Published on Fri, 11/25/2011

ഡമസ്കസ്: സിറിയന്‍ പ്രശ്നപരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിച്ച അവസാന സമയവും അവസാനിച്ചതോടെ ബശ്ശാര്‍ അല്‍ അസദിന്‍െറ ഭരണകൂടത്തിനുമേല്‍ പ്രഖ്യാപിക്കപ്പെട്ട അറബ് ലീഗ് ഉപരോധം പ്രാബല്യത്തില്‍ വന്നു.വ്യാഴാഴ്ച ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ സിറിയക്ക് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അനുവദിച്ച സമയം ഒരു ദിവസം കൂടി നീട്ടിനല്‍കിയിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയും സിറിയന്‍ സര്‍ക്കാറില്‍നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സാമ്പത്തിക മേഖലയിലുള്‍പ്പടെ ഉപരോധം ഏര്‍പ്പെടുത്താന്‍ അറബ് ലീഗ് നേതൃത്വം തീരുമാനിച്ചത്.നേരത്തെ, സിറിയയിലേക്ക് 500 അംഗ നിരീക്ഷക സംഘത്തെ അനുവദിക്കണമന്ന് അറബ് ലീഗ് സിറിയയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാനാവില്ളെന്നും 40 പേരെ മാത്രമേ അനുവദിക്കൂ എന്നുമായിരുന്നു ബശ്ശാര്‍ ഭരണകൂടത്തിന്‍െറ നിലപാട്. ഇത് തള്ളിയാണ് അറബ് ലീഗ് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.സിറിയന്‍ സെന്‍ട്രല്‍ ബാങ്കുമായുള്ള മുഴുവന്‍ ഇടപാടുകള്‍ മരവിപ്പിക്കുക, രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ നടപടികള്‍ക്കാണ് അറബ് ലീഗ് ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.അറബ്ലീഗ് ഉപരോധത്തിനെതിരെ റഷ്യ രംഗത്തെത്തിയിട്ടുണ്ട്.
 ഉപരോധമുള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ളെന്ന സുചന നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസവും സിറിയയില്‍ ശക്തമായ സൈനികാക്രമണങ്ങളാണ് അരങ്ങേറിയത്. വ്യാഴാഴ്ച മാത്രം 51 സിവിലിയന്മാര്‍  കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
സിറിയയിലെ വിമത  സൈനിക വിഭാഗമായ ഫ്രീ സിറിയന്‍ ആര്‍മിയുടെ (എഫ്.എസ്.എ) ഇടപെടല്‍ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മുഖം നല്‍കി. കഴിഞ്ഞയാഴ്ച ഡമസ്കസിലെ ബഅസ് പാര്‍ട്ടി ആസ്ഥാനം ആക്രമിച്ച വിമത സേന ബശ്ശാറിന്‍െറ സൈനികര്‍ക്കെതിരെ വ്യോമാക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് വിദേശ സൈനിക ഇടപെടലുകള്‍ അനുവദിക്കില്ളെന്നും എഫ്.എസ്.എ വ്യക്തമാക്കി.

അറബ്ലീഗിന്‍െറ നിരീക്ഷക സംഘത്തിന് അനുമതി നല്‍കും -സിറിയ

ഡമസ്കസ്:  സിറിയന്‍ പ്രശ്ന പരിഹാരത്തിനായി  അറബ് ലീഗ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ  എന്ന് നിരീക്ഷിക്കുന്നതിനുള്ള ദൗത്യസംഘത്തെ  രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് ബശ്ശാര്‍ ഭരണകൂടം സൂചന നല്‍കി.അറബ് ലീഗിനെ ഇക്കാര്യം  അറിയിച്ചതായി സിറിയന്‍ ഭരണകൂടം അറിയിച്ചു.  അറബ് ലീഗിന്‍െറ ഉപരോധം നിലവില്‍ വന്ന  ബുധനാഴ്ച സിറിയക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിരുന്നു.ഒന്നുകില്‍ അറബ് ലീഗ് നിര്‍ദേശങ്ങള്‍ നടപ്പാക്കുക, അല്ളെങ്കില്‍ ഉപരോധം നേരിടുക എന്നായിരുന്നു അറബ് ലീഗ് നിലപാട്.  പ്രധാന നഗരങ്ങളില്‍ നിന്ന് സൈനിക ടാങ്കറുകളും മറ്റും പിന്‍വലിക്കുക, സൈനിക നടപടി അവസാനിപ്പിക്കുക, നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്നറിയാന്‍ നിരീക്ഷണ സംഘത്തെ അനുവദിക്കുക തുടങ്ങിയവയായിരുന്നു അറബ് ലീഗിന്‍െറ പ്രധാന നിര്‍ദേശങ്ങള്‍.

സിറിയയെ അറബ് ലീഗ് സസ്പെന്‍ഡ് ചെയ്തു

കൈറോ: രാജ്യത്ത് നടക്കുന്ന സൈനികാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സിറിയയെ അറബ് ലീഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ കൈറോയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അറബ് ലീഗ് മുന്നോട്ടുവെച്ച സമാധാന പദ്ധതികള്‍ ബശ്ശാര്‍ അല്‍ അസദ് ഭരണകൂടം നടപ്പാക്കും വരെ സിറിയയെ അറബ് ലീഗ് യോഗങ്ങളില്‍ നിന്ന് വിലക്കുമെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമാദ് ബിന്‍ ജാസിം അല്‍ത്താനി പറഞ്ഞു.ഡമസ്കസില്‍ നിന്ന് അറബ് ലീഗ് രാജ്യങ്ങളിലെ അംബാസഡര്‍മാരെ പിന്‍വലിക്കാനും കൈറോ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
നവംബര്‍ 16 മുതലാണ് തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുകയെന്ന് അല്‍ത്താനി പറഞ്ഞു.ലീഗിലെ 16 രാജ്യങ്ങളും  സിറിയക്കെതിരായ നിലപാട് സ്വീകരിച്ചപ്പോള്‍ ലബനാന്‍, യമന്‍  എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ബശ്ശാള്‍ ഭരണകൂടത്തെ അനുകൂലിക്കുകയായിരുന്നു. ഇറാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സിറിയയെ അറബ്ലീഗ് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം ഹ്യൂമന്‍ റൈറ്റ് വാച്ച് ആവശ്യപ്പെട്ടിരുന്നു.

സിറിയ: അറബ് ലീഗിന് പടിഞ്ഞാറിന്‍െറ പ്രശംസ

 സിറിയ: അറബ് ലീഗിന് പടിഞ്ഞാറിന്‍െറ പ്രശംസ
കൈറോ:  രാജ്യത്ത്  നടക്കുന്ന രൂക്ഷമായ സൈനികാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍  സിറിയയെ അറബ്ലീഗില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിയെ അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അഭിനന്ദിച്ചു. തീരുമാനത്തെ ഐക്യരാഷ്ട്ര സഭയും സ്വാഗതം ചെയ്തു. ശക്തവും ധീരവുമായ  നടപടിയെന്നാണ്  യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറബ് ലീഗ് തീരുമാനത്തെ വിശേഷിപ്പിച്ചത്.  
എന്നാല്‍, നടപടി ഏകപക്ഷീയമാണെന്ന് ബശ്ശാര്‍ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞദിവസം  കൈറോയില്‍ നടന്ന അറബ്ലീഗ് പ്രതിനിധികളുടെ യോഗത്തിലാണ് സിറിയയെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അറബ് ലീഗ് സമര്‍പ്പിച്ച സമാധാന നിര്‍ദേശങ്ങള്‍ നടപ്പിലാക്കും വരെയാണ് സസ്പെന്‍ഷന്‍. സാമ്പത്തിക ഉപരോധവും സിറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമാധാനപരമായി പ്രക്ഷോഭത്തിലേര്‍പ്പെട്ടവര്‍ക്ക് നേരെ സൈനിക നടപടി സ്വീകരിച്ച ഏകാധിപത്യ ഭരണകൂടത്തിനെതിരെയുള്ള തന്ത്രപരമായ നിലപാടാണ് അറബ്ലീഗ്  കൈക്കൊണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പറഞ്ഞു. ഹവായില്‍  ഏഷ്യ-പസഫിക്  ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം അറബ് ലീഗ്  തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട്  പ്രസ്താവന നടത്തിയത്. സിറിയന്‍ സിവിലിയന്മാരെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ  തീരുമാനമാണിതെന്ന് അമേരിക്കന്‍ സ്റ്റേറ്റ്  സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ പറഞ്ഞു. അറബ് ലീഗ് നിലപാടിന് യൂറോപ്യന്‍ യൂനിയനും യു.എന്‍ രക്ഷാസമിതിയും പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, അറബ് ലീഗിന്‍െറ സമാധാന നിര്‍ദേശങ്ങള്‍ ഇതിനകം തന്നെ ഭരണകൂടം പ്രയോഗത്തില്‍  കൊണ്ടുവന്നിട്ടുണ്ടെന്ന് സിറിയന്‍ ഭരണകൂടം പറഞ്ഞു. അറബ് ലീഗ് തീരുമാനത്തില്‍ പ്രതിഷേധിച്ച്  ബശ്ശാര്‍ അനുകൂലികള്‍ പ്രകടനം നടത്തി. പ്രകടനക്കാര്‍  ഡമസക്സിലെ  സൗദി അറേബ്യന്‍ എംബസിയും  ലാദകിയയിലെ ഫ്രാന്‍സിന്‍െറയും  തുര്‍ക്കിയുടെയും  കോണ്‍സുലേറ്റുകളും തകര്‍ത്തു.
These icons link to social bookmarking sites where readers can share and discover new web pages.
  • Digg
  • Sphinn
  • del.icio.us
  • Facebook
  • Mixx
  • Google
  • Furl
  • Reddit
  • Spurl
  • StumbleUpon
  • Technorati

Leave a comment