ജനതയെ 'വിമോചിപ്പിക്കുക'യെന്ന മാനുഷികപരിഗണന മുന്‍നിര്‍ത്തിയും അഫ്ഗാനിലെ ഇടപെടല്‍ ന്യായീകരിക്കപ്പെട്ടു. യു.എന്നും അന്താരാഷ്ട്രസമൂഹവും മറുത്തൊന്നും പറയാത്ത നിസ്സംഗതയിലൂടെ അതിന് അംഗീകാരം നല്‍കി. തിരിഞ്ഞുനോക്കുമ്പോള്‍, അഫ്ഗാന്‍ ഇടപെടലിന് 'ഒളിയജണ്ട'യുണ്ടായിരുന്നു. 'ഭീകരതക്കെതിരായ യുദ്ധം' ഒരു ഉപായമായി മാറി, അല്‍ഖാഇദ 'ശത്രു'വും. ഇന്ന്, അമേരിക്ക ഒരു ചുവടു പിറകോട്ടുമാറി താലിബാനുമായി അധികാരപങ്കാളിത്ത ധാരണയ്ക്ക് ചര്‍ച്ച നടത്തുന്നിടത്തെത്തി കാര്യങ്ങള്‍. ബിന്‍ലാദിന്‍ കൊല്ലപ്പെടുകയും അല്‍ഖാഇദ ഏറെ ദുര്‍ബലമാകുകയും ചെയ്‌തെങ്കിലും മേഖലയില്‍ ഒരു ദീര്‍ഘകാല സൈനികസാന്നിധ്യം നിലനിര്‍ത്താനാണ് അമേരിക്കക്ക് താല്‍പര്യം.
നാറ്റോയുടെ സാന്നിധ്യം മധ്യേഷ്യയിലേക്ക് വികസിപ്പിക്കുകയാണിപ്പോള്‍ അമേരിക്കയുടെ ഉദ്ദേശ്യം. യു.എന്‍ മാന്‍ഡേറ്റിനൊന്നും കാത്തുനില്‍ക്കാതെ, ലോകത്തെങ്ങുമുള്ള 'ചുടുനില'ങ്ങളില്‍ കടന്നുകയറ്റശക്തിയായി മാറുന്ന പാശ്ചാത്യസഖ്യത്തിന്റെ ആഗോളസംഘടനയെന്ന ദീര്‍ഘകാല പദ്ധതിക്കു കണക്കുകൂട്ടിയുള്ള നീക്കമാണിത്. ഭൂരാഷ്ട്ര രസതന്ത്രമനുസരിച്ച്, ചൈന, റഷ്യ, ഇറാന്‍ (പാകിസ്താനും) എന്നീ രാജ്യങ്ങള്‍ക്ക് പ്രാബല്യമുള്ള ഏറെ തന്ത്രപ്രധാനമായൊരു മേഖലയില്‍ സ്ഥിരമായ പാശ്ചാത്യ സൈനികസാന്നിധ്യം ഉറപ്പിക്കാനുള്ള വഴിയായി അമേരിക്ക 9/11നെ മുതലെടുത്തിട്ടുണ്ട്. ഈ മേഖലാശക്തികള്‍ക്കെതിരായി ഒരു നിയന്ത്രണതന്ത്രം രൂപപ്പെടുത്താന്‍ അത് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.  
2003 ഇറാഖിലെ അമേരിക്കന്‍അധിനിവേശം അഫ്ഗാനിലെ കടന്നുകയറ്റത്തിന്റെ കൂടുതല്‍ നഗ്‌നമായ ഉദാഹരണമായിരുന്നു. ഇറാഖ് യുദ്ധത്തിന് ഒരു ന്യായീകരണവുമുണ്ടായിരുന്നില്ല. അഫ്ഗാനിലെ പോലെ തന്നെ, ഇറാഖി ജനതയുടെ എതിര്‍പ്പിനെ മറികടന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറാഖിനെ സൈനികമായി അധിനിവേശം ചെയ്യാന്‍ തന്നെയായിരുന്നു അമേരിക്കന്‍പരിപാടിയെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. എണ്ണസമ്പന്നമായ രാജ്യത്തിനുമേല്‍ പിടിമുറുക്കിയും ഇറാനെ നിയന്ത്രിച്ചും മേഖലയിലെ അറബ്‌ദേശീയതയുടെ ആദിമൂലത്തെ നിഷ്‌കാസനം ചെയ്തുമുള്ള ജിയോപൊളിറ്റിക്കല്‍ അജണ്ടയാണ് യു.എസിനുണ്ടായിരുന്നത്. ഇതിനെല്ലാം പിറകില്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ലബനാന്‍യുദ്ധത്തില്‍ നഷ്ടപ്പെട്ടുപോയ ഇസ്രായേലിന്റെ മേഖലാ ആധിപത്യം തിരിച്ചുപിടിക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യമാണുള്ളത്.
സംശയമില്ല, ഇറാഖ് , അഫ്ഗാന്‍ അനുഭവങ്ങള്‍ ലിബിയയില്‍ നാറ്റോയെ ഇടപെടീക്കാന്‍ അമേരിക്കക്ക് പ്രചോദനമായിട്ടുണ്ട്. ലിബിയയിലെ നാറ്റോ ഇടപെടല്‍ പ്രത്യക്ഷവും സ്‌പഷ്ടവുമായിരുന്നു. വിശേഷിച്ചും, നാറ്റോയുടെ പ്രത്യേക സേനാവിന്യാസവും ലിബിയന്‍ 'വിമതര്‍' എന്നു പറയപ്പെടുന്നവരുടെ സ്‌പോണ്‍സര്‍ഷിപ്പും. മാനുഷികപരിഗണനയുടെ മുഖാവരണമണിഞ്ഞുള്ള ഈ ഇടപെടല്‍ ട്രിപളിയിലെ 'ഭരണമാറ്റ'ത്തിനു വേണ്ടിയുള്ളതായിരുന്നു. ഒരു യു.എന്‍ മാന്‍ഡേറ്റിന്റെയും പിന്തുണയില്ലാതിരുന്നിട്ടും പാശ്ചാത്യശക്തികളൊന്നും അതിനെതിരെ വിരലുയര്‍ത്തിയില്ല.
സിറിയയാണ് അമേരിക്കയുടെ അടുത്ത ലക്ഷ്യം എന്നതിന് എല്ലാ സൂചനകളുമുണ്ട്. ബശ്ശാറുല്‍അസദിന്റെ ഭരണത്തെ സമീപഭാവിയില്‍ തന്നെ കശക്കിയെറിയാനുള്ള അതിയായ താല്‍പര്യം അമേരിക്കന്‍ മുറവിളിയിലുണ്ട്. ഉറപ്പിച്ചുകൊള്ളുക, സിറിയയിലെ സൈനിക ഇടപെടലും മുന്നില്‍ നിന്നുനയിക്കുക നാറ്റോ ആയിരിക്കും. സിറിയയിലെ മാറിവരുന്ന സ്ഥിതിഗതികള്‍ക്കനുസരിച്ച് ബറാക് ഒബാമ ഭരണകൂടം 'മാനുഷികപരിഗണനകള്‍' ഒന്നുകൂടി വിശദീകരിക്കും. ബാഹ്യ ഇടപെടലിനെ റഷ്യയും ചൈനയും എതിര്‍ക്കുന്നത് അമേരിക്കയെ ഒരു യു.എന്‍ രക്ഷാസമിതി പ്രമേയം ചുട്ടെടുക്കാന്‍ പ്രേരിപ്പിച്ചേക്കും. അസദിനെ മറിച്ചിട്ട് യു.എസ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ ഒരു പാവഭരണകൂടത്തെ ഡമസ്‌കസില്‍ പ്രതിഷ്ഠിക്കും.
ചുരുക്കത്തില്‍, 9/11 ആക്രമണങ്ങള്‍ 'വിശാല പശ്ചിമേഷ്യ' എന്നറിയപ്പെടുന്ന പ്രവിശാലമായൊരു മേഖലയില്‍ അമേരിക്കന്‍ സൈനികഇടപെടലിന് വഴിതുറന്നിരിക്കുന്നു. ഈ ഇടപെടലിന്റെ ലാക്കുകള്‍ ഇങ്ങനെയാണ്: ഒന്നാമതായി,  'അഫ്പാക്' എന്നു പറയപ്പെടുന്ന മേഖലയിലും മധ്യേഷ്യയിലും തങ്ങളുടെ സൈനികസാന്നിധ്യം സ്ഥാപിച്ചെടുക്കാനുള്ള അവസരമായി 'ഭീകരവിരുദ്ധ യുദ്ധ'ത്തെ അമേരിക്ക മുതലെടുത്തു. 1979ലെ ഇറാന്‍ വിപ്ലവത്തിനുശേഷം മൂന്നു പതിറ്റാണ്ടായി പശ്ചിമേഷ്യയില്‍ അമേരിക്കന്‍സ്വാധീനം ക്ഷയോന്മുഖമായി വരുന്നതിനു ചിറകെട്ടുക. പശ്ചിമേഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നീ പ്രകൃതിവിഭവ സമ്പന്നമായ മേഖലകളിലെ അപൂര്‍വ സമ്പത്ത് വെട്ടിപ്പിടിക്കുക.
രണ്ടാമതായി, ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായി ഒരു നിയന്ത്രണ ബലതന്ത്രം കെട്ടിപ്പടുക്കണമെന്നാണ് യു.എസ് താല്‍പര്യം. പശ്ചിമേഷ്യയിലും മധ്യേഷ്യയിലും ചൈന പ്രബല കക്ഷിയാണിന്ന്. റഷ്യ പശ്ചിമേഷ്യയില്‍ തിരയിളക്കാന്‍ നോക്കുന്നുണ്ട്. മധ്യേഷ്യയില്‍ അവരുടെ പരമ്പരാഗത പിടിത്തമുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള ശക്തിയായി ഇറാന്‍ ഉയര്‍ന്നുവരുന്നത് ഇസ്രായേലിന്റെ നിലനില്‍പിനു തന്നെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
മൂന്ന്, 'വിശാല പശ്ചിമേഷ്യ'യിലെ മുഖ്യ സുരക്ഷാ പ്രായോജകരായി നാറ്റോ എഴുന്നള്ളിക്കപ്പെടുന്നു. ഒരു ഭാഗത്ത് ഇസ്രായേലുമായും മറുഭാഗത്ത് മേഖലയില്‍ ഇറാന്‍ സ്വാധീനം വിപുലപ്പെടുത്തുന്നത് ഭയക്കുന്ന ഗള്‍ഫിലെ 'പാശ്ചാത്യ അനുകൂല' ഭരണകൂടങ്ങളുമായും  വ്യാജ പങ്കാളിത്ത കരാറിലേര്‍പ്പെടുകയാണ് നാറ്റോ. കഷ്ടമെന്നു പറയട്ടെ, 'ശിയാ ഇറാനെ' ഒറ്റപ്പെടുത്താന്‍ അമേരിക്ക മുസ്‌ലിംലോകത്തെ വിഭാഗീയതകള്‍ ചൂഷണം ചെയ്യുന്നുണ്ട്. ചില അറബ് ഭരണകൂടങ്ങളെങ്കിലും ഈ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തില്‍ വീണുപോകുന്നുമുണ്ട്.
നാല്, സെലക്ടീവായ ഇടപെടലുകളിലൂടെയാണെങ്കിലും, പശ്ചിമേഷ്യയില്‍ മാറ്റത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ശക്തികളെ വശത്താക്കി, മേഖലയിലെ തങ്ങളുടെ തന്ത്രങ്ങള്‍ക്കും പാശ്ചാത്യതാല്‍പര്യങ്ങള്‍ക്കും സഹായകമായ രീതിയില്‍ അവരെ മാറ്റിയെടുക്കാനുള്ള നീക്കവും അമേരിക്ക ഊര്‍ജിതപ്പെടുത്തുന്നുണ്ട്.   
എല്ലാം വെച്ചുനോക്കുമ്പോള്‍ 9/11 ആക്രമണങ്ങള്‍ അന്താരാഷ്ട്ര സുരക്ഷാരംഗത്ത് നിഷേധാത്മകഫലങ്ങളാണുണ്ടാക്കിയത്. 'ഭീകരതക്കെതിരായ യുദ്ധം' അമേരിക്കന്‍തന്ത്രങ്ങള്‍ക്ക് അനുസൃതമായ  ലോകക്രമത്തിന്റെ 'റീമേക്കി'നായി അമേരിക്ക തട്ടിയെടുത്തു. പുതുതായി രൂപപ്പെടുന്ന ആഗോളസാഹചര്യത്തിന്റെ സവിശേഷതകള്‍ ശ്രദ്ധിക്കുക -പ്രകൃതിവിഭവങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള പോരാട്ടങ്ങള്‍, ചൈന ലോകശക്തിയായി ഉയര്‍ന്നുവരുന്ന പ്രതിഭാസം, പശ്ചിമേഷ്യയിലും ആഫ്രിക്കയിലും പാശ്ചാത്യ മേല്‍ക്കോയ്മക്കെതിരായി ഉയരുന്ന പുതിയ വെല്ലുവിളികള്‍, വന്‍ശക്തി എന്ന നിലയിലെ അമേരിക്കന്‍മേധാവിത്തത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷയം, പാശ്ചാത്യ മുതലാളിത്തവ്യവസ്ഥയെ വരിഞ്ഞുമുറുക്കുന്ന പ്രതിസന്ധി. ചരിത്രപരമായി പാശ്ചാത്യസ്വാധീനത്തിന്റെ അതിര്‍ത്തിക്കപ്പുറത്തു നില്‍ക്കുന്ന വിഭവസമൃദ്ധമായ മധ്യേഷ്യന്‍ മേഖലയിലേക്ക് യു.എസ്, നാറ്റോ സാന്നിധ്യം വിപുലപ്പെടുത്താനുള്ള മറയായി ഭീകരതക്കെതിരായ പോരാട്ടം മാറിയിരിക്കുന്നു. അഫ്ഗാനിലെ അമേരിക്കന്‍ ഇടപെടല്‍ ഈ ലക്ഷ്യത്തിലേക്ക് വഴിതുറന്നിരിക്കുന്നു.
(മുന്‍ അംബാസഡറാണ് ലേഖകന്‍)
mkbhadrakumar@gmail.com
Read more »
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati