ഏകാധിപതിയായ സ്വപ്നാടകന്‍


വി.എ. കബീര്‍

കേണല്‍ മുഅമ്മര്‍ അല്‍ ഖദ്ദാഫിയുടെ വധത്തോടെ നാലു ദശകം നീണ്ടുനിന്ന ഏകാധിപത്യത്തിനു തിരശ്ശീലവീണ ആശ്വാസത്തിലാണ് ലിബിയന്‍ ജനത. ലിബിയയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ വിമതരെ എലികളെന്നാണ് ഖദ്ദാഫി പരിഹസിച്ചിരുന്നത്. അവസാനം എലികള്‍ പൂച്ചയെ പിടികൂടുകതന്നെ ചെയ്തു. ട്രിപളി വിമതസേനയുടെ വരുതിയില്‍ ആയതോടെ ഖദ്ദാഫിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടിരുന്നു. ഏതെങ്കിലും ആഫ്രിക്കന്‍ രാജ്യത്ത് അഭയംതേടാന്‍ സൗകര്യമുണ്ടായിട്ടും തെറ്റായാലും ശരിയായാലും സ്വന്തം നിലപാടിനുവേണ്ടി അവസാന നിമിഷംവരെ പൊരുതിനിന്നു എന്നത് ഖദ്ദാഫിയുടെ സവിശേഷതയായി എണ്ണപ്പെടും.
1969 സെപ്റ്റംബറില്‍ രാജവാഴ്ചക്കെതിരെ ലിബിയയില്‍ അല്‍ ഫാതിഹ് വിപ്ളവം നടക്കുമ്പോള്‍ ഖദ്ദാഫി ഫസ്റ്റ് ലഫ്റ്റനന്‍റ് മാത്രമായിരുന്നു.  വിപ്ളവ കൗണ്‍സിലാണ് പിന്നീട് കേണല്‍ റാങ്കിലേക്ക് ഉയര്‍ത്തിയത്.  ബന്‍ഗാസിയിലെ സൈനിക ഓപറേഷന്‍െറ ചുമതല ഖദ്ദാഫിക്കായിരുന്നു.  കൊട്ടാരം അധീനപ്പെടുത്തിയശേഷവും ബന്‍ഗാസിയില്‍നിന്ന് സൈനിക അറിയിപ്പൊന്നും പ്രക്ഷേപണം ചെയ്യുന്നത് കേള്‍ക്കാത്തതിനാല്‍ ഖദ്ദാഫിയെതേടി സന്ദേശവാഹകര്‍ പോയപ്പോള്‍ അദ്ദേഹം ബാരക്കില്‍ സ്വസ്ഥനായി റേഡിയോ ഓണ്‍ചെയ്ത് സംഗീതം ആസ്വദിക്കുന്നതാണ് കണ്ടതെന്ന് അന്ന് കിരീടാവകാശിയെ അറസ്റ്റ് ചെയ്യുകയും പില്‍ക്കാലത്ത് ഖദ്ദാഫിയുമായി വിഘടിക്കുകയും ചെയ്ത അല്‍ഹൂനി എന്ന വിപ്ളവസമിതി അംഗം ഈയിടെ അല്‍ഹയാത്ത് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.  അട്ടിമറി പരാജയപ്പെട്ടാല്‍ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സൂത്രമായിരുന്നു അതെന്നാണ് അല്‍ഹൂനി പറയുന്നത്.
1971ല്‍ ഖദ്ദാഫി രാജ്യത്തിന്‍െറ നാമം മഹത്തായ ജനകീയ അറബ് ലിബിയന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കുകള്‍ (The Great Peoples Libiyan Arab Socialist Jamahuriya ) എന്നാക്കി മാറ്റി.  ഖദ്ദാഫിയുടെ ‘ഹരിത പുസ്തക’ (Green Book) ത്തിലെ തിയറി പ്രകാരമുള്ള സാംസ്കാരികവിപ്ളവത്തിന്‍െറ ഭാഗമായിരുന്നു ഈ പേര് മാറ്റം.  അതിനിടെ, തന്‍െറ സഹപാഠിയായ അബ്ദുസ്സലാം ജലൂദിനെ പ്രധാനമന്ത്രിയാക്കി ദൈനംദിന ഭരണനടത്തിപ്പിനായി ഒരു കാബിനറ്റ് രൂപവത്കരിച്ചു.  ഖദ്ദാഫിയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന ജലൂദ് 1993വരെ ഭരണത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു.  
ഇസ്ലാമിക സോഷ്യലിസം
ഈജിപ്തില്‍ ഫ്രീ ഓഫിസര്‍മാര്‍ നടത്തിയ പട്ടാള വിപ്ളവവുമായി പലനിലക്കും സാദൃശ്യമുള്ളതായിരുന്നു ലിബിയയിലെ ഫ്രീ ഓഫിസര്‍മാര്‍ നടത്തിയ പട്ടാള വിപ്ളവം.  നാസിറായിരുന്നു ഖദ്ദാഫിയുടെ റോള്‍ മോഡല്‍.  കൊളോണിയല്‍ വിരുദ്ധ നിലപാടില്‍ നാസിറിന്‍െറ പിന്‍ഗാമിയായി സ്വയം പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഖദ്ദാഫിയുടെ അരങ്ങേറ്റം. ഈജിപ്തിലെപ്പോലെ അറബ് സോഷ്യലിസ്റ്റ് യൂനിയന്‍ മാത്രമായിരുന്നു ലിബിയയിലെയും ഏക അംഗീകൃത പാര്‍ട്ടി.  നാസിറിനെപോലെതന്നെ ഖദ്ദാഫിയും ദൈവവിശ്വാസവിരുദ്ധ പ്രത്യയശാസ്ത്രമായതിനാല്‍ കമ്യൂണിസത്തെ നിരാകരിച്ചു.  അതേസമയം, സോഷ്യലിസ്റ്റ് ആശയത്തെ പ്രമോട്ടു ചെയ്തു.  ഇസ്ലാമിക പരിവേഷം നല്‍കിയാണ് രണ്ടു പേരും അറബ് സോഷ്യലിസം എന്ന പ്രത്യേക സംവര്‍ഗത്തെ സൃഷ്ടിച്ചെടുത്തത്.  വിപ്ളവത്തിന്‍െറ പ്രഥമഘട്ടത്തില്‍ നാസിറിനെക്കാള്‍ കൂടുതലായിരുന്നു ഖദ്ദാഫിയുടെ ഇസ്ലാമിക വാചാടോപം.  വിപ്ളവത്തിന് ഒരു ജനപ്രിയ മുഖംനല്‍കാന്‍ ഇത് സഹായകമായത് സ്വാഭാവികമായിരുന്നു.  രാജ്യത്ത് ഇസ്ലാമിക ശരീഅത്തും സാമൂഹിക നീതിയും സ്ഥാപിക്കുമെന്ന ഖദ്ദാഫിയുടെ പ്രസ്താവന അറബ്ലോകത്തെ പുരോഗമനവാദികളെ അമ്പരപ്പിക്കുകയുണ്ടായി.  ബൈറൂത്തിലെ അന്നഹാര്‍ പത്രത്തിന്‍െറ പ്രതിനിധി ഫുആദ് മത്വര്‍ 1971ല്‍ ട്രിപളി സന്ദര്‍ശിച്ചപ്പോള്‍ ഒരു ഖലീഫയുടെ ആസ്ഥാനത്ത് എത്തിയ പ്രതീതിയാണനുഭവിച്ചത്. സകാത്ത് പ്രയോഗവത്കരിക്കുന്നതിനെയും നിയമങ്ങള്‍ ശരീഅത്ത് അനുസരിച്ച് പുനഃക്രോഡീകരിക്കുന്നതിനെയും കുറിച്ചുള്ള സജീവ ചര്‍ച്ചയിലായിരുന്നു അപ്പോള്‍ ലിബിയ.  ഖദ്ദാഫിയുമായി ഫുആദ് മത്വര്‍ നടത്തിയ നാലുമണിക്കൂര്‍ അഭിമുഖത്തില്‍ സോഷ്യലിസത്തിനുവേണ്ടി വാദിക്കുകയും യാഥാസ്ഥിതികത്വത്തെ എതിര്‍ക്കുകയും ചെയ്യുന്ന ഒരു വിപ്ളവഭരണകൂടത്തിന് മതത്തെകുറിച്ചുള്ള ചിന്തയില്‍ ഇങ്ങനെ വ്യാപൃതമാകാന്‍ എങ്ങനെ കഴിയുന്നുവെന്ന് അമ്പരന്നപ്പോള്‍ ഖദ്ദാഫിയുടെ മറുപടി ഇതായിരുന്നു: ‘‘ഞങ്ങള്‍ മതതത്ത്വങ്ങളിലേക്ക് മടങ്ങിയാല്‍ വിപ്ളവകാരികളല്ലാതാകുമോ? ഇസ്ലാം സോഷ്യലിസത്തിനെതിരല്ല. സോഷ്യലിസം എന്ന പദം പ്രയോഗിക്കപ്പെട്ടിട്ടില്ലായിരിക്കാം.  എന്നാല്‍, ഒരു സോഷ്യലിസ്റ്റ് മതമാണ് ഇസ്ലാം. ഏറ്റവും മാതൃകാപരമായ സാമൂഹികനീതിയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.  വര്‍ണവിവേചനം ഇസ്ലാം ഉച്ചാടനം ചെയ്തു.  സമത്വം സ്ഥാപിച്ചു.  മനുഷ്യരെല്ലാം ചീര്‍പ്പിന്‍െറ പല്ലുപോലെ സമമാണെന്ന് നബി പ്രഖ്യാപിച്ചു.    അബൂദര്‍റ് ഒരാളെ ‘കറുമ്പിയുടെ മകന്‍’ എന്ന് വിളിച്ചപ്പോള്‍, നിന്നില്‍ ഇപ്പോഴും അനിസ്ലാമികത അവശേഷിക്കുന്നുണ്ടെന്ന് നബി കഠിനമായി അപലപിച്ചു.  സകാത്ത് വ്യവസ്ഥ പുനഃസ്ഥാപിക്കാനും ശരീഅത്തിനു വിരുദ്ധമാകാത്തവിധം നിയമങ്ങള്‍ പുനഃപരിശോധിക്കാനും ഞങ്ങളുദ്ദേശിക്കുന്നു.  നമസ്കാരത്തിന്‍െറ തൊട്ടടുത്താണ് സകാത്തിന്‍െറ സ്ഥാനം.  സകാത്ത് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാനാണ് ആദ്യം രാഷ്ട്രം ഉദ്ദേശിക്കുന്നത്.  രണ്ടാമതായി വിതരണം വ്യവസ്ഥാപിതമാക്കും.  രാഷ്ട്രം അത് വിതരണംചെയ്യുക.   ശരീഅത്ത് നിര്‍ണിത കാലത്തേക്കോ സ്ഥലത്തേക്കോ ഉള്ളതല്ല.  നീതിയുടെ പ്രതിരൂപമാണത്.  അതിന്‍െറ വിശദാംശങ്ങള്‍ പഠിക്കാന്‍ ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. നിലവിലുള്ള നിയമങ്ങള്‍ അപ്പാടെ ഞങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ പോകുന്നില്ല.  എന്നാല്‍, നീതിക്ക് നിരക്കാത്ത പല നിയമങ്ങളും നിലനില്‍ക്കുന്നുണ്ട്.  കമ്മിറ്റി അവയൊക്കെ പരിശോധിച്ച് യുക്തമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതാണ്.’’
സമ്പൂര്‍ണ മദ്യനിരോധവും നിശാ ക്ളബുകളുടെ വിലക്കുമായിരുന്നു വിപ്ളവഭരണകൂടത്തിന്‍െറ മറ്റൊരു നടപടി.  ഇറ്റാലിയന്‍ അധിനിവേശകാലത്ത് ട്രിപളിയില്‍ ഒരു ബീര്‍ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നു.  അത് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഉല്‍പന്നം കയറ്റുമതി ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന ഒരു നിര്‍ദേശം ഖദ്ദാഫിയുടെ മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു.
മുസ്ലിം വിമോചന പ്രസ്ഥാനങ്ങളടക്കം എല്ലാ പോരാളി സംഘടനകള്‍ക്കും ഖദ്ദാഫി കൈയയച്ച് ധനസഹായം ചെയ്തു.  ഫിലിപ്പീന്‍സിലെ മീര്‍മിസ്വാരിയുടെ മോറോ വിമോചനമുന്നണി, ഐറീഷ് വിമോചനപ്രസ്ഥാനം, അമേരിക്കയിലെ ഫറാഖാന്‍െറ നേതൃത്വത്തിലുള്ള ബ്ളാക് മൂവ്മെന്‍റ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങള്‍. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും വന്‍ സാമ്പത്തിക സഹായം നല്‍കി.  300 ബില്യന്‍ ഡോളറാണ് ഐറീഷ് പോരാളികള്‍ക്ക് ലഭിച്ചത്.
നാസിറിന്‍െറ ആത്മകഥയിലെ കമ്യൂണിസത്തെ കുറിച്ചുള്ള അതേ കാഴ്ചപ്പാടുതന്നെയാണ് ഖദ്ദാഫിയും അവതരിപ്പിക്കുന്നത്. അറബ് രാജ്യങ്ങളില്‍ യഥാര്‍ഥ കമ്യൂണിസമോ യഥാര്‍ഥ കമ്യൂണിസ്റ്റുകളോ ഇല്ളെന്ന് അദ്ദേഹം ഫുആദ് മത്വറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘‘അല്‍പമാളുകള്‍ കാണാം. ഒരാള്‍ ഹോബി കമ്യൂണിസ്റ്റ്, മറ്റൊരാള്‍ കാര്‍ബണ്‍ കമ്യൂണിസ്റ്റ്... അങ്ങനെ.  ഇതുകൊണ്ടാണ് കമ്യൂണിസ്റ്റുകള്‍ സദാ മാറിക്കൊണ്ടിരിക്കുന്നത്.  കമ്യൂണിസത്തില്‍നിന്ന് സൂഫിസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരെപ്പോലും കാണാം. കമ്യൂണിസം ഉപരിവിപ്ളവമാണ്.’’
വിപ്ളവത്തിന് മതാത്മകവര്‍ണം നല്‍കിക്കൊണ്ടുള്ള പ്രസ്താവനകളും പടിഞ്ഞാറന്‍ കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള പോര്‍വിളികളും അറബ്ലോകത്തും പുറത്തും തുടക്കത്തില്‍ ഖദ്ദാഫിക്ക് ഒരു വീരനായകന്‍െറ പരിവേഷം നല്‍കി.  എഴുപതുകളുടെ മധ്യത്തില്‍ കേരളത്തില്‍ മുസ്ലിംലീഗ് ആദ്യമായി നെടുകെ പിളര്‍ന്നപ്പോള്‍ വിമതപക്ഷത്തിന്‍െറ തെരുവുറാലികളില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യം ഇപ്പോള്‍ ഓര്‍ക്കുന്നു.  വിമതപക്ഷത്തിന്‍െറ മുഖ്യനേതാക്കളിലൊരാള്‍ പരേതനായ ഉമര്‍ ബാഫഖി തങ്ങളായിരുന്നു. ‘‘കേരള ഖദ്ദാഫി ഉമര്‍ ബാഫഖി  ധീരതയോടെ നയിച്ചോളൂ’’ എന്നായിരുന്നു അന്ന് അനുയായികള്‍ അദ്ദേഹത്തിനുവേണ്ടി മുഴക്കിയ മുദ്രാവാക്യം. ഈ മുദ്രാവാക്യത്തിന്‍െറ ആത്മാവിനെ കാലം ഒരു കാരിക്കേച്ചറാക്കി മാറ്റിയത് കാണുമ്പോള്‍ തമാശതോന്നും.
ഖദ്ദാഫിയുടെ സ്വപ്നപദ്ധതികള്‍
വലിയ സ്വപ്നപദ്ധതികളുമായിട്ടായിരുന്നു ഖദ്ദാഫിയുടെ അരങ്ങേറ്റം. എണ്ണ ദേശസാല്‍ക്കരിച്ചത് രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തി. എണ്ണക്കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍െറ രൂപവത്കരണത്തില്‍ ചെറുതല്ലാത്ത പങ്ക് ഖദ്ദാഫിക്കുമുണ്ടായിരുന്നു. രാജ്യത്തിന്‍െറ കാര്‍ഷിക വ്യവസായ പുരോഗതി ലക്ഷ്യംവെക്കുന്ന പദ്ധതികള്‍ തുടക്കത്തിലെ വിപ്ളവ ഭരണകൂടത്തിന്‍െറ ആലോചനകളിലുണ്ടായിരുന്നു. മരുഭൂമിയിലൂടെ കൃത്രിമമായ നദിയൊഴുക്കാനുള്ള പദ്ധതി ഇതില്‍പെടുന്നു. രാജ്യത്തെ ഇരുമ്പുഖനി ഉപയോഗപ്പെടുത്തി തീവണ്ടി ഫാക്ടറി സ്ഥാപിക്കുന്നതിനെക്കുറിച്ച് ഫുആദ് മത്വറിന് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തില്‍ ഖദ്ദാഫി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പുതിയ ലിബിയ കെട്ടിപ്പടുക്കുന്നതിന് വിദേശ തൊഴില്‍കരങ്ങളെയും  സാങ്കേതിക വൈദഗ്ധ്യത്തെയും വലിയ തോതില്‍ ആശ്രയിക്കാന്‍ ലിബിയ നിര്‍ബന്ധിതമായിരുന്നു. ഇത് വിദേശികളുടെയും സ്വദേശികളുടെയും വേതനങ്ങള്‍ തമ്മില്‍ വലിയ അന്തരം സൃഷ്ടിക്കുകയുണ്ടായി. ഗള്‍ഫ് നാടുകളില്‍നിന്ന് വ്യത്യസ്തമായിരുന്നു ഈ സ്ഥിതിവിശേഷം. ഗള്‍ഫില്‍ സ്വദേശികള്‍ക്ക് വേതനത്തിലും ആനുകൂല്യങ്ങളിലും പ്രത്യേക പരിഗണനയുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ് ലിബിയയില്‍ ജോലി ചെയ്തിരുന്ന ഒരു മലയാളി സുഹൃത്ത് ലിബിയക്കാരനായ തന്‍െറ ഡ്രൈവറെക്കുറിച്ചു പറഞ്ഞതോര്‍ക്കുന്നു. ഒരു വേലക്കാരനെപോലെയായിരുന്നു മലയാളിയുടെ കീഴില്‍ അയാളുടെ ജോലി. വിപ്ളവത്തിന് മുമ്പ് അയാള്‍ക്ക് വലിയ വ്യാപരകമ്പനികളുണ്ടായിരുന്നു. വലിയ കമ്പനികളൊക്കെ ഖദ്ദാഫി ദേശസാല്‍ക്കരിച്ചപ്പോള്‍ അയാള്‍ക്ക് വരുമാനമാര്‍ഗമില്ലാതായി. ഒരു കുടുംബത്തിന് ഒന്നിലധികം കാറുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.
അമിതമായ ആഡംബരഭ്രമം തടയാനുദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം നടപടികള്‍ അത്യാവശ്യ സന്ദര്‍ഭങ്ങള്‍ നേരിടുന്നവര്‍ക്കിടയില്‍ അസംതൃപ്തി വളര്‍ത്തി.  ദേശസാല്‍ക്കരിച്ച സൂപ്പര്‍മാര്‍ക്കറ്റുകളിലും ഡിപ്പാര്‍ട്മെന്‍റല്‍ സ്റ്റോറുകളിലും ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമായിരുന്നില്ല.  സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിയായിരുന്നു അവയില്‍ മിക്കതും.  മിക്കപ്പോഴും ഒരേ ബ്രാന്‍ഡ് മാത്രമേ ലഭ്യമായിരുന്നുള്ളൂ.
സ്വദേശികളുടെയും വിദേശികളുടെയും വേതനനിരക്കില്‍ വിടവുണ്ടായിരുന്നെങ്കിലും വിദേശജോലിക്കാര്‍ക്ക് ശമ്പളത്തിന്‍െറ നിശ്ചിതവിഹിതത്തിനപ്പുറം നാട്ടിലേക്കയക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.  അതിനാല്‍, ബാക്കി ലിബിയയില്‍തന്നെ ചെലവഴിക്കേണ്ടിവന്നു.
ഒൗദ്യോഗിക നടപടിക്രമങ്ങളൊക്കെ അറബിയിലായിരിക്കണമെന്ന് ഖദ്ദാഫി നിഷ്കര്‍ഷിച്ചു.  ഇത് ലിബിയയുമായി സാമ്പത്തികബന്ധത്തില്‍ താല്‍പര്യമുള്ള വിദേശ രാഷ്ട്രങ്ങളെ അറബി ഭാഷ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാക്കി.  കൊളോണിയല്‍ ഭാഷാമേധാവിത്വത്തെക്കൊണ്ട് അറബി എഴുതിക്കുന്നതില്‍ ഖദ്ദാഫിയിലെ അറബ് ദേശീയവാദി പ്രതികാരത്തിന്‍െറ മാധുര്യം ആസ്വദിച്ചു.
തുടക്കത്തില്‍ ജനപ്രിയനടപടികളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഖദ്ദാഫി പട്ടാളക്കളി വിപ്ളവമാക്കിയ ഇതര ഭരണാധികാരികളെപ്പോലെ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതാണ് പിന്നെ കണ്ടത്.  എണ ്ണദേശസാല്‍ക്കരിച്ചതിലൂടെ രാജ്യത്തിന്‍െറ സ്വാശ്രയത്തെ ഉറപ്പാക്കിയെങ്കിലും ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നുകൊണ്ടാണ് അതിന് വില ഈടാക്കിയത്.  വിപ്ളവസമിതിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരടക്കം ഭരണസിരാകേന്ദ്രങ്ങളിലെ പല പ്രമുഖര്‍ക്കും പലപ്പോഴായി ജീവനുംകൊണ്ട് വിദേശത്തേക്കോടി രക്ഷപ്പെടേണ്ടി വന്നു.  ഖദ്ദാഫി പറയുന്നതായിരുന്നു ലിബിയയിലെ നിയമം.  ഒരുവിധ അഭിപ്രായപ്രകടന സ്വാതന്ത്ര്യവും ‘സഹോദരന്‍ കേണല്‍ ഖദ്ദാഫി’ (അല്‍ അഖുല്‍ അഖീദ്) എന്ന് സ്വയം വിശേഷിപ്പിക്കുന്നതില്‍ അഭിമാനംകൊണ്ട ഈ ഭരണാധികാരി നാട്ടില്‍ അനുവദിച്ചില്ല. വാചകമടിക്കപ്പുറം ലിബിയയില്‍ പറയത്തക്ക ഭരണപരിഷ്കാരങ്ങളൊന്നും നടപ്പായില്ല.  പ്രാകൃതനായൊരു ഗോത്രമൂപ്പന്‍െറ എല്ലാ ചാപല്യങ്ങളും നന്നായനുഗ്രഹിച്ച പൊള്ള വ്യക്തിത്വമാണ് ഖദ്ദാഫിയെന്ന് ലോകം വൈകാതെ തിരിച്ചറിഞ്ഞു.  ‘ജനകീയ റിപ്പബ്ളിക്കുകള്‍’ എന്നാണ് ലിബിയയുടെ നീണ്ട പേരിലെ മുഖ്യ വിശേഷണമെങ്കിലും എല്ലാ രാഷ്ട്രീയപ്രവര്‍ത്തനവും വിലക്കപ്പെട്ടു.  ഖദ്ദാഫിതന്നെയായിരുന്നു റിപ്പബ്ളിക്കും.  വിപുലമായ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ വലയത്തിലായ ജനം ശബ്ദം നഷ്ടപ്പെട്ടു വീര്‍പ്പുമുട്ടി.  സ്വതന്ത്രമായി ശ്വസിക്കാന്‍ അല്‍പം ശുദ്ധവായു ലഭിച്ചാല്‍ പകരം എന്തും നല്‍കാമെന്ന് സഹപ്രവര്‍ത്തകനായ ഒരു ലിബിയക്കാരന്‍ സങ്കടപ്പെട്ടത് അവിടെ ജോലിചെയ്തിരുന്ന മലയാളിയായ ഒരു എന്‍ജിനീയര്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മവരുന്നു.
എണ്ണവരുമാനത്തിന്‍െറ ഒരു വിഹിതം ഗോത്രങ്ങള്‍ക്ക് കൈക്കൂലിയായി നല്‍കിക്കൊണ്ടാണ് ഖദ്ദാഫി തന്‍െറ രാഷ്ട്രീയ സുരക്ഷിതത്വം ഉറപ്പിച്ചത്.  എണ്ണപ്പണത്തിന്‍െറ ഗണ്യമായ ഓഹരി രാഷ്ട്രത്തിന്‍െറ ഖജനാവിനുപകരം സ്വന്തം കുടുംബത്തിന്‍െറ അക്കൗണ്ടിലേക്കാണ് ഒഴുകിയത്.  ലിബിയക്കാര്‍ ‘സഫീഹുല്‍ ഇസ്ലാം’ (ഇസ്ലാമിക വങ്കന്‍) എന്ന് കളിയാക്കിവിളിക്കുന്ന സൈഫുല്‍ ഇസ്ലാം (ഇസ്ലാമിന്‍െറ ഖഡ്ഗം എന്നര്‍ഥം) അടക്കമുള്ള മക്കളിലൂടെയും കുടുംബാംഗങ്ങളിലൂടെയുമല്ലാതെ വിദേശ എണക്കമ്പനികള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും ലിബിയയില്‍ വ്യാപാര കരാര്‍ ലഭിക്കുമായിരുന്നില്ല.  വന്‍തുകകളുടെ കമീഷനാണ് ഇതിലൂടെ അവര്‍ അടിച്ചുമാറ്റിയത്.  അന്താരാഷ്ട്രതലത്തില്‍ അഴിമതിക്കെതിരെ പൊരുതുന്ന എന്‍.ജി.ഒയായ ‘ട്രാന്‍സ്പെരന്‍സി ഇന്‍റര്‍നാഷനലി’ന്‍െറ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ലിബിയയെന്ന് അന്താരാഷ്ട്ര സഹകരണത്തിനായുള്ള അറബ് സംഘടനാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറലുമായ ലിബിയന്‍ വിമതന്‍ ഡോ.ഇബ്രാഹീം ഖുവൈദര്‍ ചൂണ്ടിക്കാട്ടുന്നു.
’80-87 കാലത്ത് ഖദ്ദാഫിയുടെ സ്ക്വോഡ് വിദേശത്ത് 25ലധികം വിമതരെ വധിക്കാന്‍ ശ്രമിച്ചതായാണ് ആംനസ്റ്റി ഇന്‍റര്‍നാഷനലിന്‍െറ റിപ്പോര്‍ട്ട്.  1980 ജൂണ്‍ 11നകം ലിബിയയില്‍ തിരിച്ചുവരാത്തപക്ഷം എല്ലാ വിമതന്മാരെയും കൊന്നൊടുക്കുമെന്ന് ആ വര്‍ഷം റവല്യൂഷനറി കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.  അതേ വര്‍ഷംതന്നെ ഫൈസല്‍ ലഗാസിയ എന്ന ബിരുദ വിദ്യാര്‍ഥി കോളറോഡാ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയുടെ മുന്നില്‍വെച്ച് വിഫലവധശ്രമത്തിനിരയായി.  വിമതന്മാര്‍ മക്കയില്‍ ഹജ്ജ് തീര്‍ഥാടനത്തിലാണെങ്കിലും കൊല്ലാന്‍ മടിക്കില്ളെന്ന് 1984ല്‍ ഖദ്ദാഫി പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി.  ഈജിപ്തില്‍ ഒരു അറബ് മനുഷ്യാവകാശ സംഘാടകനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്ന മന്‍സൂര്‍ കീഖിയ എന്ന രാഷ്ട്രീയ പ്രതിയോഗി 1993ല്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമാവുകയുണ്ടായി.  ഖദ്ദാഫിയുടെ ഘാതകസ്ക്വോഡ് കീഖിയയെ ലിബിയയിലേക്ക് തട്ടിക്കൊണ്ടുപോയി വധിച്ചതായാണ് കരുതപ്പെടുന്നത്.  എഴുപതുകളില്‍ ലിബിയയില്‍ സന്ദര്‍ശനത്തിനെത്തിയ ലബനാന്‍ പാര്‍ലമെന്‍റ് സ്പീക്കറായിരുന്ന ശിയാ നേതാവ് മൂസസ്സദ്റും ഇതേപോലെ അപ്രത്യക്ഷനാവുകയായിരുന്നു. ആഭ്യന്തരമായ അടിച്ചമര്‍ത്തലിലും ചാഡിലെയും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ആഭ്യന്തരയുദ്ധങ്ങളില്‍ ലിബിയന്‍ യുവാക്കളെ തള്ളിയിട്ടും കൊലചെയ്യപ്പെട്ട ലിബിയക്കാര്‍ എണ്ണായിരത്തിലധികം വരുമെന്നാണ് ലിബിയന്‍ വിമത നേതാവായ ഡോ. ഇബ്രാഹീം ഖുവൈദര്‍ പറയുന്നത്.  ഖദ്ദാഫിദുര്‍ഭരണത്തിന്‍െറ ഏറ്റവും വലിയ കളങ്കമാണ് ബൂസലീം ജയിലിലെ കൂട്ടക്കുരുതി.  1200 രാഷ്ട്രീയ തടവുകാരെയാണ് ഖദ്ദാഫിയുടെ കിങ്കരന്മാര്‍ ഇവിടെ നിരത്തി വെടിവെച്ച് കോണ്‍ക്രീറ്റില്‍ മൂടിയത്.
(തുടരും)

ഹരിതപുസ്തകത്തിലെ ദര്‍ശനങ്ങള്‍

അന്താരാഷ്ട്രീയം (തുടര്‍ച്ച).. വി.എ. കബീര്‍
ചരിത്രത്തില്‍ സ്ഥാനമുറപ്പിക്കാം എന്ന മൂഢധാരണയില്‍ തത്ത്വജ്ഞാനിയുടെ വേഷം കെട്ടിയാടുക എന്നത് ഏകാധിപതികളില്‍ കാണപ്പെടാറുള്ള ഒരു സൂക്കേടാണ്.  മാവോ സെ തുങ്ങില്‍ അല്‍പം കവിതയും സ്വന്തമായ ചില കാഴ്ചപ്പാടുകളുമുണ്ടായതിനാല്‍ അദ്ദേഹത്തിന്‍െറ ലിറ്റില്‍ റെഡ് ബുക് പോലുള്ള പുസ്തകങ്ങള്‍ക്ക്  കമ്യൂണിസ്റ്റ് പാളയങ്ങളില്‍ ഒരു കാലത്ത് നല്ല പ്രചാരം ലഭിച്ചിരുന്നു. അദ്ദേഹത്തിന്‍െറ ‘നിരന്തര വിപ്ളവവും’ സാംസ്കാരിക വിപ്ളവവും ചൈനയില്‍ ക്ളച്ച് പിടിച്ചില്ല എന്നത് മറ്റൊരു കാര്യം.  മാവോവിന്‍െറ ഒരു വികലാനുകരണമാണ് ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന കിം ഇല്‍സുങ്.  അറുപതുകളിലും എഴുപതുകളിലും കേരളത്തിലേതടക്കം ഇന്ത്യയിലെ കുത്തകപത്രങ്ങളില്‍ ‘മഹാനായ ഈ വിപ്ളവകാരി’യുടെ ‘തത്ത്വചിന്ത’കളടങ്ങിയ മുഴുപ്പേജ് പരസ്യങ്ങള്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുമായിരുന്നു.  ആരും വായിച്ചിരുന്നില്ളെങ്കിലും ഇന്ത്യയിലെ ബൂര്‍ഷാ പത്രങ്ങള്‍ക്ക് അതുകൊണ്ട് ഗുണമുണ്ടായി.  സാമ്പത്തികമായി ഞെരുങ്ങുന്ന കമ്യൂണിസ്റ്റ് പത്രങ്ങളെ സഹായിക്കാനുള്ള ഒരു സൂത്രവുമായിരുന്നു അത്.
ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസിറും തന്‍െറ ആത്മകഥക്ക് നല്‍കിയ ശീര്‍ഷകം ‘വിപ്ളവത്തിന്‍െറ തത്ത്വശാസ്ത്രം’ എന്നായിരുന്നു.  തത്ത്വശാസ്ത്രശാഖക്ക് ആ ഒരു സംഭാവനമാത്രമേ എഴുത്തകാരനല്ലാത്ത ഈ വിപ്ളവകാരിയുടേതായുള്ളൂ.  അതൊരു ‘ഗോസ്റ്റ് റൈറ്റിങ്’ ആയിരുന്നുവെന്ന് അന്നേ ചില അടക്കംപറച്ചിലുകളുണ്ടായിരുന്നു. അതിന്‍െറ പിന്നില്‍ നാസിറിന്‍െറ മനഃസാക്ഷിസൂക്ഷിപ്പുകാരനായ പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ഹൈക്കലാണെന്നാണ് കരുതപ്പെടുന്നത്.  നാസിറിനെ റോള്‍മോഡലായി കണ്ട ഖദ്ദാഫിക്കുമുണ്ട് ഒരു പ്രത്യയശാസ്ത്രകൃതി- ‘കിതാബുല്‍ അഖദര്‍’ അഥവാ, ‘ഹരിതപുസ്തകം’.  1975ലാണ് ഇതിന്‍െറ പ്രസിദ്ധീകരണം.  മൂന്നു ഭാഗങ്ങളായി ക്രോഡീകരിച്ച പുസ്തകത്തിന്‍െറ ആദ്യഭാഗത്ത് ജനാധിപത്യത്തിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഖദ്ദാഫി ശ്രമിക്കുന്നത്.  ജനാധിപത്യം ഖദ്ദാഫിക്ക് ഒരു പ്രശ്നംതന്നെയായിരുന്നു എന്നര്‍ഥം.  രണ്ടാം ഭാഗത്ത് സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. തന്‍െറ  മൂന്നാം സാര്‍വലൗകിക സിദ്ധാന്തത്തിന്‍െറ സാമൂഹികാടിത്തറയുടെ വിശദീകരണം.  ലിബറല്‍ ജനാധിപത്യത്തിനുപകരം ഖദ്ദാഫി കണ്ടുപിടിച്ചതാണ് പ്രത്യക്ഷ ജനാധിപത്യ (Direct Democracy) മായ ജനകീയ കമ്മിറ്റികള്‍ നടത്തുന്ന ഭരണം.  1977ല്‍ ലിബിയയെ ‘ജമാഹീരിയകള്‍’ ആക്കി മാറ്റിയത് അതിനുവേണ്ടിയാണ്.  ജനങ്ങള്‍ നേരിട്ടു ഭരിക്കുന്നുവെന്നാണ് സങ്കല്‍പം.  പക്ഷേ, എല്ലാറ്റിനും മുകളില്‍ ഗോത്രപിതാവിനെപോലെ ഖദ്ദാഫി ഇരിപ്പുണ്ടാകും.  മന്ത്രിമാരെയൊക്കെ നിശ്ചയിക്കുന്നത് ഖദ്ദാഫിതന്നെ.  കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ‘ജനകീയ ജനാധിപത്യം’ എന്ന നിരര്‍ഥകമായ പൗനരുക്ത്യംതന്നെ.  ‘ഹരിതപുസ്തകം’ പരിഹരിച്ച ജനാധിപത്യത്തിന്‍െറ പ്രശ്നങ്ങളിലൊന്ന് സ്വതന്ത്ര മീഡിയയായിരുന്നു.
ന്യൂ ഹാംഫ്സയറീ (യു.എസ്.എ) ലെ ഡാര്‍ട്ട്മൗത്ത് (Dart Moutho) കോളജ് പ്രഫസര്‍ പറഞ്ഞപോലെ വ്യവസ്ഥാപിതവാദമുഖങ്ങളെക്കാളുപരി മുദ്രാവാക്യസമാനമായ സൂത്രവാക്യങ്ങളുടെ ഒരു സമാഹാരമാണ് ഖദ്ദാഫിയുടെ ‘ഹരിതപുസ്തകം’.  ലക്ഷക്കണക്കിന് കോപ്പികളാണ് വിവിധ ഭാഷകളില്‍ പുസ്തകം അടിച്ചുതള്ളിയത്. അച്ചുകൂടങ്ങള്‍ക്കും പരിഭാഷകര്‍ക്കും അത് നല്ളൊരു മുതല്‍ക്കൂട്ടായി.  ഫ്രാന്‍സ്, കിഴക്കന്‍ യൂറോപ്പ്, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലെ ചില സ്ഥാപനങ്ങള്‍ക്കും അത് ഗുണംചെയ്തു.  അവിടങ്ങളിലെ ലിബിയന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ പുസ്തക മഹത്ത്വം ഘോഷിക്കാന്‍ സംഘടിപ്പിച്ച പ്രഭാഷണങ്ങള്‍ വഴി.  എന്നാല്‍, പുസ്തകംമൂലം ഏറെ കഷ്ടപ്പെട്ടത് ലിബിയയിലെ വിദ്യാര്‍ഥികളായിരിക്കും.  ആഴ്ചയില്‍ രണ്ടു മണിക്കൂറായിരുന്നു സ്കൂളുകളില്‍ അതിന്‍െറ പഠനത്തിനായി നീക്കിവെച്ചിരുന്നത്.
കിറുക്കന്‍
സോഷ്യലിസ്റ്റ് ചിന്തകനായ ലോഹ്യയുടെ കോമാളി പിന്‍ഗാമി എന്ന് പരേതനായ രാജ്നാരായണനെപ്പറ്റി പറയാറുണ്ടായിരുന്നു.  ഖദ്ദാഫിയുടെ സ്ഥിതിയും ഏതാണ്ടിതുതന്നെയായിരുന്നു.  നാസിറിന്‍െറ പകരക്കാരന്‍ എന്ന നാട്യത്തിലായിരുന്നു ടിയാന്‍െറ അരങ്ങേറ്റം.  പക്ഷേ, നാസിറിന്‍െറ കിറുക്കന്‍ പതിപ്പെന്ന മുദ്ര വൈകാതെ ഖദ്ദാഫി സ്വന്തമാക്കി.  അറബ് ഐക്യം ഉയര്‍ത്തിപ്പിടിച്ച ഈ വിപ്ളവകാരി തുടക്കത്തില്‍ ഈജിപ്തും സിറിയയുമായി ഫെഡറേഷനുണ്ടാക്കി.  സുഡാനെ അതിലുള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനറല്‍ നുമൈരി ഒഴിഞ്ഞുമാറി.  ഈജിപ്തും സിറിയയും ഫെഡറേഷനില്‍നിന്ന് പിന്‍വാങ്ങാനും താമസമുണ്ടായില്ല.  പിന്നത്തെ ശ്രമം മഗ്രിബു ഫെഡറേഷനുവേണ്ടിയായി.  ഏത് രാജ്യത്തെയും പെട്ടെന്ന് മുഷിപ്പിക്കാന്‍ മിടുക്കനായിരുന്നു ഖദ്ദാഫി.  ഏറ്റവും കൂടുതല്‍ ഉടക്കിയത് സൗദിയുമായിട്ടായിരിക്കണം.  മക്കയും മദീനയും ലോകമുസ്ലിംകളുടെ പുണ്യഗേഹമായതിനാല്‍ മുസ്ലിംരാജ്യങ്ങളുടെ പൊതു ഉടമാവകാശത്തില്‍ കൊണ്ടുവരണമെന്നായിരുന്നു സൗദിയോടു പിണങ്ങിയപ്പോള്‍ ഖദ്ദാഫിയുടെ നിര്‍ദേശം.  അറബ് ഐക്യത്തിന്‍െറ വലിയ വക്താവായിരുന്ന ഖദ്ദാഫി തന്‍െറ വിപ്ളവാശയങ്ങള്‍ക്ക് അറബ് രാഷ്ട്രങ്ങള്‍ ചെവിക്കൊടുക്കാതിരുന്നപ്പോള്‍ അറബിസത്തില്‍നിന്ന് രാജിവെച്ചു.  പിന്നീട്, ആഫ്രിക്കയുടെ രാജാധിരാജനായി സ്വയം പട്ടാഭിഷേകം ചെയ്തു.  ഇസ്രായേലിനെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിന് ചൈനയില്‍നിന്ന് അണുബോംബ് വാങ്ങാന്‍ പ്രധാനമന്ത്രി അബ്ദുസ്സലാം ജുലൂദിനെ പറഞ്ഞയച്ച ഖദ്ദാഫി ഓസ്ലോകരാറിനുശേഷം ഫലസ്തീനികളെ ലിബിയയില്‍നിന്ന് പുറത്താക്കി.  ഇസ്രായേലും ഫലസ്തീനികളുംകൂടി ‘ഇസ്റാത്വീന്‍’ എന്നൊരു രാജ്യം സ്ഥാപിക്കലാണ് ഫലസ്തീന്‍പ്രശ്നത്തിന്‍െറ ശാശ്വതപരിഹാരമെന്നായി പിന്നീട്.  ഒരു കാലത്ത് ഫിലിപ്പീന്‍സിലെ മോറോ മുസ്ലിം വിമോചനമുന്നണിയെയും തായ്ലന്‍ഡിലെ  പത്താനി വിമോചന പ്രസ്ഥാനത്തെയും സഹായിച്ച ഖദ്ദാഫി പോയനൂറ്റാണ്ടുകണ്ട ഏറ്റവും ഹീനമായ ബോസ്നിയന്‍ വംശീയോന്മൂലനത്തില്‍ സെര്‍ബ് വംശീയവാദികള്‍ക്കൊപ്പമായിരുന്നു.  ബോസ്നിയന്‍മുസ്ലിംകളെ വിഡ്ഢികളെന്ന് വിളിച്ച കേണല്‍, സൈനുല്‍ ആബിദീന്‍ അലിക്കെതിരെ കലാപംചെയ്ത തുനീഷ്യന്‍ ജനതയെയും പരിഹസിക്കുകയുണ്ടായി.  സുഡാനില്‍ വിഘടനവാദിയായ ജോണ്‍ഗറാങ്ങിനും ഇസ്രായേല്‍ പിന്തുണയുള്ള ദര്‍ഫുര്‍ വിഘടനവാദികള്‍ക്കുമൊപ്പമായിരുന്നു ഖദ്ദാഫി.
സൗദി ഭരണകൂടവുമായി ഉടക്കിയ വേളയില്‍ മക്കയിലേക്ക് ഹജ്ജിന് പോകുന്നതിനുപകരം ഖുദ്സിലേക്ക് പോകാനായിരുന്നു ജനങ്ങളോട് ഖദ്ദാഫിയുടെ ആഹ്വാനം.  വിദേശപര്യടന വേളയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കാതെ പുറത്ത് ഒട്ടകത്തെ കെട്ടിയ കൂടാരത്തിലായിരുന്നു ഖദ്ദാഫിയുടെ താമസം.  ലിബിയയില്‍നിന്ന് അവ കൊണ്ടുവരാനുള്ള ചെലവ് ഹോട്ടല്‍ താമസച്ചെലവിനെക്കാള്‍ കൂടുതലാണെന്നതുകാണാന്‍ കേണല്‍ കൂട്ടാക്കിയില്ല.  സ്ത്രീസമത്വവാദികളെ ഗര്‍ഭിണികള്‍ പാരച്യൂട്ടില്‍ ചാടുമോ എന്ന് വെല്ലുവിളിച്ച ഖദ്ദാഫിക്ക് പില്‍ക്കാലത്ത് പെണ്‍കുട്ടികളായി ബോഡിഗാര്‍ഡുകള്‍.  ലോക്കര്‍ബി സ്ഫോടനത്തെ തുടര്‍ന്ന് ലിബിയ വര്‍ഷങ്ങളോളം ഉപരോധത്തിനിരയായി.  കുറ്റാരോപിതനായ മഖ്റഹിയെ ബ്രിട്ടനെ ഏല്‍പിക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു.  പാകിസ്താനില്‍നിന്ന് ആണവസാമഗ്രികള്‍ രഹസ്യമായി സ്വീകരിച്ചതായി കുറ്റസമ്മതം നടത്താനും ഖദ്ദാഫി സന്നദ്ധനായി.  അവസാനം ആജന്മശത്രുക്കളായി പ്രഖ്യാപിച്ച പാശ്ചാത്യമേല്‍ക്കോയ്മാശക്തികളുമായി അനുരഞ്ജനംചെയ്ത് നല്ലപിള്ളയായി മാറിയ സന്ദര്‍ഭത്തിലാണ് കാലം ഖദ്ദാഫിയെ തിരിഞ്ഞുകുത്തിയത്.  ഈജിപ്തിലും തുനീഷ്യയിലും ആഞ്ഞടിച്ച ചണ്ഡവാതം 42 വര്‍ഷം പഴക്കമുള്ള ഖദ്ദാഫിയുടെ കസേരക്കാലുകള്‍ക്കു ചുറ്റും ചീറ്റിയടിച്ചു.  തന്‍െറ ഹരിതപുസ്തകം വായിച്ചുപഠിച്ച തലമുറതന്നെ തനിക്കെതിരെ തിരിഞ്ഞുനിന്ന കാഴ്ചയില്‍ ഖദ്ദാഫിയുടെ തലകറങ്ങി.
ജനകീയം, സൈനികം
ഈജിപ്തിലെയും തുനീഷ്യയിലെയും ജനകീയ വിപ്ളവങ്ങളാണ് ലിബിയന്‍ പ്രക്ഷോഭത്തിന്‍െറയും പ്രചോദനമെന്നതില്‍ തര്‍ക്കമില്ല.
തുനീഷ്യയിലും ഈജിപ്തിലും സൈന്യം നിഷ്പക്ഷ നിലപാടെടുത്തപ്പോള്‍ ലിബിയയില്‍ വിഭജിതമായി എന്നത് ലിബിയന്‍ പ്രക്ഷോഭത്തെ വേര്‍തിരിക്കുന്ന ഒരു ഘടകമാണ്.  ഖദ്ദാഫിഭരണകൂടത്തില്‍നിന്ന് കൂറുമാറിയവര്‍ക്ക് പ്രതിപക്ഷ കൂട്ടായ്മയില്‍ കൈവന്ന മുന്‍കൈയും മറ്റൊരു വ്യതിരേകമാണ്.  പ്രക്ഷോഭത്തെ ഇത് ആഭ്യന്തരയുദ്ധത്തിലേക്ക് തിരിച്ചുവിട്ടു.  സമാധാനപരമായ പ്രക്ഷോഭത്തിന്‍െറ ജനകീയമുഖത്തിന് അങ്ങനെ ഒരു സൈനികമുഖംകൂടി കൈവന്നു.  റഷ്യ ചെച്നിയയില്‍ ചെയ്തപോലെ ഖദ്ദാഫി സ്വന്തം ജനത്തെ ബോംബിട്ടുകൊല്ലാന്‍ ധൃഷ്ടനായപ്പോഴുണ്ടായ അനിവാര്യതയായിരുന്നു ഇതെന്നു പറയാം.
സൈനിക ഏറ്റുമുട്ടല്‍ മറ്റൊരു ദുരന്തത്തിലേക്കുകൂടി നയിച്ചു.  നാറ്റോ സൈന്യത്തിന്‍െറ ഇടപെടലിന് അത് വഴിവെച്ചു.  സത്യത്തില്‍ ഖദ്ദാഫി സ്വയം ക്ഷണിച്ചുവരുത്തിയ വിനയായിരുന്നു ഇത്.  അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടു സാമ്യപ്പെടുത്തി ചില ഇടതുപക്ഷ വിഭാഗങ്ങള്‍ ഖദ്ദാഫിയെ ഇതിഹാസനായകനാക്കാന്‍ ശ്രമിക്കുന്നുണ്ട്.  ഖദ്ദാഫി സമാധാനപരമായ അധികാരക്കൈമാറ്റത്തിനു സന്നദ്ധമായിരുന്നെങ്കില്‍ വിദേശ സൈനിക സാന്നിധ്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നു.  ഇറാഖ് അവസ്ഥയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഒരു വ്യത്യാസം കാണാതിരുന്നുകൂടാ.  ഇറാഖിലെ സൈനിക ഇടപെടലിന്  യു.എന്‍ അനുമതിയുണ്ടായിരുന്നില്ല.  ലിബിയയിലാകട്ടെ സിവിലിയന്മാരെ ഖദ്ദാഫിയുടെ ബോംബിങ്ങില്‍നിന്ന് രക്ഷിക്കാന്‍ യു.എന്‍ രക്ഷാസമിതിയുടെ പ്രമേയപ്രകാരം വ്യോമനിരോധം നടപ്പാക്കുന്നതിന്‍െറ ഭാഗമായിട്ടാണ് വിദേശഇടപെടല്‍ സംഭവിക്കുന്നത്.  ബന്‍ഗാസിയിലെ ഇടക്കാല ഭരണസമിതി ഇതിന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.  മുന്‍ സോവിയറ്റ് യൂനിയനില്‍നിന്ന് കരസ്ഥമാക്കിയ വന്‍ ആയുധശേഖരം ട്രിപളിയില്‍ ഖദ്ദാഫിയുടെ പക്ഷത്തുള്ളതിനാലാണ് താരതമ്യേന ആയുധശേഷിയില്‍ പിന്നിലായ ബന്‍ഗാസിപ്രതിപക്ഷത്തിന്‍െറ മുന്നേറ്റം തടയപ്പെട്ടത്. വ്യോമനിരോധം ആവശ്യപ്പെട്ടവരില്‍ പാശ്ചാത്യശക്തികള്‍ക്കൊപ്പം അറബ്ലീഗും ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്.  ലിബിയന്‍ അവസ്ഥക്ക് എന്തെങ്കിലും താരതമ്യമുണ്ടെങ്കില്‍ അത് മുന്‍ യൂഗോസ്ലാവിയയിലെ വംശീയയുദ്ധകാലത്തെ ബോസ്്നിയന്‍ അവസ്ഥയാണ്.
പ്രതിപക്ഷത്തിന്‍െറ കടിഞ്ഞാണ്‍
‘ഫിബ്രവരി 17 വിപ്ളവത്തിന്‍െറ യുവജനകൂട്ടായ്മ’ (The Youth of the 17 the February Revolution) എന്ന ജനാധിപത്യവേദിയാണ് ലിബിയന്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍െറ ഉത്തേജകശക്തി.  നിയമവാഴ്ചയുടെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്‍െറയും സ്വതന്ത്ര തെരഞ്ഞെടുപ്പിന്‍െറയും മുദ്രാവാക്യം ഉയര്‍ത്തി അവര്‍ തെരുവിലിറങ്ങിയപ്പോള്‍ ഭരണകൂടത്തില്‍നിന്ന് കാലുമാറിയ വിഭാഗങ്ങളും സൈനിക ഘടകങ്ങളും അവരോടൊപ്പം ചേര്‍ന്നു.  തുനീഷ്യന്‍-ഈജിപ്ഷ്യന്‍ വിപ്ളവത്തില്‍ കാണാത്ത പ്രതിഭാസമായിരുന്നു ഇത്.  മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യവാദികളും ബുദ്ധിജീവികളും ഗോത്രഘടകങ്ങളും ഇസ്്ലാമികശക്തികളുമെല്ലാം അടങ്ങുന്ന ഒരു മിശ്രിതമാണ് ലിബിയന്‍ പ്രതിപക്ഷം.  ഏകാധിപത്യത്തിന്‍െറ തിരസ്കാരവും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടിയുള്ള അഭിലാഷവുമാണ് അവരെ ഒന്നിച്ചു നിര്‍ത്തുന്നത്.  അതിനപ്പുറം പൂര്‍വനിശ്ചിതമായ അജണ്ടകളൊന്നും അവര്‍ പ്രഖ്യാപിച്ചിട്ടില്ല.
ആരാണ് ‘വിമതന്മാരുടെ’ കടിഞ്ഞാണ്‍ പിടിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രയാസം പടിഞ്ഞാറന്‍ ശക്തികളെ ഉറച്ച നിലപാടെടുക്കുന്നതില്‍ പ്രതിസന്ധിയിലാക്കിയ ഘടകമായിരുന്നു.  ഖദ്ദാഫിഭരണകൂടത്തില്‍നിന്ന ്കൂറുമാറിയവരിലാണ് ഭാവിഭരണകൂടത്തിന്‍െറ സാധ്യത അവര്‍ പ്രതീക്ഷിച്ചത്.  ബന്‍ഗാസി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദേശീയ ഇടക്കാല കൗണ്‍സിലു (National Transitional Council) മായാണ് പാശ്ചാത്യശക്തികളുടെ ഇടപാടുകള്‍.  ഫിബ്രവരി 21 (2011) ന് ഖദ്ദാഫിയെ പിരിഞ്ഞ നീതിന്യായ മന്ത്രി മുസ്്തഫാ അബ്ദുല്‍ ജലീലാണ് ഫിബ്രവരി 26ന് ആദ്യമായി ‘ഇടക്കാല സര്‍ക്കാര്‍’ പ്രഖ്യാപിച്ചത്.  മൂന്നുമാസത്തിനകം സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തുമെന്നും അന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു.
ആയുധ ഉപരോധം നീക്കിയതിനെ തുടര്‍ന്ന് 2004ല്‍ ഒന്നര ബില്യന്‍ യൂറോവിന്‍െറ ആയുധ ഇടപാടാണ് ലിബിയയും യൂറോപ്യന്‍ യൂനിയനും തമ്മില്‍ നടന്നത്. ഉപരോധം നീക്കിയതിന്‍െറ പിന്നില്‍ പാരിസിന്‍െറയും റോമിന്‍െറയും ലോബിപ്രവര്‍ത്തനങ്ങളായിരുന്നു.  2010ല്‍ 14 മിറാഷ് ഫൈറ്ററുകളുടെ വില്‍പനയും ട്രിപളി എയര്‍ക്രാഫ്റ്റിന്‍െറ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സും ലിബിയയും തമ്മില്‍ ചര്‍ച്ചനടന്നിരുന്നു.  പ്രക്ഷോഭം തുടങ്ങുന്നതിനുമുമ്പ് ഒരു ബില്യന്‍ ഫ്രാങ്കിന്‍െറ ഇടപാടും നടന്നു.  ലോക്കര്‍ബി പ്രതി മഖ്്റഹിയെ ലിബിയക്ക് വിട്ടുകൊടുത്തതിന് പ്രതിഫലമായി ബ്രിട്ടീഷ് പെട്രോളിയം വന്‍  ഇളവുകള്‍ നേടിയെടുക്കുകയുണ്ടായി.  ട്രിപളി വീണതോടെ സി.ഐ.എയുമായിപ്പോലുമുള്ള ലിബിയന്‍ ബന്ധത്തിന്‍െറ രേഖകള്‍ പുറത്തായതും അനുസ്മരണീയമാണ്. ഈ പശ്ചാത്തലത്തില്‍ പടിഞ്ഞാറിന് ലിബിയക്കെതിരെ ഗൂഢാലോചന നടത്തേണ്ട ആവശ്യമൊന്നുമില്ളെന്ന് വ്യക്തം. കാറ്റ് മാറിവീശാന്‍ തുടങ്ങിയപ്പോള്‍ പാശ്ചാത്യശക്തികള്‍ ഖദ്ദാഫിയെ കൈയൊഴിഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം.
എട്ടു മില്യന്‍ മാത്രം ജനസംഖ്യയുള്ള ലിബിയയുടെ മുഖച്ഛായ മാറ്റാന്‍ എണ്ണവരുമാനംകൊണ്ട് സാധിക്കുമായിരുന്നു.  എന്നാല്‍, വരുമാനത്തിന്‍െറ മുഖ്യഭാഗം സ്വന്തം കുടുംബത്തിന് മുതല്‍ക്കൂട്ടാനാണ് ഖദ്ദാഫി ശ്രമിച്ചത്.  ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിബിയന്‍ പ്രസ് ഏജന്‍സിയുടെ സാമ്പത്തിക പഠന പ്രകാരം ലിബിയയിലെ 29 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്.  2009ലെ ഏകീകൃത അറബ് സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം 2006ല്‍ 18.7 ശതമാനവും 2007ല്‍ 19.64 ശതമാനവുമായിരുന്ന തൊഴില്‍രാഹിത്യം 20.63 ശതമാനമായി വര്‍ധിച്ചിരിക്കയാണ്.
ട്രിപളിയുടെ പതനം നടക്കുമ്പോള്‍ പ്രസിദ്ധ ലിബിയന്‍ നോവലിസ്റ്റ് ഹിശാം മത്വര്‍ എഡിന്‍ബര്‍ഗിലെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.  അമ്പരപ്പിക്കുന്ന പ്രതിഭാസം എന്നാണ് വിപ്ളവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.  വിമതമുന്നണിയിലെ ഒരംഗമായിരുന്ന ഹിശാം മത്വറിന്‍െറ കസിനായ ഇസ്സുല്‍ അബുമത്വര്‍ വിമതസേനയുടെ മുന്നേറ്റത്തിനിടയില്‍ ഖദ്ദാഫി കോമ്പൗണ്ടില്‍വെച്ച് വെടിയേറ്റു മരിക്കുകയുണ്ടായി.  ഹിശാം മത്വറിന്‍െറ പിതാവ് ജാബുല്ല മത്വര്‍ ഭരണകൂട വിരുദ്ധനായതോടെ 1970ല്‍ മത്വര്‍ കുടുംബം നാടുകടത്തപ്പെടുകയായിരുന്നു.  പിതാവ് ജാബുല്ലയെ 1990ല്‍ ഈജിപ്തില്‍നിന്ന് ഖദ്ദാഫിയുടെ ഏജന്‍റുമാര്‍ ലിബിയയിലേക്ക് തട്ടിക്കൊണ്ടുവന്ന് അബൂസലീം ജയിലിലിട്ടു.  ഹിശാം മത്വറിന്‍െറ ‘അനാട്ടമി ഓഫ് ഡിസ്അപ്പിയറന്‍സ്’ എന്ന നോവലില്‍ ഈ സംഭവത്തിന്‍െറ ചിത്രീകരണമുണ്ട്.  പിതാവ് ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച എഡിന്‍ബര്‍ഗ് ശ്രോതാക്കളോട് ഹിശാം മത്വര്‍ മറുപടി പറയാന്‍ വിസമ്മതിക്കുകയാണുണ്ടായത്.  എങ്കിലും, പുസ്തകോത്സവത്തില്‍ സംസാരിക്കവെ ലിബിയന്‍ വിപ്ളവത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ ആവേശംകൊള്ളുകയുണ്ടായി:  ‘‘ഞങ്ങളുടെ ചരിത്രത്തിലാദ്യമായി ജനാധിപത്യം ഒരു യക്ഷിക്കഥയില്‍നിന്ന് യാഥാര്‍ഥ്യമായി പരിണമിച്ചിരിക്കുകയാണ്.  ആളുകളെ നിഷ്കാസനം ചെയ്യുന്നതിന്‍െറ പേരല്ല വിപ്ളവം. തങ്ങളാരാണെന്ന് ജനം സ്വയം കണ്ടെത്തുന്ന പ്രക്രിയയുടെ പേരാണ് വിപ്ളവം.  തുനീഷ്യയിലും ഈജിപ്തിലുമെന്നപോലെ ലിബിയയിലും സംഭവങ്ങള്‍ എങ്ങോട്ടാണ് നയിക്കപ്പെടുക എന്ന് തീര്‍ത്ത് പറയാനാവില്ല.  ‘ഇസ്ലാമിസം’ എന്നത് നിത്യജീവിതത്തിലെ വളരെ പ്രധാനമായൊരു ഘടകമാണ്. അത് ഞങ്ങളുടെ പൈതൃകത്തിന്‍െറ ഒരു ഭാഗംതന്നെയാണ്.  ചെറുത്തുനില്‍പിന് ഒരു ഭാഷ കണ്ടെത്തേണ്ടതുണ്ട്.  മിക്ക ആളുകള്‍ക്കും മുസ്ലിം ഭാഷ ശക്തവും ഫലപ്രദവുമായ ഭാഷയാണ്.  ലിബിയന്‍ ഭരണകൂടത്തില്‍ മുസ്ലിംമൂലകം ഒരു ഘടകമാവാതിരിക്കയാണെങ്കില്‍ അതായിരിക്കും എന്നെ അമ്പരപ്പിക്കുക.  വിപ്ളവത്തിന്‍െറ ഓരോ വശവും വിസ്മയാവഹമത്രെ.  നടന്നത് ഒരദ്ഭുത പ്രതിഭാസംപോലെ തോന്നുന്നു. ഒരുപറ്റം സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയായിരുന്നു.  അവര്‍ തുടര്‍ച്ചയായി അധികബലി സമര്‍പ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കയായിരുന്നു എന്നത് ഒരു വിസ്മയംതന്നെയാണ്.  വിശുദ്ധമാസമായ റമദാനിലാണ് ഇത് സംഭവിച്ചത്. പവിത്രമായ എന്തോ ചിലതൊക്കെ അതിലുണ്ടെന്നര്‍ഥം.’’
എന്‍.ടി.സി ചെയര്‍മാന്‍ മുസ്തഫ അബ്ദുല്‍ ജലീല്‍ ട്രിപളിയിലെത്തിയശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇസ്ലാമിക നിയമത്തിലധിഷ്ഠിതമായ പുതിയ ജനാധിപത്യ ലിബിയ കെട്ടിപ്പടുക്കാന്‍ ജനങ്ങളോട് സഹകരണം അഭ്യര്‍ഥിക്കുകയുണ്ടായി.  ജനങ്ങളുടെ മനസ്സുവായിച്ചറിഞ്ഞതിന്‍െറ പ്രതിഫലനമാണ് പ്രസ്തുത പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു.  ജനകീയ പോരാളികളോട് ആയുധം താഴെവെക്കാനും പ്രതികാരചിന്തകള്‍ മാറ്റിവെക്കാനുംകൂടി അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി,  യുദ്ധത്തിനിടയില്‍ തകര്‍ന്ന പൊതുസംവിധാനങ്ങളും സുരക്ഷയും പുനഃസ്ഥാപിച്ച് ജനജീവിതം സാധാരണനിലയിലാക്കുകയാണ് ലിബിയയുടെ ഇപ്പോഴത്തെ അടിയന്തരാവശ്യം.
ഖദ്ദാഫിവിരുദ്ധര്‍ക്ക് സഹായംചെയ്ത വിദേശശക്തികള്‍ ഇപ്പോള്‍തന്നെ അതിന്‍െറ പ്രതിഫലം ആവശ്യപ്പെട്ടുതുടങ്ങിയിട്ടുണ്ട്.  എണ്ണയുടെ 35 ശതമാനം തങ്ങള്‍ക്ക് തരണമെന്നാണ് എന്‍.ടി.സിയെ തുടക്കത്തിലേ അംഗീകരിച്ച ഫ്രാന്‍സിന്‍െറ ആവശ്യം.  പുതിയ ഭരണകൂടം പലവിധ സമ്മര്‍ദങ്ങളും നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ല.  രാഷ്ട്രീയ പ്രക്രിയ ആരംഭിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം നിലവില്‍വരുന്നതിലൂടെ മാത്രമേ ചിത്രം പൂര്‍ണമായും വ്യക്തമാവുകയുള്ളൂ.  ഇപ്പോഴും വലിയ തോതില്‍ ഗോത്രഘടന നിലനില്‍ക്കുന്ന ലിബിയ സിവില്‍സമൂഹത്തിലേക്ക് ഇനിയും പരിവര്‍ത്തിതമാവേണ്ടതായിട്ടാണിരിക്കുന്നത്.  ഈജിപ്തില്‍നിന്നും തുനീഷ്യയില്‍നിന്നും ഭിന്നമായി ലിബിയക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ പാരമ്പര്യവും വലുതായൊന്നും അവകാശപ്പെടാനില്ല.  സ്വാതന്ത്ര്യത്തിനുമുമ്പുണ്ടായിരുന്ന രണ്ടു പാര്‍ട്ടികള്‍ അല്‍ മുഅ്തമറും (നാഷനല്‍ കോണ്‍ഗ്രസ്) അല്‍ കത്ലയുമായിരുന്നു.  ഈ പാര്‍ട്ടികളുടെ ദേശീയ നേതാക്കളെ നാടുകടത്തിയ ബ്രിട്ടന്‍ മുമ്പേ പ്രസ്തുത പാര്‍ട്ടികളുടെ കഥകഴിച്ചിരുന്നു.  സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും പ്രവര്‍ത്തനാനുമതി ലഭിച്ചതുമില്ല.  ലിബിയയെ ഏകാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുക എന്ന പൊതുലക്ഷ്യം എന്‍.ടി.സി നേടിക്കഴിഞ്ഞു.  ഈയൊരു ബിന്ദുവില്‍ കേന്ദ്രീകരിച്ച എന്‍.ടി.സിയിലെ എല്ലാ ഘടകങ്ങളും ഭാവിയിലും ഏകമനസ്സോടെ പ്രവര്‍ത്തിച്ചുകൊള്ളണമെന്നില്ല.  ഖദ്ദാഫിയുടെ മുങ്ങുന്ന കപ്പലില്‍നിന്ന് പുറത്തുചാടി പ്രക്ഷോഭകര്‍ക്കൊപ്പം ചേര്‍ന്ന മുന്‍ മന്ത്രിമാരും പ്രമുഖരുമടങ്ങുന്നതാണ് എന്‍.ടി.സിയിലെ ഒരു ഗ്രൂപ്പ്.  നാറ്റോയുടെയും പാശ്ചാത്യശക്തികളുടെയും പിന്തുണയുള്ളവരാണിവര്‍.  ഖദ്ദാഫിസേനയില്‍നിന്ന് ലിബിയന്‍ നഗരങ്ങള്‍ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രാദേശിക രാഷ്ട്രീയ - സൈനിക നേതാക്കളാണ് മറ്റൊരു ഘടകം.  ഇവര്‍ക്കിടയില്‍ നേരിയ തോതിലുള്ള ഉരസലുകള്‍ ഇപ്പോഴേ പ്രകടമായിതുടങ്ങിയിട്ടുണ്ട്.  എന്‍.ടി.സിയിലെ ആദ്യം പരാമര്‍ശിച്ച ഗ്രൂപ്പും നാറ്റോയും ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ട്രിപളിയുടെ പതനം.  ബരീഖ നഗരത്തെ വിഭജനരേഖയാക്കിക്കൊണ്ട് ലിബിയയെ കിഴക്കും (ബന്‍ഗാസി) പടിഞ്ഞാറു (ട്രിപളി) മായി വിഘടിപ്പിച്ചുനിര്‍ത്തി പോരാട്ടത്തെ മരവിപ്പിക്കുക എന്നതായിരുന്നു നാറ്റോ സ്ട്രാറ്റജി.  ഈ പദ്ധതിയെയാണ് ട്രിപളി മോചിപ്പിച്ചുകൊണ്ട് പോരാളികള്‍ തകര്‍ത്തത്.  ഖദ്ദാഫിയെ മറിച്ചിട്ടതില്‍ മുഖ്യ പങ്ക് തങ്ങള്‍ക്കാണെന്ന് ബന്‍ഗാസി മിലിറ്ററി കൗണ്‍സില്‍ തലവന്‍ ഇസ്മാഈല്‍ സല്ലാബി അവകാശപ്പെട്ടത് വെറുതെയല്ല. ‘‘ലിബിയയില്‍ അനുയായികളില്ലാത്ത ഒരുകൂട്ടം ലിബറലുകളായ ഖദ്ദാഫിയുഗത്തിന്‍െറ അവശിഷ്ടങ്ങള്‍’’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് എന്‍.ടി.സിയോട് രാജിവെക്കാന്‍കൂടി സല്ലാബി ആഹ്വാനം ചെയ്യുകയുണ്ടായി.  ട്രിപളി മോചിപ്പിച്ച ഉടന്‍തന്നെ പ്രാദേശിക സൈനിക കൗണ്‍സിലുകള്‍ കൂടിച്ചേര്‍ന്ന് രൂപവത്കരിച്ച  ട്രിപളി കൗണ്‍സില്‍ അബ്ദുല്‍ഹകീം ബല്‍ഹാജിനെ തലവനായി തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.  അഫ്ഗാനിസ്താനിലും ഇറാഖിലും യു.എസ് അധിനിവേശത്തിനെതിരെ പൊരുതിയ പാരമ്പര്യവും ട്രിപളി ഹീറോ ആയി വാഴ്ത്തപ്പെടുന്ന ബല്‍ഹാജിനുണ്ട്.  ഭീകരവാദിയായി ചാപ്പകുത്തി ബ്രിട്ടീഷ് ഇന്‍റലിജന്‍സും സി.ഐ.എയുംകൂടി അദ്ദേഹത്തെ പിടികൂടി ഖദ്ദാഫിക്ക് ഏല്‍പിച്ചുകൊടുത്തിരുന്നു. ലിബിയന്‍ പോരാളികളില്‍ നല്ളൊരു വിഭാഗം പാശ്ചാത്യമേല്‍ക്കോയ്മക്കെതിരാണെന്നതിന്‍െറ സൂചനകളാണിത്.  മറുവശത്ത് വിമത അണികളില്‍ തീവ്രവാദികളായ ഫണ്ടമെന്‍റലിസ്റ്റുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ആയുധം വിട്ടുകൊടുക്കാത്തപക്ഷം താന്‍ രാജിവെക്കുമെന്നും മുസ്തഫാ അബ്ദുല്‍ ജലീലും പ്രസ്താവിക്കുകയുണ്ടായി.  ഈ ശീതസമരം ഒരു അധികാരത്തര്‍ക്കത്തിലേക്ക് നീങ്ങുകയാണെങ്കില്‍ അഫ്ഗാനിസ്താനില്‍ സംഭവിച്ചപോലെ മറ്റൊരു ദുരന്തത്തിലായിരിക്കും  അത് കലാശിക്കുക.  രാഷ്ട്രീയ പ്രക്രിയക്ക് തുടക്കംകുറിക്കാന്‍ സാധിക്കുംവിധം ഒരു സമവായത്തിലെത്തുക എന്നതാണ് ലിബിയന്‍ വിമോചന പ്രസ്ഥാനത്തിലെ ഘടകകക്ഷികളുടെ അടിയന്തര കടമ.
ഇപ്പോള്‍, ഇറ്റലിയിലുള്ള മുന്‍ പ്രധാനമന്ത്രി അബ്ദുസ്സലാം ജല്ലൂദ്, ജസ്റ്റിസ് ആന്‍ഡ് ഫ്രീഡം (അല്‍ അദാല വല്‍ ഹര്‍റിയ്യ) എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് രൂപംനല്‍കിയിട്ടുണ്ട്.  ലിബിയയുടെ തെക്കും പടിഞ്ഞാറും പാര്‍ട്ടിക്ക് നല്ല പ്രതികരണമാണുള്ളതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കിഴക്ക് നടക്കുന്ന സമ്പര്‍ക്കത്തിന്‍െറ ഫലം കാത്തിരിക്കയാണദ്ദേഹം.  എല്ലാവര്‍ക്കും വീതംവെക്കാനുള്ള കേക്കല്ല ലിബിയ എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.  ജനാധിപത്യത്തിന്‍െറ പേറ്റുനോവിലാണിപ്പോള്‍ ലിബിയ.  അത് ആരോഗ്യമുള്ള ഒരു ശിശുവിന്‍െറ ജനനത്തില്‍ കലാശിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.
(അവസാനിച്ചു)
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment